ബംഗളൂരു: നഗരത്തിൽ പ്രതിഷേധങ്ങൾ നടത്താനുള്ള അനുമതി ഫ്രീഡം പാർക്കിൽ മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് പിൻവലിക്കണമെന്ന് ഹൊരാട്ടദ ഹക്കിഗാഗി ജനാന്ദോളന (കാമ്പയിൻ ഫോർ ദ റൈറ്റ് ടു പ്രൊട്ടസ്റ്റ്) മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർഥിച്ചു.
സെപ്റ്റംബർ 15 അന്തർദേശീയ ജനാധിപത്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലാണ് മുതിർന്ന ചരിത്രകാരൻ രാമചന്ദ്ര ഗുഹ അടക്കമുള്ള സംഘം ആവശ്യമുന്നയിച്ചത്. ഫ്രീഡം പാർക്കിനെ അൺഫ്രീഡം പാർക്ക് എന്നാണ് വിളിക്കേണ്ടതെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. ഗതാഗതക്കുരുക്കിന്റെ പേരിൽ മൗലികാവകാശങ്ങൾ തടയാനാവില്ലെന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യഘടകമാണ് സമാധാനപരമായ പ്രതിഷേധമെന്നും അദ്ദേഹം ഓർമപ്പെടുത്തി. കേവലം പ്രതിഷേധങ്ങൾ ഫ്രീഡം പാർക്കിലേക്ക് മാത്രമായി ചുരുക്കിയ വിഷയമല്ലെന്നും വിവിധ വിഷയങ്ങളിൽ സമാധാനപരമായി പ്രതിഷേധങ്ങൾ നടത്തിയ പലർക്കുമെതിരെ കേസെടുത്തുകൊണ്ട് പൊലീസ് അധികാരം ദുർവിനിയോഗം ചെയ്തിട്ടുണ്ടെന്നും അഭിഭാഷകയായ മൈത്രേയി കെ. പറഞ്ഞു.
മുതിർന്ന എഴുത്തുകാരൻ കെ. മരുളസിദ്ദപ്പ, റഹ്മത്ത് തരികെരെ, ഡോ. വിജയമ്മ, ആക്ടിവിസ്റ്റ് കെ.എസ്. വിമല തുടങ്ങി 500ലധികം പേർ ഒപ്പുവെച്ച കത്ത് കാമ്പയിനിന്റെ ഭാഗമായി പ്രകാശനം ചെയ്തു. ജനാധിപത്യ ഇടങ്ങൾ ചുരുങ്ങുന്നതിലേക്ക് നയിക്കുന്ന ഈ ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഒപ്പുവെച്ചവർ അഭിപ്രായപ്പെട്ടു. രണ്ട് വർഷത്തിലേറെയായി ഫ്രീഡം പാർക്ക് ഒഴികെ മറ്റൊരിടത്തും അനുമതി നൽകുന്നില്ല.
ആർക്കെതിരായി പ്രതിഷേധിക്കാം എന്ന് പൊലീസ് ഏകപക്ഷീയമായും ഭരണഘടന വിരുദ്ധമായും സെൻസർ ചെയ്യുന്നുവെന്നും കത്തിൽ പറയുന്നു. നിയന്ത്രണ ഉത്തരവ് പിൻവലിക്കാൻ അഭ്യർഥിക്കുന്നതിനൊപ്പം, പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കുന്ന വ്യക്തികൾക്കെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്നും പ്രതിഷേധക്കാരെ അക്രമാസക്തമായി നേരിടുന്ന പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി കൈക്കൊള്ളണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രതിഷേധങ്ങൾ ഫ്രീഡം പാർക്കിൽ മാത്രമായി ഒതുക്കുകയും മുൻകൂർ അനുമതി നിർബന്ധമാക്കുകയും ചെയ്ത 2021ൽ ഇറക്കിയ ഉത്തരവ് 2022ലാണ് ബംഗളൂരു പൊലീസ് നടപ്പാക്കിയത്. തൊഴിലവകാശ സംഘങ്ങൾ, ദലിത് കൂട്ടായ്മകൾ, യുവജന സംഘടനകൾ, മനുഷ്യാവകാശ -പൗരാവകാശ സംഘടനകൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുൾപ്പെടുന്ന കൂട്ടായ്മയാണ് ഹൊരാട്ടദ ഹക്കിഗാഗി ജനാന്ദോളന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.