വടകര താലൂക്ക് ഒാഫീസിന് തീ പിടിച്ചപ്പോൾ

താലൂക്ക് ഒാഫീസ് തീപിടിത്തം: പൊലീസും ഇലക്ട്രിക് വിഭാഗവും അന്വേഷണം നടത്തും

കോഴിക്കോട്: വടകര താലൂക്ക് ഒാഫീസിലുണ്ടായ വൻ തീപിടിത്തത്തെ കുറിച്ച് ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക് വിഭാഗവും സമഗ്ര അന്വേഷണം നടത്തും. പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം നൽകുമെന്നും അധികൃതർ അറിയിച്ചു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് റൂറൽ എസ്.പി എ. ശ്രീനിവാസ് അറിയിച്ചു. വടകര ഡിവൈ.എസ്.പി അന്വേഷണത്തിന് നേതൃത്വം നൽകും. തീപിടിത്തം സംബന്ധിച്ച് സംശയങ്ങളുണ്ട്. അത് ദൂരീകരിച്ചു കൊണ്ടുള്ള അന്വേഷണമാണ് നടക്കുകയെന്നും റൂറൽ എസ്.പി മാധ്യമങ്ങളോട് വ്യക്തമാക്കി.

Full View

തീപിടിത്തം സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടതായി റവന്യൂ മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടന്നോ എന്ന് പരിശോധിക്കും. പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കെ. രാജൻ വ്യക്തമാക്കി.

പുലർച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാൻഡിന് സമീപത്തുള്ള താലൂക്ക് ഒാഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുക്കാൽ ഭാഗവും ഒാഫീസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. തീപിടിത്തകാരണം വ്യക്തമല്ല.

താലൂക്ക് ഒാഫീസിൽ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കോടതി കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ഒാടിട്ട പഴയ കെട്ടിടത്തിലാണ് താലൂക്ക് ഒാഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം അതേ പോലെ നിലനിർത്തിയാണ് നവീകരണം നടത്തിയിരുന്നത്. കത്തി നശിക്കാത്ത ഫയലുകൾ കെട്ടിടത്തിന് പുറത്തെത്തിച്ച് അധികൃതർ പരിശോധിക്കുകയാണ്.

Tags:    
News Summary - Vadakara Taluk office fire: Police and electricians to investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.