മണ്ണാർക്കാട്: പ്രായവും ദൂരവും സൈക്കിളിൽ സഞ്ചരിക്കുന്നതിന് തടസ്സമല്ലന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി മണ്ണാർക്കാട്ടുനിന്നും ധനുഷ്കോടിയിലേക്ക് ഒരു സൈക്കിൾ യാത്ര. 59ാംമത്തെ വയസ്സിലും തളർച്ചയില്ലാതെ അബ്ദു ഓമൽ ചവിട്ടി തള്ളിയത് ആയിരം കിലോമീറ്റർ ദൂരം.
അബ്ദുവിന്റെ നേതൃത്വത്തിൽ മൂവർ സഘമാണ് ധനുഷ്കോയിൽ എത്തി തിരിച്ചുമുള്ള യാത്രയിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 29ന് ആരംഭിച്ച യാത്ര പാലക്കാട്, പൊള്ളാച്ചി, പഴനി, മധുര, രാമേശ്വരം വഴിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. സൈക്കിൾ യാത്രാസഘംത്തിൽ കരിമ്പയിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനിയർ ജയകൃഷ്ണനും കൊഴിഞ്ഞംപാറ സ്കൂളിലെ അധ്യാപകൻ നജ്മുദ്ദീനും ഉണ്ടായിരുന്നു. ഒക്ടോബർ ഒന്നിന് ലക്ഷ്യത്തിലെത്തിയ സംഘം തിരിച്ചെത്തിയത് നാലാം തിയതിയാണ്. നേരത്തെയും ദീർഘദൂര സൈക്കിൾ യാത്ര ചെയ്ത അബ്ദു കൊടൈക്കനാൽ, ഊട്ടി, ആലപ്പുഴ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ഇതിനോടകം സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട്.
2018ൽ മണ്ണാർക്കാട് സൈക്കിൾ ക്ലബ് രൂപവത്കരിച്ചതോടെയാണ് സവാരിക്ക് തുടക്കം കുറിച്ചത്. സൈക്കിളിൽനിന്നും വീണ് കഴുത്തിന്റെ ഭാഗത്ത് സ്പൈനൽ ഇഞ്ചുറി ഉണ്ടായതിനാൽ ഒരുവർഷത്തോളം വിശ്രമത്തിലായിരുന്നു. എന്നാൽ അപകടത്തിൽനിന്ന് രക്ഷപെട്ട അബ്ദു സൈക്കിൾ യാത്രയോടുള്ള പ്രണയം പലരും നിരുത്സാഹപ്പെടുത്തിയിട്ടും അവസാനിപ്പിച്ചില്ല. ഇതിനോടകം 38000 കിലോമീറ്ററാണ് അബ്ദു ചവിട്ടി തീർത്തത്.
ധനുഷ്കോടി യാത്രയിലൂടെ വെറും ആറുദിവസം കൊണ്ട് പാലക്കാട് ഫോർട്ട് പെഡലേഴ്സ് സഘടിപ്പിക്കുന്ന 30 ദിവസത്തിനുള്ളിൽ 800 കിലോമീറ്റർ സൈക്കിൾ ചവിട്ടുക എന്ന മത്സരത്തിലും പങ്കെടുത്ത് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.