നോണോണപ്പെരുമ

രണ്ട് പ്രളയം കേരളത്തെ പിടിച്ചു കുലുക്കിയപ്പോഴും െതക്കനും വടക്കനുമെന്ന വേർതിരിവില്ലാതെ നേരിട്ടവരാണ് നമ്മൾ . എന്നാൽ, ഒരു കാര്യത്തിൽ ഈ തെക്കനും വടക്കനും മുഖംതിരിക്കും. തെക്കൻ വടക്കനെ നോക്കി 'ഇങ്ങനെയൊക്കെ ചെയ്യാമോ' എന്ന് ചോദിച്ചാൽ, വടക്കൻ ഉശിരോടെ മറുപടി പറയും. 'ഇത് ഞങ്ങൾ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല' എന്ന്.

പ റഞ്ഞുവന്നത് ഓണസദ്യയെ കുറിച്ചാണ്. തൂശനിലയില്‍ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പുമടക്കം നിറയെ വിഭവങ്ങളും കുത്തരിച്ചോറും ചേർന്നതാണ് തെക്കന് സദ്യയെങ്കിൽ വടക് കന് ഓണമുണ്ണാൻ ഈ ഇലയേക്കാൾ നീളം വേണം. കാരണം മറ്റൊന്നുമല്ല, ഈ വിഭവങ്ങൾക്കൊപ്പം ഇറച്ചിയും മീനും കല്ലുമ്മക്കായയ ുമൊക്കെ ഇലകളിൽ നിറഞ്ഞാേല വടക്കന് പ്രത്യേകിച്ചും മലബാറുകാരന് ഓണസദ്യ മുഴുവനാകൂ.

പണ്ടുമുതൽക്കേ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന നാടോടിപ്പാട്ടുകളിൽ പോലും വടക്കൻ കേരളക്കാരുടെ 'നോണി'ഷ്ടം കാണാം. കോഴിക്കോട്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടോടിപ്പാട്ട് ഇത് അടിവരയിടുന്നു...

''അത്തത്തിന്‍റുച്ചക്കൊരു പച്ചക്കണ കൊത്തി
ഏഴാക്കിച്ചീന്തിയൊരൊറ്റലു കുത്തി
മാനാഞ്ചിറക്കലു മീനൂറ്റാന്‍ പോയി
കാപ്പില് നല്ലോരു വാലേട്ട കിട്ടി
വാല് പിടിച്ചു വരമ്പത്തടിച്ചൂ...
അത്തക്കാ മുത്തക്കാ മുന്നാഴ്യരച്ചു
കോഴിക്കോടന്‍ മഞ്ഞളൊരാഴ്യരച്ചു
പാലുള്ള തേങ്ങാ പതിനെട്ടരച്ചു
നെയ്യുള്ള തേങ്ങയൊരമ്പതരച്ചു
പതിനെട്ടു പെണ്ണുങ്ങള്‍ ഉപ്പിട്ടു നോക്കുമ്പം
ഒരുപിടിച്ചോറിനു കൂട്ടാനില്ല''.

വടക്കന്‍റെ നോണോണത്തെ സോഷ്യൽ മീഡിയയിൽ േട്രാളുന്നവരും കുറവല്ല. ഉരുളക്കുപ്പേരി പോലെ വടക്കനും തെക്കനും ഇക്കാര്യത്തിൽ പരസ്പരം േട്രാളുമെങ്കിലും ഒരാപത്ത് വന്നാൽ ഇവർ ഒറ്റക്കെട്ടായതിനാൽ ട്രോളി മടുക്കുേമ്പാൾ ഇരുകൂട്ടരും നിർത്തുന്നുണ്ട്. ''പാതാളത്തിൽ നിന്ന് കേറിയപാടെ ചിക്കൻ ബിരിയാണിയുടെ മണമടിച്ച മാവേലി വാമനനോട്....കണ്ണൂരാ അല്ലിയോടാ...??'' തുടങ്ങി പച്ചക്കറിയുമായി പോകുന്ന െതക്കെന്‍റയും ചിക്കന് വരിനിൽക്കുന്ന വടക്കെന്‍റെയുമെല്ലാം ചിത്രം സോഷ്യൽ മീഡിയകളിൽ ഓണക്കാലത്ത് സജീവം.

വടക്കന്മാർക്ക് തിരുവോണത്തിനു പോലും നോൺ ഒഴിച്ചു കൂടാനാവാത്ത വിഭവമായതു കൊണ്ട് ലക്ഷങ്ങൾ കൊയ്യുന്ന കൂട്ടരാണ് കോഴിക്കച്ചവടക്കാർ. മറുനാടൻ കോഴിക്കച്ചവടക്കാർക്ക് ഓണക്കാലം കൊയ്ത്തുകാലമാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലേക്ക് തമിഴ്നാട്ടിൽ നിന്നും കണ്ണൂർ, കാസർകോട്, വയനാട് എന്നിവിടങ്ങളിലേക്ക് കർണാടകയിൽ നിന്നും ലോഡ് കണക്കിന് കോഴികളാണ് ഓണനാളുകൾ എത്തുന്നത്. കോഴിക്ക് പുറമെ മത്സ്യക്കച്ചവടവും പൊടിപൊടിക്കും. വില റോക്കറ്റ് പോലെ കുതിച്ചുയരുമെങ്കിലും അതൊന്നും വകവെക്കാതെയായിരിക്കും ആമാശയത്തിലേക്കുള്ള നോൺവിഭവങ്ങളുടെ കുതിപ്പ്.

ഉൾനാടൻ ഗ്രാമങ്ങളിൽ ഓണവിപണി ലക്ഷ്യമിട്ട് തദ്ദേശീയമായ നടത്തുന്ന മത്സ്യകൃഷിയിലെ മീൻപിടിത്തവും ആഘോഷമായി അരങ്ങേറും. പിടിക്കുന്ന മത്സ്യങ്ങൾ വലിയ െവള്ള ടാങ്കിലേക്കാണ് എത്തുക എന്നതിനാൽ ആവശ്യക്കാരന് വലിപ്പവും വിലയും നോക്കി ജീവനുള്ള മീനുമായി വീട്ടിലെത്താം. വിലയൽപം കൂടുമെങ്കിലും മരുന്നടിക്കാത്തവയയായതിനാൽ ആവശ്യക്കാരേറെയാണ് നാട്ടുമീനിന്. പാടശേഖരങ്ങളിലെ മത്സ്യക്കൊയ്ത്തിനു ശേഷം വിൽപനക്കാർ കളമൊഴിയുന്നതോടെ ശേഷിക്കുന്ന മീൻ പിടിക്കുന്നതും നാട്ടുമ്പുറത്തെ ഓണക്കാഴ്ചയാണ്. പ്രളയത്തിൽ പലയിടത്തും വെള്ളം കയറിയതിനാൽ പലർക്കും ഇത്തവണ മത്സ്യക്കച്ചവടം നഷ്ടത്തിന്‍റേത് കൂടിയാണ്. ഇതിൽ നിന്നെല്ലാം ഒഴിവായി മത്സ്യമാംസാദികൾ പൂർണമായി ഒഴിവാക്കി ഓണം ആഘോഷിക്കുന്നവർ വടക്കൻ കേരളത്തിലും അൽപം സ്വൽപം നോൺ കഴിക്കുന്നവർ തെക്കൻ കേരളത്തിലും ചിലയിടങ്ങളിൽ കാണാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.