മുഖ്യമന്ത്രി സ്വപ്നയെ പോലുള്ള അവതാരങ്ങളുടെ മധ്യത്തില്‍ -തിരുവഞ്ചൂര്‍

തിരുവവന്തപുരം: കേരളത്തിൽ അവതാരങ്ങളുടെ കാലമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിയമസഭയിൽ വി.ഡി സതീശൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാണ് തിരുവഞ്ചൂരിന്‍റെ പരാമർശം. സ്വപ്ന ഒരു അവതാരമാണ്. അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നത്. 108 ദിവസമായി മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരുന്ന് ഒരക്ഷരം മിണ്ടാത്തവരാണ് മന്ത്രിമാരെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

റെജി പിള്ള പി.ഡബ്ല്യു.സിയുമായി ബന്ധപ്പെട്ടുള്ള ഒരു അവതാരമാണ്. പ്രതാപ് മോഹൻ നായർ ഇത്തരത്തിൽ മറ്റൊരു അവതാരമാണ്. ഇടതുപക്ഷ നിരീക്ഷകനെന്ന പറഞ്ഞ് ടി.വിയിൽ പ്രത്യക്ഷപ്പെടുന്ന റെജി ലൂക്കോസും സ്വിറ്റ്‌സർലണ്ടിൽ നിന്നുള്ള സൂസ്റ്റൺ വോണ്ട് സൂറിയും അങ്ങനെയുള്ള അവതാരങ്ങളാണ്. ഇത്തരത്തിൽ പതിനഞ്ച് അവതാരങ്ങളുടെ പേരുൾപ്പെടുന്ന പട്ടിക തന്‍റെ കൈവശമുണ്ട്. ഈ അവതാരങ്ങളുടെ പക്ഷത്താണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. കണ്‍സള്‍ട്ടന്‍സി സമ്പ്രദായം നിര്‍ത്തണം. ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന പ്രസ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയാണ്. അങ്ങ് ഇവര്‍ക്കെതിരെ ഒന്നും പറയാത്തത് എന്താണെന്ന് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

പി.എസ്‍.സി പിരിച്ചുവിടുന്നതാണ് നല്ലത്. ജലീല്‍ മാര്‍ക്ക്ദാനം നടത്തിയ സംഭവം വിവാദമായല്ലോ. ഏതെങ്കിലും മന്ത്രിമാര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ? ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന സര്‍ക്കാറാണ് കേരളത്തില്‍. വിമര്‍ശനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.

അവിശ്വാസ പ്രമേയം വന്നാല്‍ സര്‍ക്കാര്‍ താഴെപോകുമെന്ന് തങ്ങളും ജനങ്ങളും വിചാരിക്കുന്നില്ല. ജനങ്ങളുടെ മേല്‍ കുതിര കയറരുത്. മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന് അതീതമാകണം. സെക്രട്ടേറിയറ്റിലെ വിവരങ്ങള്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എൻ.ഐ.എക്ക് നല്‍കുന്നതില്‍ എന്താണ് താമസമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.