തൃശൂർ: രാഷ്ട്രീയ ലക്ഷ്യത്തിനായി 2000 രൂപയുടെ നോട്ട് പിൻവലിച്ചതു വഴി ഇന്ത്യൻ കറൻസിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചതായി മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്. നന്നായി പണമൊഴുക്കിയിട്ടും കർണാടക തെരഞ്ഞെടുപ്പിൽ തോറ്റത് ബി.ജെ.പിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസും അത്യാവശ്യത്തിന് പണം ഇറക്കി. പ്രതിപക്ഷ കക്ഷികളുടെ പണമൊഴുക്കിന് തടസ്സം സൃഷ്ടിക്കാനാണ് പുതിയ നോട്ട് നിരോധനമെന്ന് തോമസ് ഐസക് തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നോട്ട് മാറിയെടുക്കാൻ നൽകിയ സമയപരിധിയായ സെപ്റ്റംബർ 30 ആകുമ്പോഴേക്കും അടുത്ത റൗണ്ട് തെരഞ്ഞെടുപ്പ് വരും. ഇങ്ങനെയൊരു തീരുമാനത്തിന്‍റെ കാരണം വിശദീകരിക്കാൻ പോലും റിസർവ് ബാങ്കിന് കഴിയുന്നില്ല. നല്ല നോട്ട് വിപണിയിൽ ഇറക്കുകയാണ് ലക്ഷ്യമെങ്കിൽ ബാങ്കുകളിൽ അത്തരം നോട്ടുകൾ കൊടുക്കാതിരുന്നാൽ മതി. ഒരു വർഷത്തിനകം ലക്ഷ്യം നിറവേറ്റാമെന്നും തോമസ് ഐസക് പറഞ്ഞു.
2016ലെ നോട്ട് നിരോധനത്തിനുശേഷം അതിന്‍റെ മൂന്ന് മടങ്ങ് കറൻസി ഇപ്പോൾ വിപണിയിലുണ്ട്. ഈ സമയത്തെ നിരോധനം സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും. ആദ്യത്തെ നിരോധനം പരാജയമായിരുന്നു. കള്ളപ്പണം പിടിക്കൽ പരാജയപ്പെട്ടതായും സമ്മതിച്ചു. കള്ളപ്പണത്തിന്‍റെ യഥാർഥ ഏജന്‍റ് ബി.ജെ.പിയാണെന്നും തോമസ് ഐസക് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.