ബംഗളൂരു: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കൽ അപ്രായോഗികമാണെന്നും ബദൽ പാത മാത്രമെ പരിഹാരമുള്ളൂ എന്നും സുപ്രീംകോടതി തീർത്തുപറഞ്ഞിരിക്കെ അക്കാര്യത്തിൽ കൂടുതൽ സാധ്യതയുള്ള ബദൽ മാർഗത്തെപ്പറ്റി സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കുന്നില്ലെന്ന് ആക്ഷേപം.യാത്ര നിരോധനത്തിന്‍റെ ദുരിതങ്ങൾ ഏറെ അനുഭവിക്കുന്ന അതിർത്തിപ്രദേശങ്ങളിലെയും വയനാട് ജില്ലയിലെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് ഈ ആരോപണം ഉന്നയിക്കുന്നത്. റെയിൽവേ തത്ത്വത്തിൽ അംഗീകരിച്ച നിലമ്പൂർ -നഞ്ചൻകോട് പാതയും കേരളം അവഗണിക്കുകയാണ്.
നിലവിൽ ഗുണ്ടൽപേട്ടിനടുത്ത നഞ്ചൻകോട് വരെ റെയിൽ പാതയുണ്ട്. രാത്രിയാത്ര നിരോധനസമയത്ത് വാഹനങ്ങൾ പോകുന്നത് ഗോണിക്കുപ്പ റോഡിലൂടെയാണ്. ഗോണിക്കുപ്പ റോഡ് 25 കി.മീ. വന്യജീവി സങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനേക്കാൾ എന്തുകൊണ്ടും അഭികാമ്യമാണ് സുൽത്താൻബത്തേരി കഴിഞ്ഞ് മൂലങ്കാവിൽ നിന്ന് തിരിഞ്ഞ് വള്ളുവാടി വഴിയുള്ള ബൈപാസ്.
ഈ ബൈപാസ് വെറും 38 കി.മീ. മാത്രമെയുള്ളൂ. ഒമ്പത് കി.മീ. മാത്രമെ വനത്തിലൂടെ കടന്നുപോകേണ്ടതുള്ളൂ. നാറ്റ്പാക് എന്ന വിദഗ്ധ ഏജൻസി കേരള സർക്കാർ നിർദേശപ്രകാരം നിരവധി പരിഹാരമാർഗങ്ങളെപ്പറ്റി പഠനം നടത്തിയ ശേഷമാണ് ഏറ്റവും അനുയോജ്യം വള്ളുവാടി - ചിക്കബർഗി ബൈപാസ് എന്ന് കണ്ടെത്തിയത്. കേരളത്തിൽ വള്ളുവാടി വരെയും കർണാടകത്തിൽ ചിക്കബർഗി വരെയും ഈ പാത ഇപ്പോഴും നിലവിലുണ്ട്. വനത്തിലൂടെ ആകെ ഒമ്പത് കി.മീ. മാത്രമെ വരൂ. ആറ് കി.മീ. കർണാടകയിലൂടെയും മൂന്ന് കി.മീ. കേരളത്തിലൂടെയും. സുപ്രീംകോടതിയിൽ നിന്നടക്കം അനുമതി ലഭിക്കാൻ സാധ്യതയുള്ള ഈ പാത സംബന്ധിച്ച് കേരള അധികൃതർ സംസാരിക്കുന്നില്ലെന്നും വിവിധ സംഘടനകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.