വാകേരിയിൽ വീണ്ടും കടുവ; ആടിനെ കൊന്നു

മീനങ്ങാടി: വാകേരിക്ക് സമീപം സി.സിയിൽ വീണ്ടും കടുവയിറങ്ങി. കൂട്ടിൽ കെട്ടിയിട്ട കർഷകന്‍റെ ആടിനെ കടുവ കൊന്നു. ആവയൽ സ്വദേശി വർഗീസ് എന്ന കർഷകന്റെ ആടിനെയാണ് കൊന്നത്.

ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. പ്രദേശവാസിയായ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു. ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് വീണ്ടും കടുവയിറങ്ങിയത്. സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.

സുരേന്ദ്രന്‍റെ തൊഴുത്തിലെത്തിയാണ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തിൽ പശുവും ഉണ്ടായിരുന്നു. എന്നാൽ, കയർ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെട്ടു. വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടുവ കടിച്ചുകൊന്നതിനെ തുടർന്ന് മേഖലയാകെ ഭീതിയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. ഇതോടെ ആശ്വാസമായെന്ന ധാരണയിലായിരുന്നു നാട്ടുകാർ. വീണ്ടും കടുവയെത്തിയത് സ്ഥിരീകരിച്ചതോടെ മേഖലയാകെ ആശങ്കയിലാണ്.

Tags:    
News Summary - Tiger again in Wayanad Vakeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.