ബംഗളൂരു: ബുക്ക് ബ്രഹ്മ ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് ബംഗളൂരുവിൽ തുടക്കമായി. കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എഴുത്തുകാരായ വോൾഗ, സച്ചിദാനന്ദൻ, എച്ച്.എസ്. ശിവപ്രകാശ്, ജയമോഹൻ, വിവേക് ഷാൻബാഗ് എന്നിവർ പങ്കെടുത്തു. മൂന്നു ദിവസം നീളുന്ന സാഹിത്യോത്സവത്തിൽ മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുഗു ഭാഷകളിലെ മുന്നൂറോളം എഴുത്തുകാരും പ്രസാധകരും സംബന്ധിക്കും.
‘മലയാള നോവലിലെ വ്യത്യസ്ത ഭൂമികകൾ’ സെഷനിൽ എ.വി. പവിത്രൻ മോഡറേറ്ററായി. എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, രാജശ്രീ, സോമൻ കടലൂർ എന്നിവർ പങ്കെടുത്തു. ‘മലയാള ചെറുകഥ- പുത്തൻ പ്രവണതകൾ’ എന്ന സെഷൻ കുഞ്ഞിക്കണ്ണൻ വാണിമേൽ നയിച്ചു. സന്തോഷ് ഏച്ചിക്കാനം, കെ. രേഖ, ഇ. സന്തോഷ് കുമാർ പങ്കെടുത്തു. രാവിലെ 8.30ന് ബിന്ദുമാലിനിയുടെ സംഗീത പരിപാടിയോടെ ശനിയാഴ്ചത്തെ സെഷനുകൾക്ക് തുടക്കമാവും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ പോൾ സക്കറിയ, പെരമാൾ മുരുകൾ തുടങ്ങിയവർ പങ്കെടുക്കും. ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നട ഭാഷകളിലായി വിവിധ സെഷനുകൾ അരങ്ങേറും. ഉച്ചക്ക് ഒന്നു മുതൽ 1.50 വരെ നടക്കുന്ന മലയാളം സെഷനിൽ ‘ചിന്താവിഷ്ടയായ സീത’ എന്ന പ്രമേയത്തിൽ നടക്കുന്ന ചർച്ചയിൽ കെ.വി. സജയ്, ആലങ്കോട് ലീലാകൃഷ്ണൻ, ഗോവിന്ദവർമ രാജ, ടി.പി. വിനോദ് എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രതിരോധത്തിന്റെ പാട്ടുമായി ഡോ. ശ്രീപദ് ഭട്ട് അണിയിച്ചൊരുക്കുന്ന പരിപാടി അരങ്ങേറും. വൈകീട്ട് 6.30ന് ഡോ. ആർ.കെ. പത്മനാഭയുടെ സംഗീത കച്ചേരി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.