തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് നേടിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഒരു കോർപറേഷൻ ഡിവിഷൻ, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 14 മുൻസിപ്പൽ വാർഡുകൾ, 49 ഗ്രാമ പഞ്ചായത്ത് വാർഡുകൾ അടക്കം 65 സീറ്റുകളിലാണ് പാർട്ടി വിജയം നേടിയത്. വെൽഫെയർ പാർട്ടി ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ രാഷ്ട്രീയ നിലപാടുകളുടെ വിജയമാണിത്.

കേരളത്തിൽ അപകടകരമായ സാമൂഹിക ധ്രുവീകരണം നടത്തുംവിധം സി.പി.എം നേതാക്കൾ നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങളെ മറികടന്നാണ് ഈ വിജയം പാർട്ടി സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്പതിലധികം പഞ്ചായത്തുകളിൽ ഇടതുപക്ഷവുമായി വെൽഫെയർ പാർട്ടിക്ക് ധാരണയുണ്ടായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. അഴിമതിയിലും സംഘ്പരിവാർ അനുകൂല പൊലീസ് നയത്തിനാലും മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന ഇടതുമുന്നണി ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാൻ കടുത്ത വംശീയ വിദ്വേഷ പ്രചരണങ്ങളാണ് അഴിച്ചുവിട്ടത്. ഇതുവഴി താല്‍ക്കാലികമായി ചില നേട്ടങ്ങൾ ഇടതുപക്ഷത്തിനുണ്ടാക്കാനായെങ്കിലും കേരളത്തിൽ കൃത്യമായ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനിടവരുത്തും. ആത്യന്തികമായി സംഘ്പരിവാർ ശക്തികൾക്കാണ് ഇതിെൻറ ഗുണഫലമുണ്ടാകുക.

വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിന്‍റെ ഫലമായി നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലെ ഇടതു ഭരണത്തിൽനിന്ന് പിടിച്ചെടുക്കാൻ യു.ഡി.എഫിനായിട്ടുണ്ട്. പക്ഷെ, ഇടതു സർക്കാറിെൻറ ഭരണ പരാജയങ്ങളും വർഗീയ നിലപാടും ഏക സ്വരത്തിൽ പ്രചാരണം നടത്താന്‍ കഴിയാതിരുന്നത് യു.ഡി.എഫിന് പ്രതീക്ഷിച്ചത്ര വിജയം ലഭിക്കാതിരിക്കാൻ കാരണമായി. പ്രാദേശിക തലങ്ങളിൽ മികച്ച സംഘടനാ ബലമുള്ള എൽ.ഡി.എഫ് ഈ ദൗർബല്യം മുതലെടുക്കുകയും ചെയ്തു.

എൽ.ഡി.എഫ് ജോസ് കെ. മാണി വിഭാഗത്തെ കൂടെ നിർത്തിയതും കോട്ടയം ജില്ലയടക്കം പരമ്പരാഗത യു.ഡി.എഫ് കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സവർണ സംവരണത്തെ യു.ഡി.എഫ് നേതൃത്വം നൽകുന്ന കോൺഗ്രസ് പിന്തുണച്ചത് ലഭിക്കാവുന്ന പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് നഷ്ടമാക്കാനുമിടയാക്കി.

ഇടതുപക്ഷം സൃഷ്ടിച്ച ഇസ്‍ലാമോഫോബിയയും വർഗീയ ധ്രുവീകരണാന്തരീക്ഷവും മുതലെടുത്താണ് ബി.ജെ.പിക്ക് ചിലയിടങ്ങളിൽ നേട്ടമുണ്ടാക്കാനായത്. കേരളത്തിെൻറ മതേതര സ്വഭാവത്തിന് ഇത് പരിക്കേൽപ്പിക്കും. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ഇടതുപക്ഷം തുടരുന്ന ഈ വർഗീയ ധ്രുവീകരണ നീക്കം അവർ അവസാനിപ്പിച്ചില്ലെങ്കിൽ അധികം വൈകാതെ അവർക്ക് തന്നെ തിരിച്ചടിയായി മാറും.

വിജയിച്ചയിടങ്ങളിൽ പാർട്ടി ജനപ്രതിനിധികൾ അതാത് വാർഡുകളെ സുതാര്യവും പരിസ്ഥിതി സൗഹൃദവുമായ ജനപക്ഷ വികസന നിലപാടുയർത്തിപ്പിടിച്ച് ക്ഷേമ വാർഡുകളാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്‍ കരിപ്പുഴ (സംസ്ഥാന വൈസ് പ്രസിഡൻറ്), എം. ജോസഫ് ജോണ്‍ (സംസ്ഥാന സെക്രട്ടറി), സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി) എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.