വിഴിഞ്ഞം സമരം കനക്കുന്നു; തുറമുഖ നിർമാണ പ്രദേശത്ത് സമരക്കാർ കൊടികുത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം കൂടുതൽ ശക്തമാകുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് സമരക്കാര്‍ അതീവ സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറി. തുറമുഖ നിർമാണ പ്രദേശത്ത് സമരക്കാർ കൊടികുത്തി.

സ്ത്രീകളടക്കമുള്ള നിരവധി പേരാണ് സമരത്തിന്‍റെ നാലാം ദിവസം തുറമുഖ കവാടത്തിനടുത്തേക്ക് പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ നടന്നതിനേക്കാള്‍ രൂക്ഷമായ പ്രതിഷേധത്തിനാണ് ഇന്ന് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ചത്.

തുറമുഖ കവാടത്തിന് മുകളിൽ പ്രതിഷേധക്കാർ കൊടിനാട്ടുകയും ചെയ്തു. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇന്ന് സമരവേദിയിലേക്ക് എത്തിയത്.

അതേസമയം, സമരക്കാരുമായി മന്ത്രിതല ചർച്ച ഇന്നു നടന്നേക്കും. ഡൽഹിയിൽ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചർച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. ചർച്ചയ്ക്ക് അനുകൂലമായി ലത്തീൻ അതിരൂപത ഇന്നലെ പ്രതികരി ച്ചിരുന്നു.

മത്സ്യത്തൊഴിലാളികൾ സമരം കടുപ്പിച്ചതോടെയാണ് സർക്കാർ ചർച്ചക്ക് മുൻകൈയെടുത്തത്. ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരാണെന്ന് ലത്തീൻ സഭ അറിയിച്ചെങ്കിലും സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരയുമായിട്ടാണ് മന്ത്രി ഫോണിൽ സംസാരിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സർക്കാരിൽനിന്ന് ഉണ്ടാകുന്നത് വരെ സമരമുഖത്ത് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ചർച്ചയെ ലത്തീൻ രൂപത സ്വാഗതം ചെയ്‌തെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്.

Tags:    
News Summary - Vizhinjam protest is growing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.