കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നത്​ ആലോചനയിൽ​ -കേന്ദ്ര മന്ത്രി

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി വി. അബ്​ദുറഹിമാനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക്​ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഹജ്ജ് തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾ ധരിപ്പിക്കാനാണ് സംസ്ഥാനത്തെ ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര മന്ത്രിയെ സന്ദർശിച്ചത്.

2020 ആഗസ്റ്റിൽ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് വിമാനത്താവളത്തിന്‍റെ വരുമാനത്തെ വലിയതോതിൽ ബാധിച്ചു. കോഴിക്കോടിനെ ഈ വർഷം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റായി പരിഗണിക്കുക പ്രയാസമാണെങ്കിൽ കണ്ണൂർ വിമാനത്താവളത്തെ ഈ വർഷം തൽക്കാലം പരിഗണിക്കണമെന്ന നിർദേശത്തോട് കേന്ദ്ര മന്ത്രി അനുകൂലമായി പ്രതികരിച്ചു.

കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവിസിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വലിയ വിമാനങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിർദേശവും മുന്നോട്ടുവെച്ചു. അതിനായി 284 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യവും പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ഹജ്ജ് തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്​വിയെയും മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു. സംസ്ഥാനത്തെ 80 ശതമാനം ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റായി നിശ്ചയിക്കണമെന്ന് നഖ്​വിയോട് ആവശ്യപ്പെട്ടു.

ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത് കോഴിക്കോട്ടാണ്. ഹജ്ജ് തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് കോഴിക്കോട്ടുള്ളത്. അതിനാൽ കോഴിക്കോടിനെ സ്ഥിരം എംബാർക്കേഷൻ പോയിന്‍റായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി.

Tags:    
News Summary - The resumption of large aircraft services from Kozhikode Airport is under discussion - Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.