തിരുവനന്തപുരം: പരിഷ്കാരങ്ങൾ പാളിയതോടെ നിലവിലെ പരീക്ഷ രീതികളിൽ കാതലായ മാറ്റം കൊണ്ടുവരാൻ കേരള പബ്ലിക് സർവീസ് കമീഷൻ ഒരുങ്ങുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പരീക്ഷ എഴുതുന്ന തസ്തികകളെ അടുത്തവർഷം മുതൽ പൊതുപരീക്ഷകളിൽനിന്ന് ഒഴിവാക്കി പ്രത്യേകം നടത്താനും തസ്തികകളുടെ സ്വഭാവം കണക്കിലെടുത്ത് മാത്രം പ്രാഥമിക പരീക്ഷ നടത്താനും പി.എസ്.സി നീക്കം തുടങ്ങി.
നിലവിലെ പരീക്ഷ പരിഷ്കരണം ഉദ്യോഗാർഥികൾക്കും പി.എസ്.സിക്കും ഒരുപോലെ തലവേദനയായതോടെയാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, ബിരുദം എന്നീ യോഗ്യതയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പൊതുപരീക്ഷകളിൽ തസ്തികകളുടെ എണ്ണം കുറക്കാനും ലക്ഷങ്ങൾ അപേക്ഷകരായിട്ടുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്, എൽ.ഡി. ക്ലർക്ക്, യൂനിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയവക്ക് പ്രത്യേക പരീക്ഷ നടത്താനും ആലോചിക്കുന്നത്.
അപേക്ഷകരെ കുറച്ച് വേഗത്തിൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുൻ ചെയർമാൻ എം.കെ.സക്കീറിന്റെ കാലത്ത് യു.പി.എസ്.സി മാതൃകയിൽ പരീക്ഷകൾ പി.എസ്.സി രണ്ടുഘട്ടമാക്കിയത്. ‘പരിഷ്കരണ’ത്തിനെതിരെ അന്നുതന്നെ കമീഷനകത്തും പുറത്തും എതിർപ്പ് ശക്തമായിരുന്നു.
ഒരുവർഷം കാലാവധിയുള്ള യൂനിഫോം റാങ്ക് ലിസ്റ്റുകൾക്ക് രണ്ടുഘട്ട പരീക്ഷ നടപ്പാക്കുന്നതിലെ അശാസ്ത്രീയത ബോധ്യപ്പെട്ടതിനെ തുടർന്ന് സിവിൽ പൊലീസ് ഓഫീസർ അടക്കമുള്ള ചില തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷ പി.എസ്.സി ഒഴിവാക്കിയിരുന്നു. അപേക്ഷകരുടെ എണ്ണം കുറവായതിനെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിയറ്റർ മെക്കാനിക്ക്, പട്ടികജാതി വികസന വകുപ്പിൽ മെയിൽ വാർഡൻ, എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് എന്നിവക്കും ഒറ്റ പരീക്ഷയാണ് പി.എസ്.സി ഇത്തവണ നടത്തിയത്. കേരള പൊലീസിൽ എസ്.ഐ ട്രെയിനിക്കും ബിരുദതല പൊതുപരീക്ഷക്കൊപ്പം നടത്തുന്നതിലെ അശാസ്ത്രീയതയും കമീഷനുള്ളിൽ ചർച്ചയായിട്ടുണ്ട്. ഈ തസ്തികയിലേക്കും പ്രത്യേക പരീക്ഷ നടത്തണമോ എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്.
തസ്തികയുടെ സവിശേഷത നോക്കിയാകും പ്രാഥമിക പരീക്ഷയുടെ കാര്യത്തിൽ കമീഷൻ തീരുമാനമെടുക്കുക. ലാസ്റ്റ് ഗ്രേഡ് സർവന്റിന് പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റ പരീക്ഷ വേണമെന്ന് കമീഷനുള്ളിൽ അഭിപ്രായമുണ്ട്. എന്നാൽ എൽ.ഡി.ക്ലർക്ക്, യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പോലുള്ള തസ്തികകൾക്ക് പ്രത്യേകമായി രണ്ടുഘട്ട പരീക്ഷ തന്നെ തുടർന്നേക്കും.
ഒരേ യോഗ്യതയുള്ള തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുമ്പോൾ ഒരേ ഉദ്യോഗാര്‍ഥികളാണ് വിവിധ ലിസ്റ്റുകളിൽ ഇടം പിടിക്കുന്നതെന്നാണ് പി.എസ്.സിയുടെ കണ്ടെത്തൽ. ഇവരെ തന്നെ വിവിധ തസ്തികകളിലേക്ക് നിയമന ശിപാര്‍ശ ചെയ്യേണ്ടി വരും.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും മുന്‍വര്‍ഷം നടത്തിയ നിയമനത്തിന്റെയും എണ്ണത്തിന് ആനുപാതിമായി റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോള്‍ പരിമിതമായ എണ്ണം ഉദ്യോഗാർഥികളെ മാത്രമേ ഓരോന്നിലും ഉള്‍ക്കൊള്ളിക്കാന്‍ പി.എസ്.സിക്ക് സാധിക്കൂ. ഒരാള്‍ ഒരിടത്തു മാത്രമാണ് ജോലിയില്‍ പ്രവേശിക്കുക. ഇത് മറ്റ് റാങ്ക് ലിസ്റ്റുകളിലെ നിയമനം അനന്തമായി നീട്ടും.
റാങ്ക് ലിസ്റ്റിൽ താഴെയുള്ള ഉദ്യോഗാർഥികളുടെ ജോലി സാധ്യത ഇല്ലാതാകുകയും ചെയ്യും. കാലാവധി തികക്കുന്നതിന് മുമ്പ് റാങ്ക് ലിസ്റ്റുകള്‍ കൂട്ടത്തോടെ റദ്ദാകുന്ന അവസ്ഥയുമുണ്ട്. കൂടാതെ ഒരേ യോഗ്യതയുള്ള തസ്തികളിലേക്ക് കൂട്ടത്തോടെ പ്രാഥമിക പരീക്ഷ നടത്തുമ്പോൾ പരാജയപ്പെടുന്ന ഉദ്യോഗാർഥിക്ക് അടുത്ത മുന്ന് മുതൽ അഞ്ച് വർഷം വരെയാണ് അടുത്ത പരീക്ഷക്കായി കാത്തിരിക്കേണ്ടിവരുന്നത്. ഇതും പരീക്ഷ പരിഷ്കരണത്തിന് പി.എസ്.സിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.