സി.പി.എമ്മും പൊലീസും ഒരുമിച്ചാണ് കെ. വിദ്യയെ ഒളിപ്പിച്ചത്; പ്രതിപക്ഷ പോരാട്ടം തുടരുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ജോലി നേടാൻ വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മും പൊലീസും ഒരുമിച്ചാണ് കെ. വിദ്യയെ ഒളിപ്പിച്ചതെന്ന് സതീശൻ ആരോപിച്ചു.

രണ്ടാഴ്ചക്കാലം വിദ്യ പൊലീസിന്റെ കൺമുന്നിൽ ഉണ്ടായിരുന്നെങ്കിലും അറസ്റ്റിലേക്ക് കടക്കാതെ പാർട്ടിയും പൊലീസും വിദ്യയെ സംരക്ഷിച്ചു. പ്രതിപക്ഷത്തിന്റെ പോരാട്ടവും സമ്മർദവും പൊതുസമൂഹത്തിന്റെ പ്രതികരണവുമാണ് വിദ്യയെ പുറത്ത് കൊണ്ടുവരാൻ കാരണമായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

വ്യാജരേഖയും വ്യാജ സർട്ടിഫിക്കറ്റുമുണ്ടാക്കി ഉന്നത വിദ്യാഭ്യാസരംഗം മലീമസമാക്കിയ എസ്.എഫ്.ഐ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കും വരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ജോലി നേടാൻ വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ ഒളിവിലായിരുന്ന മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ഇന്നലെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മേപ്പയൂർ സ്റ്റേഷൻപരിധിയിലെ ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാത്രി ഏഴോടെ അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. മേപ്പയൂർ പൊലീസിനെ വിവരമറിയിക്കാതെയായിരുന്നു അഗളി പൊലീസിന്റെ നടപടി.

വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചതാണ്. ജൂൺ ആറിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. തുടർന്ന് ഇവർ ഒളിവിലായിരുന്നു. വിദ്യ കോഴിക്കോട് ഉണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അഗളി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.

കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലെക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

Tags:    
News Summary - VD Satheesan react to K Divya Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.