മുണ്ടക്കൈ (വയനാട്): മണ്ണിൽ പുതഞ്ഞ ഓരോ മൃതദേഹവും പുറത്തെടുക്കുന്നത് നെഞ്ചുപൊട്ടുന്ന കാഴ്ചയാണ് ഓരോരുത്തർക്കും. ദുരന്തമേഖലയിൽ പ്രവർത്തിക്കുന്ന കൃത്യമായ പരിശീലനം ലഭിച്ച സൈനികരും വിഭിന്നരല്ല. ഇത്രയും ചങ്കുപൊട്ടുന്ന കാഴ്ചകൾ മറ്റു ദുരന്തമേഖലകളിലൊന്നും കാണാനായിട്ടില്ലെന്ന് ഇവർ പറയുന്നു.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് എട്ടുവിഭാഗങ്ങളിലായി 1500ഓളം സൈനികരാണ് വയനാട്ടിലെത്തിയത്. 122 ടി.എ കോഴിക്കോട് ബറ്റാലിയനാണ് ആദ്യമെത്തിയത്. 14 മൃതദേഹങ്ങൾ ആദ്യദിവസം ഇവർ കണ്ടെടുത്തു. കൈയില്ലാതെയും കാലില്ലാതെയും തലയില്ലാതെയും ചളിയിൽ പൂണ്ടും മരങ്ങൾക്കിടയിൽ ചിതറിക്കിടന്നും ലഭിച്ച മൃതദേഹങ്ങൾ ഹൃദയം പിളർത്തുന്ന കാഴ്ചകളായിരുന്നുവെന്ന് ബറ്റാലിയനിലെ അനിൽ കുമാർ പറഞ്ഞു.
പാലം തകർന്നത് കാരണം മുണ്ടക്കൈ ഭാഗത്തേക്ക് പോകാനായില്ലെങ്കിലും 150ഓളം പേരെ വടംകെട്ടിയും മറ്റും സാഹസികമായി ഇപ്പുറത്തെത്തിച്ചു. പിറ്റേദിവസം മുണ്ടക്കൈ മദ്റസക്ക് സമീപത്തെ വീട്ടിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ചളിയിൽ പൂണ്ട ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പാലം തകർന്നതിനാൽ മണ്ണുമാന്തിയന്ത്രം എത്താത്തത് കാരണം പുറത്തെടുക്കാനാകാതെ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നു.
തൊട്ടടുത്ത വീട്ടിനുള്ളിലും ഇത്തരത്തിൽ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ഒന്നും ചെയ്യാനായില്ല. പിന്നീട് ബെയ്ലി പാലം നിർമാണം പൂർത്തീകരിച്ചാണ് യന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്. പലസ്ഥലങ്ങളിൽനിന്നായി സൈന്യം കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും നോക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. രക്ഷാപ്രവർത്തകർക്കും അഗ്നിരക്ഷാസേനക്കും മറ്റു വിഭാഗങ്ങൾക്കുമൊപ്പം ദുരന്തമേഖലയിൽ അവസാന മൃതദേഹവും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.