ബംഗളൂരു: നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിനത്തിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. രാമനഗരയിലെ കനകപുരയിൽ മത്സരിക്കുന്ന കെ.പി.സി.സി പ്രസിഡന്റും സിറ്റിങ് എം.എൽ.എയുമായ ഡി.കെ. ശിവകുമാറിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സഹോദരനും എം.പിയുമായ ഡി.കെ. സുരേഷ് കുമാർ നാമനിർദേശ പത്രിക നൽകി. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ഡി.കെ. സുരേഷ് പത്രിക നൽകിയത്.
ശിവകുമാറിനെതിരെ പല കേസുകൾ നിലനിൽക്കുന്നതിനാൽ നാമനിർദേശ പത്രിക തള്ളാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസിന്റെ ഈ നീക്കം. ഡി.കെ. സുരേഷ് മത്സരിക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. ശിവകുമാറിനെതിരെ മന്ത്രി ആർ. അശോകയെ ഇരട്ട സീറ്റ് നൽകി കനകപുരയിൽ ബി.ജെ.പി മത്സരിപ്പിക്കുന്നതിനാൽ മറുപടിയായി അശോകയുടെ പത്മനാഭ നഗർ മണ്ഡലത്തിൽ ഡി.കെ. സുരേഷിനെ മത്സരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഡി.കെ. സുരേഷ് കനകപുരയിൽത്തന്നെ പത്രിക നൽകിയപ്പോൾ വീണ്ടും സസ്പെൻസായി. നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പത്രിക നൽകിയതെന്ന് സുരേഷ് അറിയിച്ചു. ഞങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. ശിവ കുമാറിനെ ലക്ഷ്യമിട്ട് ചില ബി.ജെ.പി നേതാക്കൾ നീങ്ങുന്നുണ്ട്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണ്. അവരുടെ പദ്ധതി തടയാനാണ് ഞാൻ പത്രിക സമർപ്പിച്ചത്.
നാലുദിവസം മുമ്പ് ആദായ നികുതി വകുപ്പിൽനിന്ന് പുതിയ സമൻസ് ലഭിച്ചതായും സുരേഷ് വെളിപ്പെടുത്തി. ചെന്നൈയിലെ ഓഫിസിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. തെരഞ്ഞെടുപ്പ് നടക്കുകയാണെന്നും ഒരു മാസത്തിനുശേഷമേ വരാൻ കഴിയൂ എന്നുമാണ് അവരെ അറിയിച്ചത്. ഈ സാഹചര്യത്തിൽ ശിവകുമാറിന്റെ പത്രിക തള്ളാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് ഡി.കെ. സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.