തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യപ്രക്ഷോഭത്തിനും രാജ്യത്തിന്റെ അഖണ്ഡതക്കും നിരവധി സംഭാവന ചെയ്ത ഉർദു ഭാഷ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും കേരളത്തിൽ ഉർദു ഭാഷാ പഠനം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘ഉർദു ഭാഷാ പഠനം ; അവഗണനക്കെതിരെ’ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിഷ്കരിക്കാൻവേണ്ടി നിർത്തിവെച്ച ഡിപ്ലോമ ഇൻ ലാംഗ്വേജ് എജുക്കേഷൻ (ഡി.എൽ.ഇ.ഡി) പുനരാരംഭിക്കുക, തലശ്ശേരി, കോഴിക്കോട് ഗവ.ടീച്ചർ ട്രെയിനിങ് കോളജുകളിൽ മതിയായ സീറ്റോട് കൂടി ഉർദു ബി.എഡ് കോഴ്സ് ആരംഭിക്കുക, ഹയർസെക്കൻഡറികളിൽ ഉർദു പഠിക്കാനുള്ള അവസരം വിപുലപ്പെടുത്തുക, പാർട്ട് ടൈം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, കെ-ടെറ്റ് കാരണം കാണിച്ച് ആനുകൂല്യങ്ങൾ തടയാതിരിക്കുക, സ്കൂൾ കലോത്സവത്തിൽ ഉർദു കലോത്സവം ഉൾപ്പെടുത്തുക, ഭാഷാ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് പ്രമോഷൻ നൽകുക, ഒഴിഞ്ഞു കിടക്കുന്ന ഉർദു തസ്തികകൾ ഉടൻ നികത്തുക, എസ്.സി.ഇ.ആർ.ടിയിൽ ഉർദു റിസർച് ഓഫിസറെ നിയമിക്കുക, കോളജുകളിൽ ആവശ്യമായ ഉർദു അധ്യാപക തസ്തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ: കെ.പി. ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷതവഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, ജനറൽ സെക്രട്ടറി കെ.പി. സുരേഷ്, ട്രഷറർ എൻ. ബഷീർ, സലാം മലയമ്മ, ടി.എ. റഷീദ് പന്തല്ലൂർ, സി.വി.കെ. റിയാസ്, സി.എം. ലത്തീഫ്, നജീബ് മാന്നാർ, എം.പി. സത്താർ അരയങ്കോട്, സി. മുഹമ്മദ് റഷീദ്, ലെഫ്റ്റനന്റ് പി. ഹംസ, യു.കെ. നാസർ, പി.കെ. ഷംസീർ, ജിജി കെ.ജെ തൃശൂർ, നൗഷാദ് കൊല്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.