വെള്ളിത്തിരയിലെ  പെണ്ണടയാളങ്ങൾ

സമൂഹത്തിെൻറ മിടിപ്പുകളെ പ്രതിഫലിപ്പിക്കുന്നതിനാലാണ് ചലച്ചിത്രമെന്ന കലയെ ജനങ്ങൾ നെഞ്ചിലേറ്റുന്നത്. മലയാളത്തിലെ ആദ്യ ചലച്ചിത്രം വിഗതകുമാരനിലൂടെ , മലയാളസിനിമയുടെ എഴുതപ്പെടാത്ത ചരിത്രവും ആരംഭിക്കുന്നു. സിനിമയോടൊപ്പം നടനും നടിയും പിറന്നു.  എന്നാൽ ജീവിതത്തിൽ എന്നപോലെ ചലച്ചിത്രത്തിലെ സ്ത്രീകളും കഥാസന്ദർഭങ്ങളിൽ സമരസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 

 പി .കെ റോസി എന്ന ആദ്യനായികയെ സവർണ്ണതയുടെ കറുത്തകരങ്ങളാൽ   നിഷ്കാസിതയായ അഭിനേത്രി എന്ന് മാത്രമല്ല, മലയാളസിനിമയുടെ ആദ്യവനിതാ രക്തസാക്ഷിയെന്നും  രേഖപ്പെടുത്തേണ്ടതുണ്ട്. മലയാളി തെൻറ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പിന്തുടരുന്ന സ്ത്രീവിരുദ്ധത കാലാകാലങ്ങളായി ചലച്ചിത്രങ്ങളും പിന്തുടരുന്നു. റോസിയിലേക്ക് നീണ്ട നോട്ടങ്ങൾ തന്നെയാണ് ഇന്നത്തെ നായികമാരിലേക്കെത്തുന്നത്. 

ലക്ഷകണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന നൂറുകണക്കിന് അഭിനേത്രികളും ഗായികമാരും വനിതാ സാങ്കേതിക പ്രവർത്തകരുമെല്ലാം അരങ്ങു വാഴുന്ന ചലച്ചിത്ര ഭൂമിക സ്ത്രീ സൗഹൃദമല്ലെന്ന് പറയുമ്പോൾ നെറ്റി ചുളിക്കുന്നവരുണ്ടാകും. ആൺപെൺഭേദമില്ലാതെ തൊഴിലിടങ്ങളിൽ സഹവർത്തിക്കുന്ന മലയാളിക്ക് സിനിമയുടെ കാര്യം വരുമ്പോൾ  സ്ത്രീകളെ അംഗീകരിക്കാനൊരു ബുദ്ധിമുട്ടുണ്ട്. അഭിനയം കുലീനകൾക്കു പറഞ്ഞിട്ടുള്ളതല്ലെന്ന ആദ്യകാല പുച്ഛത്തെ സകലദിക്കിലും കെട്ടഴിച്ചു വിടുകയും സ്വകാര്യസംഭാഷണങ്ങളിലും സമൂഹമാധ്യമങ്ങളിലും നടിമാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന രീതിയിൽ ഗോസിപ്പുകൾ പടർത്തുകയും ചെയ്യുന്നു. സ്ത്രീയെ അംഗീകരിക്കാനുള്ള മടിയും അവളുടെ വരുമാനത്തിലും പ്രശസ്തിയിലുമുള്ള അസൂയയുമാണ് ഈ  മനോവൈകല്യത്തിന് പിന്നിലുള്ള പ്രധാന കാരണങ്ങളെന്ന്  കരുതാം.

മലയാളത്തിലെ ആദ്യ സിനിമാസംരംഭത്തെ ചുട്ടെരിച്ച  ക്യാപിറ്റോൾ തിയറ്ററിലെ കാണികളിൽ നിന്ന് ഇന്നും മാറ്റങ്ങൾ വന്നിട്ടില്ല. മലയാളികളായ   കാണികളെ സംബന്ധിച്ചിടത്തോളം സിനിമയിലെ സ്ത്രീ സ്വകാര്യ കാമനകളിലെ  പ്രലോഭനങ്ങൾ മാത്രമാണ്. ആരാധനയുടെ മുഖംമൂടിയണിഞ്ഞുകൊണ്ടു അവളുടെ ശരീരസൗന്ദര്യത്തിന് മാത്രം മാർക്കുകൊടുത്തു തൃപ്തിയടയുന്ന കാണികളുടെ മനോഭാവം മാറാതെ സിനിമയിലെ സ്ത്രീ സങ്കല്പത്തിന്  മാറ്റം വരില്ല. തിരശീലക്ക് ശോഭകൂട്ടുന്നതിനുള്ള അലങ്കാരം മാത്രമായി നടികൾ മാറുന്ന കാഴ്ചയാണ് ഇന്നത്തെ സിനിമ. ശാരദ മുതൽ സുരഭി വരെ അഭിനയമികവിൽ ദേശീയതലം വരെ അംഗീകരിക്കപ്പെട്ട നിരവധി അഭിനേത്രികൾ  നമുക്കുണ്ട്. എന്നിട്ടും ശാരദ, ഷീല, ജയഭാരതി, സീമ,  ഉർവശി, ശോഭന, മഞ്ജുവാര്യർ, പാർവ്വതി തുടങ്ങി  വിരലിലെണ്ണാവുന്ന നടികൾ മാത്രമാണ് മലയാളത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരി പ്പിച്ചിട്ടുള്ളത്. 

തൊണ്ണൂറുകൾ വരെയുള്ള ചലച്ചിത്ര ചരിത്രം പരിശോധിച്ചാൽ ഇന്നത്തേതിനേക്കാൾ കൂടുതൽ സ്ത്രീജീവിതം സിനിമകളിലെ പ്രമേയത്തിൽ ഇടം പിടിച്ചിരുന്നുവെന്നു കാണാം. പലതരത്തിലുള്ള അനുരഞ്ജനങ്ങൾക്ക്  വിധേയമായിട്ടാണെങ്കിൽ  പോലും നടി കേന്ദ്രസ്ഥാനത്ത് പ്രതിഷ്ടിതമാകുന്ന കാഴ്ചകൾ അക്കാലത്ത് അപരിചിതങ്ങളായിരുന്നില്ല. പിന്നീട് താരരാജാക്കന്മാരുടെ നിഴലിൽ ,അവരുടെ ദയാവായ്പിൽ ജീവിതം കരുപ്പിടി പ്പിച്ചുകൊണ്ട് നായകെൻറ ധീരോദാത്തതയെ ഉയർത്തിപ്പിടിക്കേണ്ട ബാധ്യത യുള്ളവരായി നായികമാർ രൂപാന്തരം പ്രാപിച്ചു.

ശരീരം, ശാരീരം  എന്നീ രണ്ടു സാധ്യതകളെ മുൻനിർത്തി മാത്രം സിനിമാരംഗത്തെ വനിതകളെ വിലയിരുത്തുന്ന ഒരു കാലഘട്ടം തന്നെയാണ് ഇപ്പോഴുമുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിലും ലാഭത്തിലും ചരിത്രം സൃഷ്ടിക്കുന്ന ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ പോലും സംഭാഷണങ്ങളിൽ മുഴങ്ങി കേൾക്കുന്ന ദ്വയാർത്ഥപ്രയോഗങ്ങളും ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന സ്ത്രീവൈരുധ്യങ്ങളും നായകെൻറ സൗന്ദര്യത്തിനും വീര്യത്തിനും മുന്നിൽ അടിയറവു പറയേണ്ടി വരുന്ന നായികമാരാണുള്ളത്. 

നായിക,അവളൊരുപക്ഷേ ഐ.എ.എസ്  അല്ലെങ്കിൽ ഐ.പി.എസ് ഉദ്യോഗസ്ഥയാണെങ്കിൽ പോലും ജനപ്രിയനായകെൻറ അടിയേറ്റാലുടനെ  പ്രണയനിർഭരയാകുന്ന കാഴ്ചക്ക് മാറ്റമില്ല. നിത്യജീവിതത്തിൽ  തന്നെ അപമാനിച്ച, ദേഹോപദ്രവം ഏൽപ്പിച്ച  പുരുഷനെ  ഒരു സ്ത്രീയും ആരാധിച്ചു വരില്ലെന്നിരിക്കെ സിനിമയിൽ മാത്രം ഇതെങ്ങിനെ സംഭവിക്കുന്നു? ഇവിടെ മലയാള വെള്ളിത്തിരയുടെ പെണ്ണറിവിെൻറ പാമരത്തം വെളിപ്പെടുന്നു ."സിനിമയിൽ നമ്മൾ ദൃശ്യത്തിൽ  നിന്ന്  അർത്ഥവും ചിന്തയും സൃഷ്ടിക്കുന്നു എന്ന ആൻഡ്രൂലെവിൻസണിന്റെ വാക്കുകൾ( സി എസ് വെ ങ്കിടേശ്വരൻ, മലയാളസിനിമാപഠനങ്ങൾ) ഈ  സന്ദർഭവുമായി കൂട്ടിച്ചേർത്തു വായിച്ചാൽ സിനിമയിലൂടെ  ജനിക്കേണ്ട അർത്ഥവും ചിന്തയും ഉരുവം കൊള്ളുന്നതുതന്നെ  പുരുഷവാഴ്ചയെ സാധൂകരിക്കേണ്ടതാണെന്ന അപ്രഖ്യാപിതവിധിയോടെയാണെന്നു  മനസ്സിലാക്കാം.

തെൻറ അഭിനയമികവിൽ വിശ്വാസമില്ലാത്തതു  കൊണ്ടോ ,ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ധനസമ്പാദനം നടത്തുന്നതിനോ  വേണ്ടി ഗ്ലാമർ  എന്ന ഓമനപ്പേരിലറിയപ്പെടുന്ന  ശരീരപ്രദർശനത്തിനു പല നടികളും പൂർണ്ണസമ്മതം പ്രകടിപ്പിക്കുന്നതും വെള്ളിത്തിരയിൽ പെണ്ണിന്‍റെ മാനത്തിനു വിലപറയുന്ന കാരണങ്ങളിൽ  വളരെ പ്രധാനപ്പെട്ടതാണ്.  സ്ത്രീ ചിത്രീകരണത്തിെൻറ ശൈലിയിലും പതിവിലും  മാറ്റം വരണമെങ്കിൽ സ്ത്രീയെ, അവളുടെ പ്രാധാന്യത്തെ അംഗീകരിക്കുന്ന പുരുഷകഥാപാത്രത്തിലേക്ക് പരകായപ്രവേശം  നടത്താൻ നായകനടന്മാർ ആദ്യം തയ്യാറാവണം. തേൻറതായ  താരസാമ്രാജ്യം കെട്ടിപ്പടുക്കാനോ അല്ലെ ങ്കിൽ നിലനിർത്താനോ ഉള്ള കഠിനപരിശ്രമത്തിനിടയിൽ, ചിത്രത്തിൻറെ വർണപ്പകിട്ടു കൂട്ടുന്നതിനും കാണികളെ ആകർഷിക്കുന്നതിനുമായി നായികയുടെ ശരീരഭംഗി ആയുധമായി  ഉപയോഗിക്കുന്നതിനെതിരെ ഒരു ചെറുവിരൽ  പോലും അനക്കാതെ  ഒഴുക്കിനൊപ്പം നീന്തുക എന്ന തന്ത്രം ബുദ്ധിപൂർവം പിന്തുടരുകയുമാണ് നിലവിലുള്ള നടന്മാരിൽ ഭൂരിഭാഗവും  ചെയ്യുന്നത്.
          

ഈയടുത്തകാലത്തു പ്രദർശനത്തിനെത്തിയ  നാല് ചിത്രങ്ങളിലെ നായകന്മാർ പെണ്ണിനൊപ്പം എന്ന പ്രതീക്ഷ നൽകുന്നു. നമ്മുടെ വെള്ളിത്തിര അടയാളപ്പെടുത്തുന്ന സ്ത്രീജീവിതങ്ങൾക്കു തനിമയും മിഴിവും വന്നു തുടങ്ങിയെന്നു ചിന്തിപ്പിക്കുന്നത്  കുഞ്ചാക്കോ ബോബനും, ഫഹദ് ഫാസിലും ടോവിനോ തോമസുമാണ്. സമീറ എന്ന യുവതിയുടെ കഠിനാധ്വാനത്തിെൻറയും ആത്മ വിശ്വാസത്തിെൻറയും    കഥപറഞ്ഞ ടേക്ക്   ഓഫ് , സൗമ്യവും ശക്തവുമായ പ്രതിഷേധത്തിലൂടെ  സ്ത്രീയുടെ  കരുത്തറിയിച്ച മാലിനിയുടെ  കഥ പറഞ്ഞ രാമെൻറ ഏദൻ തോട്ടം, അർപ്പണബോധവും  ജാഗ്രതയുമുണ്ടെങ്കിൽ ഏതു ലക്ഷ്യവും  നേടാമെന്ന് തെളിയിച്ച ഗുസ്തിതാരം അതിഥി സിങ്ങിെൻറ കഥ  പറഞ്ഞ ഗോദ, ലിവിങ് ടുഗെതർ ബന്ധമാണെങ്കിലും പാർട്ണറുടെ ചെകിട്ടത്തടിക്കാൻ ധൈര്യം കാണിക്കുന്ന മാലുവിനെ പരിചയപ്പെടുത്തിയ തരംഗം എന്നീ ചിത്രങ്ങളാണ് മാറ്റത്തിെൻറ പതാക വീശുന്നത്. 

മഹേഷ് നാരായണൻ എന്ന ഫിലിം എഡിറ്ററുടെ പ്രഥമ സംവിധാനസംരംഭമായിരുന്നു 2017 മാർച്ച് 24 നു പുറത്തിറങ്ങിയ ടേക്ക് ഓഫ്. വാക്കുകളുടെ സാധ്യത ഏറ്റവും ഭംഗിയായി ഉപയോഗിക്കാനറിയാവുന്ന പി.വി ഷാജികുമാറിൻറെ തിരക്കഥാസഹായം കൂടി ആയതോടെ കേരളം കണ്ടതിൽ ഏറ്റവും ശക്തമായ സിനിമകളിലൊന്നായി ചിത്രം മാറി. 2014ൽ ഇറാഖിലെ തിക്രിത്തിൽ ആഭ്യന്തരയുദ്ധഭീകരതയുടെ തടവുകാരികളായി  കഴിയേണ്ടി വന്ന മലയാളി നഴ്സുമാരുടെ  അനുഭവത്തെ അധികരിച്ചാണ് ചിത്രം രൂപപ്പെടുത്തിയിട്ടുള്ളത്. നഴ്സ്  എന്ന് പേരിലറിയപ്പെടുന്ന ആരോഗ്യകാവൽ മാലാഖാമാരുടെ ജീവിതത്തിലെ നിസ്സഹായതയും ദൈന്യതയും സമൂഹത്തിനു അവരോടുള്ള മനോഭാവവും, ഭീകരരുടെ  നിശ്ചയ ദാർഢ്യത്തെ വരെ നിഷ്പ്രഭമാക്കിയ ഒരു യുവതിയുടെ ആത്മധൈര്യവും  എല്ലാം ചിത്രത്തിൻറെ മേന്മകളാണ്. നായികയായ സമീറ  വെറും പെണ്ണല്ല. നിസ്സഹായതകളെ മൂടുന്ന ആത്മധൈര്യത്തിൻറെ പർദ്ദയണിഞ്ഞു കുടുംബത്തിനോടും സമൂഹത്തിനോടും പടക്കിറങ്ങേണ്ടി വന്ന ധീരയായ യുവതിയാണ്. വിവാഹശേഷം  സ്ത്രീ സ്വന്തം മാതാപിതാക്കളുടെയോ അല്ലെ ങ്കിൽ കുടുംബത്തിെൻറയോ  ബാധ്യത  ഏറ്റെടുക്കേണ്ടതില്ലെന്നും ഭർത്തൃകുടുംബത്തിൻറെ മാനത്തിനും മര്യാദകൾക്കും വില നൽകി ജീവിച്ചാൽ മതിയെന്നുമുള്ള സാമ്പ്രദായിക പുരുഷാധിപത്യ കാഴ്ചകളെ വെല്ലുവിളിക്കുകയും അതിനു  തിരുത്തൽ നൽകി വിവാഹം സ്ത്രീ  യുടെ ജീവിതത്തെ ദൃഢപ്പെടുത്തുന്നതെങ്ങിനെയെന്നു  ടേക്ക് ഓഫ് കാണിച്ചു തരുന്നു.

വിവാഹശേഷം ജോലി മാന്യതയില്ലാത്തതാണെന്നു പരിഹസിക്കുന്ന ഭർതൃ കുടുംബത്തിൽ നിന്ന് മകനെപോലും ഉപേക്ഷിച്ച് സ്വന്തം വീടിനും കൂടപ്പിറപ്പുകൾക്കും വേണ്ടി കഷ്ടപ്പെടുന്ന സമീറയെ ജീവനുതുല്യം സ്നേഹിക്കുകയും കൂടെക്കൂട്ടുകയും ചെയ്യുന്ന ഷഹീദ്, നിസ്സഹായയും ഗർഭിണിയും ആയ ഒരു സ്ത്രീയുടെ അർപ്പണത്തിനു മുന്നിൽ ശിരസ്സു നമിക്കുന്ന മനോജ് എന്ന ഉദ്യോഗസ്ഥൻ എന്നീ രണ്ടു കഥാപാത്രങ്ങളായി കുഞ്ചാക്കോബോബനും ഫഹദ് ഫാസിലും ഉജ്ജ്വലപ്രകടനം കാഴ്ച വെച്ചു. സ്ത്രീപ്രമേയം ചർച്ച ചെയ്യുന്ന, നായികയുടെ സ്ഥാനം തങ്ങൾക്കു മുകളിലാണെന്നറിഞ്ഞിട്ടും അഭിനയിക്കാൻ തയ്യാറായ ഈ പ്രതിഭകളെ അഭി നന്ദിക്കാതിരിക്കാൻ വയ്യ.  
      

2017 മേയിൽ പ്രദർശനത്തിനെത്തിയ രഞ്ജിത് ശങ്കർ ചിത്രമാണ് രാമെൻറ ഏദൻ തോട്ടം. പാസഞ്ചർ എന്ന ആദ്യ ചലച്ചിത്രത്തിലൂടെ തന്നെ മികവ് തെളിയിച്ച രഞ്ജിത് ശങ്കർ തന്നെയാണ് ഈ ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും. വിവാഹേതരബന്ധങ്ങൾ  പുരുഷേൻറതാകുമ്പോൾ അവൾ സൂക്ഷിക്കുന്ന സ്ത്രീ-പുരുഷ സൗഹൃദം അക്ഷന്ത വ്യമായ അപരാധമായി വിധിക്കപ്പെടുന്നു. ആണും പെണ്ണും തമ്മിൽ ശാരീരികമല്ലാത്ത ബന്ധങ്ങളുണ്ടാവില്ലെന്ന് പുച്ഛിക്കുന്ന പൊതുമനോഭാവത്തിന് നേരെയുള്ള വെല്ലുവിളിയാണ് ചിത്രം. തന്റെ കഴിവുകളെല്ലാം ഭൂതകാലത്തിൻറെ  രഹസ്യങ്ങളായി സൂക്ഷിക്കപ്പെടേണ്ട, ഭർത്താവിൻറെ നിർദേശ ങ്ങൾക്കനുസരിച്ചു ചലിക്കേണ്ട പാവയായി അഭിനയിച്ചു തീർക്കേണ്ട ശരാ ശരി ഭാര്യാവേഷത്തിൻറെ പ്യൂപ്പയിൽ നിന്നു ശലഭമായി രൂപാന്തരം പ്രാപിക്കുന്ന ഒരു യുവതിയുടെ ഉയർന്നു പറക്കലാണ് ചിത്രത്തിൻറെ കാതൽ . വിവാഹം കഴിഞ്ഞവൾക്കു ഒരു സുഹൃത്തിന്റെ ആവശ്യമുണ്ടോ എന്നമ്പരക്കുന്ന,അവർക്കു തമാശ പറയാനറിയില്ലെന്നു പുച്ഛിക്കുന്ന സമൂഹത്തോട് ചിലതെല്ലാം തുറന്നു പറയാൻ ഈ ചിത്രത്തിന് കഴിഞ്ഞു  മാലിനിക്ക് ചിറകുകൾ വീണ്ടെടുത്ത് നൽകുന്ന കൂട്ടുകാരനായി താതാത്മ്യം പാലിക്കാൻ ഇമേജിനെ ഭയപ്പെടാത്ത കുഞ്ചാക്കോ ബോബൻ എന്ന പ്രതിഭാശാലിക്ക് കഴിഞ്ഞു. 

സ്പോർട്സ് കോമഡി മൂവി എന്ന പരസ്യത്തോടെ ബേസിൽ ജോസഫ് അണി യിച്ചൊരുക്കിയ ചിത്രമാണ്  ഗോദ .സാക്ഷിമാലിക്കിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ  പോലും സ്വന്തം കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടി ഗുസ്തിക്കാരിയാകുവാൻ ആഗ്രഹിക്കില്ല എന്ന വാസ്തവമാണ് ഗോദ വെളിപ്പെടുത്തുന്നത്. ഏതു കഠിന സാഹചര്യങ്ങളേയും വെല്ലുവിളികളേയും അതിജീവിക്കാൻ  ആത്മവിശ്വാസവും കഠിനാധ്വാനവും സഹായിക്കുമെന്ന് തെളിയിച്ച അതിഥി സിങ്   എന്ന പെൺകുട്ടിയുടെ കഥയാണ് ഗോദ. അതിഥിയായി വേഷമിട്ടത് ഉത്തരേന്ത്യൻ തരാം വമീഖഗബ്ബിയാണ്. അതിഥി യുടെ  ലക്ഷ്യം നേടാൻ അവളെ സഹായിക്കുന്ന സുഹൃത്താണ് ടോവിനോ തോമസ് അവതരിപ്പിച്ച ആഞ്ജനേയദാസ് എന്ന കഥാപാത്രം. നായികയോടുള്ള പ്രണയം പോലും തുറന്നുപറയാൻ കഴിവില്ലാത്ത നായകനായി ടോവിനോ ചിത്രത്തിന് മിഴിവേകി. കഥാപാത്രത്തിെൻറ പൂർണതയ്ക്കായി ഏതു സാഹസത്തിനും തയ്യാറാണ്  താനെന്നു തെളിയിക്കാൻ 'ടോവിനോ തരംഗം എന്ന ചിത്രത്തെയും ഉപയോഗിച്ചു. 2017 സെപ്റ്റംബറിൽ പ്രദർശനത്തിനെത്തിയ ഡൊമനിക് അരുൺ ചിത്രമായ  തരംഗത്തിൽ, പപ്പനെന്ന ധൈര്യമില്ലാത്ത, കൈകൂലിക്കാരനായ നായകനായി ടോവിനോ അഭിനയിക്കുകയും ഒപ്പം നായികയുടെ ചെകിടത്തടി ഏറ്റു  വാങ്ങുകയും ചെയ്യുന്നുണ്ട് .

ഈ ചിത്രങ്ങളിലെ അസാധാരണ  വ്യക്തിത്വമുള്ള എന്നാൽ സാധാരണക്കാരായ നായികമാരുടെ പൂർണത എന്നാൽ നായകൻ തന്നെയാണ്. സ്ത്രീ മുഖ്യകഥാപാത്രമായി വരികയും ബോക്സ്ഓഫീസിൽ പരാജയമായി മാറുകയും  ചെയ്യുന്ന സിനിമകളേക്കാൾ  ഏറ്റവും ശക്തമായി ജന്മനസ്സുകളിലേക്കു ഇറങ്ങി ചെല്ലാൻ കഴിയുക സാമ്പത്തികവിജയം നൽ കുന്ന കലാമൂല്യമുള്ള ഇത്തരം വാണിജ്യ  സിനിമകൾക്ക് തന്നെയാണ്. 

മഹേഷ് നാരായൺ ,ബേസിൽ ജോസഫ് രഞ്ജിത് ശങ്കർ,ഡൊമനിക് അരുൺ എന്നീ സംവിധായകർ നയിക്കുന്ന മാറ്റത്തിന്റെ വഴി മറ്റു ചിത്രങ്ങ ളിലേക്കും സംവിധായകരിലേക്കും നീളണം.സ്ത്രീശരീരത്തിെൻറ ആഘോഷമില്ലാതെ ,അവളുടെ മനസ്സിനെ അടുത്തറിയാനും അവളുടെ സ്വത്വത്തെ മനസ്സിലാക്കാനും ശ്രമിക്കുന്ന പ്രമേയത്തിെൻറ ശക്തി തന്നെയാണ്  ഈ സിനിമകളുടെ വിജ യം. ഇവയിലൊന്നും തന്നെ പുരുഷൻറെ നിരാകരണത്തെ കാണാനാവില്ല . 

 

പ്രണയ സീനുകളിലും വൈകാരിക പ്രകടനങ്ങളിലും നായകെൻറ കൂെട്ടന്ന   നായികാസങ്കൽപത്തെ ഉടച്ചുവാർക്കാൻ പുതുതലമുറ നടൻമാർക്ക് കഴിയണം. സ്ത്രീ അനുകൂല പ്രമേയങ്ങളിൽ അല്ലെങ്കിൽ തനിക്കൊപ്പം നിൽക്കുന്ന നായികാ കഥാപാത്രത്തോടൊപ്പം അഭിനയിക്കാൻ തിരക്കഥ തിരുത്താതെ അവർ തയാറാകണം.  


 

Tags:    
News Summary - Women in Malayalam Film Industry-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.