??????? ??? ?????????????? ???????????

കരുതലിന്‍െറ സന്ദേശം പകര്‍ന്ന്

‘വാര്‍ത്തകള്‍ കാത്തിരിക്കുന്ന’ സമൂഹത്തിന് മുന്നിലേക്ക് പുനര്‍ചിന്തനത്തിനായി ഒരു കണ്ണാടി തിരിച്ചുവെക്കുകയാണ് നവാഗത സംവിധായകനായ റിയാസ് ഓച്ചിറ. അനുദിനം വര്‍ധിക്കുന്ന ബാലപീഡനങ്ങളും മദ്യാസക്തിയും മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളും തുടങ്ങി, സാമൂഹിക തിന്മകള്‍ക്ക് നേരെയാണ് തന്‍െറ ആദ്യസംരംഭമായ ‘ലെറ്റ് അസ് വെയ്റ്റ്’(നമുക്ക് കാത്തിരിക്കാം) എന്ന ഹ്രസ്വചിത്രത്തിലൂടെ റിയാസ് പ്രേക്ഷകരോട് സംവദിക്കുന്നത്. മാതാപിതാക്കളുടെ അശ്രദ്ധ, ദാരിദ്ര്യം, വിശപ്പ് തുടങ്ങിയവ കുട്ടികളിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും സമൂഹം അതിനെ ചൂഷണംചെയ്യുന്നതും യാഥാര്‍ഥ്യങ്ങളുടെ ഭൂമികയില്‍നിന്ന് അവതരിപ്പിക്കുകയാണ് ഈ ചെറുചിത്രം. വിടരുംമുമ്പേ അടര്‍ത്തിയെറിയപ്പെട്ട ബാല്യങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് കരുതലിന്‍െറ ആശയം പകരുന്ന ‘നമുക്ക് കാത്തിരിക്കാം’.

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍െറ ചുറ്റുപാടില്‍നിന്നാണ് ‘അനുഭവങ്ങള്‍’ പറഞ്ഞുതുടങ്ങുന്നത്. ഇവിടെ കച്ചവടം നടത്തുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം ചമയങ്ങളില്ലാതെ, ജീവിതവേഷങ്ങള്‍ അഴിച്ചുവെക്കാതെ കാമറയിലൂടെ കഥാപാത്രങ്ങളായി കടന്നുപോകുന്നു. വിദൂരങ്ങളില്‍നിന്ന് ചികിത്സതേടി മെഡിക്കല്‍ കോളജിലത്തെുന്ന നിര്‍ധനരുടെ മക്കള്‍ അനുഭവിക്കേണ്ടിവരുന്ന ജീവിതസംഘര്‍ഷങ്ങളാണ് കഥാപാത്രങ്ങളായ അപ്പുവും ചേച്ചിയും  സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. വിശപ്പും ദാഹവും ആഗ്രഹങ്ങളും അടക്കി നഗരത്തിന്‍െറ വിസ്മയ കാഴ്ചകളിലൂടെ നടന്നുനീങ്ങുന്ന കുട്ടികള്‍ക്ക് നേരെ നീളുന്ന സഹായഹസ്തങ്ങള്‍, അവരെ കീഴ്പ്പെടുത്താനും ശ്രമിക്കുകയാണ്.

റിയാസ് ഓച്ചിറ
 


ചിത്രത്തിലെ മദ്യപാനിയായ വഴിയോര കച്ചവടക്കാരന്‍ ഇത്തരക്കാരുടെ പ്രതീകമാകുന്നു. കുട്ടികളെ വിഷമഘട്ടത്തില്‍ സഹായിക്കുകയും പിന്നീട് അതിന്‍െറ പേരില്‍ ദുരുപയോഗം ചെയ്യാനുമാണ് ഇയാള്‍ ലക്ഷ്യം വെക്കുന്നത്.  എന്നാല്‍, നന്മവറ്റാത്ത ഹൃദയങ്ങളുടെ പ്രതിനിധിയായത്തെുന്ന ചുമട്ടുതൊഴിലാളിയുടെ കാരുണ്യത്തില്‍ ഇവര്‍ ജീവിതത്തിലേക്ക് തിരികെ ചുവടുകള്‍ വെക്കുകയാണ്. പള്ളിയുടെ മുറ്റത്തും സ്കൂള്‍ ഗേറ്റിന്‍െറ മുന്നിലും നിഷ്കളങ്ക മുഖങ്ങളുമായി തുണയില്ലാതെ നില്‍ക്കുന്ന കുട്ടികളുയര്‍ത്തുന്ന ചോദ്യങ്ങള്‍ സാമൂഹികവ്യവഹാരങ്ങളോട് കൂടിയുള്ളതാകുന്നു.

മാതൃത്വത്തിന്‍െറ പ്രതീകത്തില്‍നിന്ന് തുടങ്ങുന്ന കാമറദൃശ്യങ്ങള്‍ നാടകീയതയില്ലാതെയാണ് ഓരോ സീനും പകര്‍ത്തിയിരിക്കുന്നത്. പീഡനങ്ങളും ക്രൂരതകളും നമ്മെ വേദനപ്പെടുത്തുമ്പോഴും ആഘോഷമാക്കുന്ന സമൂഹത്തിന്‍െറ കാത്തിരിപ്പിനെ പരിഹസിച്ചാണ് ചിത്രം അവസാനിക്കുന്നത്. സിനിമയോടുള്ള സ്നേഹവും എഴുതാനുള്ള ആഗ്രഹങ്ങളുമാണ് അമേരിക്കയില്‍ ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന റിയാസിനെ കാമറക്ക് പിന്നിലത്തെിക്കുന്നത്്. എന്നാല്‍, ആദ്യ സംരംഭം സാമൂഹിക പ്രതിബദ്ധതയുള്ളതാവണമെന്ന വാശിയാണ് അല്‍പം വൈകിയതിന് പിന്നിലെന്ന് ഓച്ചിറ പായിക്കാട്ട് ഫാത്തിമ മന്‍സിലില്‍ റിയാസ് പറയുന്നു.
പട്ടം സെന്‍റ് മേരീസ് സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥി അനുഷ്ക ജയനും കുറവന്‍കോണം ഇന്‍ഫന്‍റ് ജീസസ് സെന്‍ട്രല്‍ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി വിനീഷ് ബിനുവുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

Tags:    
News Summary - short film let us wait riyas ochira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.