മാനന്തവാടി: റോഡിലെ കുഴിയിൽവീണ് ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരിക്ക്. വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിൽ വീണാണ് ഇരുചക്രവാഹന യാത്രക്കാരനായ ചെറ്റപ്പാലം കേളോത്ത് വീട്ടിൽ രാജന് സാരമായി പരിക്കേറ്റത്. താടിയെല്ലിന് പൊട്ടലും കാലിന് മുറിവുമുണ്ട്. രാജൻ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. ദിവസങ്ങൾക്കുമുമ്പ് ഇരുചക്രവാഹന യാത്രക്കാരിയായ വീട്ടമ്മയും ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടിരുന്നു.
മാനന്തവാടി താലൂക്കിലെ പ്രധാന ബൈപാസ് റോഡുകളായ എരുമത്തെരുവ്-ചെറ്റപ്പാലം, ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപാസ് റോഡുകൾ പാടെ തകർന്ന് കുണ്ടും കുഴിയുമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച ബൈപാസ് റോഡുകൾ 2014ലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. പ്രദേശവാസികൾ രണ്ടുതവണ ശ്രമദാനമായി കുഴികൾ അടച്ചിരുന്നു.
പിന്നീടും റോഡ് തീർത്തും ഗതാഗത യോഗ്യമല്ലാതായി. 2019-20 വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസം മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. കർണാടകയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ കോഴിക്കോട് ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്. വള്ളിയൂർക്കാവ് ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളും ഇതിലൂടെയാണ് കടന്നുപോകുന്നത്. പ്രവൃത്തികളിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.