എടക്കര (മലപ്പുറം): നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോവാദികള്‍ക്കെതിരെ പൊലീസ് നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണമാണെന്ന സംശയം ബലപ്പെടുന്നു. ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും അവ്യക്തതയും ദുരൂഹതകളും ബാക്കിനില്‍ക്കുകയാണ്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ് എന്ന കുപ്പുസ്വാമി, അജിത എന്നിവരാണ് വ്യാഴാഴ്ച ഉച്ചയോടെ നടന്ന പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ‘ഏറ്റുമുട്ടലി’ന്‍െറ വിശദാംശങ്ങള്‍ പൊലീസ് വ്യക്തമാക്കാത്തത് സംശയം വര്‍ധിപ്പിക്കുന്നു. സംസ്ഥാന പൊലീസ് മേധാവിയോ ആഭ്യന്തര വകുപ്പിന്‍െറ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. മാധ്യമപ്രവര്‍ത്തകരും തമിഴ്നാട്, കര്‍ണാടക പൊലീസും വനത്തില്‍ പ്രവേശിക്കുന്നത് വിലക്കി. സംഭവത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ പൊലീസിലോ തണ്ടര്‍ബോള്‍ട്ടിലോ പെട്ട ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുമായിരുന്നു. എന്നാല്‍, ഒരു സേനാംഗത്തിനും പരിക്കേറ്റതായി വിവരമില്ല. കാട്ടിലേക്ക് വ്യാഴാഴ്ച ഉച്ചയോടെ ആംബുലന്‍സ് പോയെങ്കിലും പരിക്കേറ്റവരെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരുണ്ടായിരുന്നില്ല.
കുപ്പു ദേവരാജിന്‍െറ ശരീരത്തില്‍ ഒരു വെടിയും അജിതയുടെ ശരീരത്തില്‍ രണ്ട് വെടിയുമാണ് കൊണ്ടതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. പൊലീസ് പറയുന്ന പ്രകാരം 20 മിനിറ്റോളം ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ വെടി ശരീരത്തില്‍ ഏല്‍ക്കാന്‍ സാധ്യതയുണ്ട്. ചിത്രങ്ങളില്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന കുപ്പു ദേവരാജിന്‍െറ കഴുത്തിനോട് ചേര്‍ന്ന് ഐ പാഡ് ഓണായി കിടക്കുന്നത് കാണാം. സമീപത്ത് ആയുധങ്ങളില്ല. പൊലീസിനെ ആക്രമിക്കുമ്പോള്‍ ഐ പാഡ് കൈയില്‍ കരുതുമോയെന്ന ചോദ്യം ഉയരുന്നു. വെള്ളിയാഴ്ച രാവിലെ പൊലീസ് സംഘത്തോടൊപ്പം മാധ്യമപ്രവര്‍ത്തകരെയും വെടിവെപ്പ് നടന്ന സഥലത്തേക്ക് കൊണ്ടുപോയി നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്ന് ഐ.ജി എം.ആര്‍. അജിത്കുമാര്‍ വ്യാഴാഴ്ച രാത്രി എടക്കര പൊലീസ് സ്റ്റേഷനില്‍ പറഞ്ഞിരുന്നു. എന്നാല്‍, സുരക്ഷ കാരണങ്ങളാല്‍ കാടിനുള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ളെന്ന് പറഞ്ഞ് പൊലീസ് പിന്നീട് ഇതു വിലക്കി. നാല് കിലോമീറ്റര്‍ അകലെവരെ മാത്രമാണ് തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചത്.
തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വൈകീട്ട് മുതല്‍ സ്ഥലത്തുണ്ട്. എന്നാല്‍, ഇവരെ കാടിനുള്ളിലേക്ക് കടക്കാന്‍ പൊലീസ് അനുവദിച്ചില്ല. കേരള പൊലീസ് അതീവ രഹസ്യസ്വഭാവത്തില്‍ നടത്തിയ നടപടിയുടെ വിവരങ്ങള്‍ പുറത്തുപോകരുത് എന്നതിനാലാണത്രെ ഇത്.കര്‍ണാടക മാവോവാദി വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തത്തെുകയും പൂളക്കപ്പാറ ഒൗട്ട്പോസ്റ്റിലൂടെ വനത്തില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍, കേരള പൊലീസ് ഇവരെ പിന്തുടര്‍ന്ന് കാട്ടിലേക്ക് പ്രവേശിക്കാന്‍ പാടില്ളെന്ന് നിര്‍ദേശിച്ചു. തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി കാട്ടില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ സ്ഥിരീകരിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നരയോടെ കാട്ടിനുള്ളില്‍ പ്രവേശിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡ്-തണ്ടര്‍ബോള്‍ട്ട് സംയുക്തസേന രാവിലെ 11ഓടെയാണ് മാവോവാദികള്‍ തമ്പടിച്ച കേന്ദ്രത്തിലേക്ക് രണ്ട് ദിശയില്‍നിന്നായി ആക്രമണം നടത്തിയത്. ഈ സമയത്ത് ടെന്‍റില്‍ വിശ്രമിക്കുകയായിരുന്നു മാവോവാദികള്‍. എന്നാല്‍, ആദ്യം വെടിയുതിര്‍ത്തത് മാവോവാദികള്‍ ആണെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.