തിരുവനന്തപുരം:സോളാര്‍ കമീഷന്‍ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ ഉമ്മൻ ചാണ്ടിയും ബന്ധപ്പെട്ട യു.ഡി.എഫ് നേതാക്കളും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അഴിമതി, സദാചാരവിരുദ്ധ പ്രവര്‍ത്തനം, അതുവഴി സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു സാധാരണ പൗരന്‍പോലും നടത്താന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളുപയോഗിച്ച് കേസെടുക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പദവികള്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്.
ക്രിമിനല്‍ കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റക്കാരായ ഇക്കൂട്ടരെ കല്‍ത്തുറുങ്കിലടക്കാനുള്ള നടപടികള്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവണം. യു.ഡി.എഫ് നേതൃത്വം ഒന്നടങ്കം അഴിമതിയിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു എന്നാണ് അനുമാനിക്കേണ്ടത്. അങ്ങനെയുള്ളവര്‍ പൊതുപ്രവര്‍ത്തകരായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് യു.ഡി.എഫ് പിരിച്ചുവിടാന്‍ തയാറാവുകയാണ് വേണ്ടത്. ഇനിയും തട്ടാമുട്ട് ന്യായങ്ങള്‍ പറഞ്ഞ് പൊതുരംഗത്ത് കടിച്ചുതൂങ്ങാന്‍ ഇവരെ കേരളസമൂഹം അനുവദിക്കാന്‍ പാടില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.