ജാമ്യവ്യവസ്ഥ ലംഘനം: പി.സി.ജോർജിന്‍റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിലേക്ക്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി. ജോർജി‍െൻറ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷനും പൊലീസും കോടതിയെ സമീപിക്കും.

ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാവും കോടതിയെ സമീപിക്കുക. ജാമ്യം അനുവദിച്ച വിധിപ്പകർപ്പ്‌ കിട്ടിയശേഷം സെഷൻസ്‌ കോടതിയിലോ ഹൈകോടതിയിലോ അപ്പീൽ നൽകാനാണ് ആലോചിക്കുന്നത്. നിയമോപദേശം തേടിയാകും തുടർനടപടി.

സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം നൽകിയതെന്നതും ഹരജിയിൽ ഉന്നയിക്കും. കേസിൽ മജിസ്‌ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നതും വിവാദമായുണ്ട്. പൊലീസ് ആവശ്യപ്പെട്ടില്ലെന്ന എ.പി.പിയുടെ വിശദീകരണം പൊലീസിന് തിരിച്ചടിയാണ്. മൂന്നുദിവസമായി കോടതി അവധിയായതിനാലാണ് നടപടി സാധിക്കാത്തതെന്ന് പൊലീസ് പറയുന്നു. സമൂഹത്തിൽ പ്രത്യാഘാതമുണ്ടാക്കുന്ന പ്രസംഗമാണ്‌ പി.സി. ജോർജ്‌ നടത്തിയത്‌.

ഇത് കണക്കിലെടുക്കാതെ സാധാരണ കേസ് പരിഗണിക്കുന്നതുപോലെയാണ് കേസ്‌ പരിഗണിച്ചത്‌. ഇത്തരം കേസുകളിൽ പ്രോസിക്യൂഷനെ കേൾക്കണമെന്ന്‌ ഹൈകോടതി സർക്കുലർ നിലവിലുണ്ടെന്ന വാദവും പ്രോസിക്യൂഷൻ ഉയർത്തും. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പരാമർശങ്ങൾ തിരുത്തില്ലെന്നുമായിരുന്നു ജാമ്യം കിട്ടി പുറത്തുവന്ന പി.സി. ജോർജി‍െൻറ പ്രസ്താവന. തീവ്രവാദികൾക്കുള്ള പിണറായി വിജയ‍െൻറ റമദാൻ സമ്മാനമാണ്‌ ത‍െൻറ അറസ്റ്റെന്നും ജോർജ്‌ പറഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സാധാരണ സർക്കാർ അഭിഭാഷകർ ഇല്ലാതിരുന്നാൽ ജാമ്യം അനുവദിക്കാറില്ല. ഇങ്ങനെ അനുവദിക്കാറുള്ളത് ഇടക്കാല ജാമ്യമാണ്. എന്നാൽ ജോർജിന് നൽകിയത് പൂർണ ജാമ്യമാണ്.

Tags:    
News Summary - Violation of bail conditions: Prosecution goes to court to cancel PC George's bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.