കൊച്ചി: ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ വിദേശത്തിരുന്ന് ഇന്ത്യയിൽ ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹരജികളിൽ ഒാരോ കേസിന്റെയും സ്വഭാവമടക്കം പരിഗണിച്ചാകണം തീരുമാനമെന്ന് ഹൈകോടതി. ഇത്തരം ഹരജികൾ ഇവിടെ പരിഗണിക്കാമെങ്കിലും പ്രതി അന്വേഷണവുമായി സഹകരിക്കാനുള്ള സാധ്യതയും ഉടന്‍ നാട്ടിലേക്ക് വരാനാകുമോ എന്നതടക്കം കാര്യങ്ങളും പരിഗണിച്ചായിരിക്കണം തീരുമാനം.
ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും വിവേകപൂര്‍വമായ തീരുമാനമാണ് കോടതികള്‍ എടുക്കേണ്ടതെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിദേശത്തേക്ക് കടക്കുന്നവർ അവിടെയിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹരജികൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം ഹരജികളുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ വ്യത്യസ്ത ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി വിഷയം ആദ്യം പരിഗണിച്ച സിംഗിള്‍ ബെഞ്ച് കൂടുതൽ വിശദമായ പരിശോധനക്കായി ഡിവിഷന് ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു.
വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഇടക്കാല ജാമ്യത്തിന് അര്‍ഹതയുണ്ടോ, അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ പ്രതിയുടെ അറസ്റ്റ് വിലക്കാനാകുമോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എസ്. എം ഷാഫി കേസില്‍ വിദേശ രാജ്യത്തെ ചാരുകസേരയില്‍ ഇരുന്ന് ഫയല്‍ ചെയ്യുന്ന ജാമ്യ ഹരജി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ഹൈകോടതി നേരത്തേ അഭിപ്രായപ്പെട്ടത്. എന്നാല്‍, വിജയ് ബാബുവിന് എതിരായ കേസില്‍ വിദേശത്തിരുന്നും മുന്‍കൂര്‍ ജാമ്യ ഹരജി ഫയല്‍ ചെയ്യാമെന്നും അന്തിമവാദം നടക്കുമ്പോള്‍ ഹരജിക്കാരന് സ്ഥലത്തുണ്ടായാല്‍ മതിയെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
സുശീല അഗര്‍വാള്‍ കേസില്‍ നിയമപരമായ നിയന്ത്രണമില്ലെങ്കില്‍ ജാമ്യ ഹരജികളില്‍ കോടതി അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയങ്ങളെല്ലാം വിശദമായി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് വിദേശത്തുള്ളയാളുടെ മുന്‍കൂര്‍ ജാമ്യ ഹരജിയും പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്. നിലവില്‍ ഒട്ടേറെ ആളുകള്‍ വിദേശത്ത് ജോലി ചെയ്യുന്നതടക്കം പരിഗണിച്ചാണ് തീരുമാനം. ഡിവിഷൻബെഞ്ചിന്റെ പരിഗണനക്കെത്തിയതിൽ പോക്സോ കേസില്‍ പ്രതിയായ പത്തനംതിട്ട സ്വദേശിനിയുടെ മുന്‍കൂര്‍ ജാമ്യ ഹരജിയുമുണ്ടായിരുന്നു. ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചതടക്കം കോടതി അന്തിമമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.