കൊച്ചി: കൃഷി മന്ത്രി ചെയർമാനായ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയിൽ (വി.എഫ്.പി.സി.കെ) ഉന്നത ഉദ്യോഗസ്ഥന് തുടർ നിയമനം നൽകാനുള്ള നീക്കം വിവാദത്തിൽ. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്ക് (സി.ഇ.ഒ) നിയമവിരുദ്ധമായി തുടർനിയമനം നൽകാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കൗൺസിലിലെ സി.പി.ഐ അംഗങ്ങളും കർഷക പ്രതിനിധികളുമായ മൂന്ന് ഡയറക്ടർമാർ മന്ത്രി പി. പ്രസാദിനും പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പരാതി നൽകി.
ചട്ടപ്രകാരം സി.ഇ.ഒയുടെ ഒരു തവണത്തെ നിയമന കാലാവധി ഒരു വർഷവും പരമാവധി മൂന്ന് വർഷവുമാണ്. ഇത് അഞ്ച് വർഷവും വേണമെങ്കിൽ ഒരു ടേം കൂടി നൽകാനും വ്യവസ്ഥ ചെയ്ത് പുതിയ ചട്ടത്തിന് രൂപം നൽകിയത് നിലവിലെ സി.ഇ.ഒക്ക് തുടർ നിയമനം നൽകാനാണെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരും ആരോപിക്കുന്നത്. ചൊവ്വാഴ്ചത്തെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചട്ടഭേദഗതിക്ക് അംഗീകാരം നേടിയ ശേഷം ഉത്തരവിറക്കാനാണ് ശ്രമം.
23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വി.എഫ്.പി.സി.കെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഡയറക്ടർമാരായ ഷാജികുമാർ, ആന്റോ പോൾ, വില്യം ആന്റണി എന്നിവർ നൽകിയ പരാതിയിൽ പറയുന്നു. ജീവനക്കാർക്ക് ഏഴ് കോടിയോളം രൂപ കുടിശ്ശികയുണ്ട്. ഗ്രാറ്റുവിറ്റിയടക്കം ക്ഷേമപദ്ധതികളിൽ പത്ത് കോടിയോളം അടക്കാനുണ്ട്.
പ്രതിഫലവും ആനുകൂല്യവും ലഭിക്കാത്ത നിലവിലെ അവസ്ഥയിൽ കർഷകരും ജീവനക്കാരും കരാറുകാരും വിതരണക്കാരും നിരാശയിലാണ്. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം സി.ഇ.ഒയുടെ കെടുകാര്യസ്ഥതയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇദ്ദേഹം ചുമതലയേറ്റത് മുതൽ സ്ഥാപനം കുത്തനെ താഴേക്കാണെന്നാണ് വിമർശനം.
2021-22ൽ 65 കോടി വിറ്റുവരവും 19.5 കോടി ലാഭവവും ഉണ്ടായിരുന്നത് 2023-24ൽ യഥാക്രമം 43 കോടിയും 13 കോടിയുമായി ഇടിഞ്ഞു. അതേസമയം, പ്രതിവർഷം 24 കോടിയാണ് പ്രവർത്തന ചെലവ്. മൂൻ സി.ഇ.ഒമാർക്കെല്ലാം പരമാവധി മൂന്ന് വർഷമാണ് അനുവദിച്ചത്. നിലവിലെ സി.ഇ.ഒ കൃഷിവകുപ്പിൽ സേവനം അനുഷ്ഠിക്കുമ്പോൾ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷവും പിന്നീട് വിരമിച്ചതോടെ പുനർനിയമന വ്യവസ്ഥയിൽ രണ്ട് വർഷവും തുടർന്നു.
ഈ രണ്ട് വർഷ കാലയളവിൽ കൃഷിവകുപ്പിലെ പദ്ധതി നിർവഹണങ്ങളിലൊന്നും വി.എഫ്.പി.സി.കെക്ക് അനുകൂലമായ തീരുമാനം നേടിയെടുക്കാനായില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചിലരുടെ സ്വാർഥ താൽപര്യത്തിനായി സി.ഇ.ഒയുടെ കാലാവധി ഇനിയും നീട്ടരുതെന്നും ആത്മാർഥതയും അർപ്പണബോധവുമുള്ള ഉദ്യോഗസ്ഥനെ പുതിയ സി.ഇ.ഒ ആയി നിയമിക്കണമെന്നുമാണ് പരാതിക്കാരായ ഡയറക്ടർമാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.