കൊച്ചി: സ്ത്രീകളോട് പൊതുസമൂഹം െവച്ചുപുലർത്തുന്ന തെറ്റായ മനോഭാവങ്ങളെ വിമർശിക്കുന്ന ഇന്ദുലേഖ വാര്യരുടെ പെൺ റാപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ശക്തമായ വരികളിലൂടെയും അവതരണത്തിലൂടെയും ഇന്ദുലേഖയുടെ ആദ്യ റാപ്പ് ഗാനം തന്നെ സംഗീത പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്.
വീടിൻെറ ചുവരുകൾക്കുള്ളിൽ ഒച്ചയെ തടങ്കിലാക്കിയും സ്വപ്നങ്ങൾ അടുപ്പിലിട്ട് ചാരമാക്കിയും കഴിയേണ്ടി വരുന്ന പെണ്ണിൻെറ ഗതികേട് വിവരിക്കുന്ന ഇന്ദുലേഖ അതിൽ നിന്നൊക്കെ അവൾ ഉയർത്തെഴുന്നേൽക്കുമെന്ന ആശയമാണ് പങ്കുവെക്കുന്നത്. ‘ആരു പെണ്ണിനെ അടുക്കളയ്ക്ക് കാവലാക്കി, ആരു പെൺനാക്കിൽ ഞാണുകൾ വരിഞ്ഞുകെട്ടി, പെണ്ണു പൊള്ളയെന്ന് നാടുറക്കെ ഏറ്റുപാടി, പെണ്ണു പൊന്നെന്ന് പെണ്ണു മാത്രം ഓർത്തുപാടി’ എന്നും ഇന്ദുലേഖ പാടുന്നു.
‘പെണ്ണു നിൻെറ അടിമയല്ല, പെണ്ണിനാരും താങ്ങ് വേണ്ട, പെണ്ണിൻ നാവ് നീളെ വാഴും’ എന്നിങ്ങനെ ശക്തമായ സ്ത്രീപക്ഷ നിലപാടുകളാണ് ഇന്ദുലേഖ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. രാത്രി ഇറങ്ങി നടക്കുന്ന പെണ്ണ് പിഴച്ചവളാണെന്ന് മുൻവിധിക്കുന്ന ആണിനോട് ഇന്ദുലേഖക്ക് പറയാനുള്ളത് ഇതാണ് -‘എങ്കിൽ നീയറിഞ്ഞോ മോനേ, മാറ്റേണ്ടത് നിൻെറ കണ്ണ്’.
കുറച്ചു വർഷങ്ങളായി മനസിലുണ്ടായിരുന്ന വരികളാണ് ഇപ്പോൾ റാപ്പ് ശൈലിയിൽ അവതരിപ്പിക്കുന്നതെന്നും ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് ഇന്ദുലേഖ കുറിക്കുന്നു. നടനും അവതാരകനുമായ ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ. ഭർത്താവ് ആനന്ദ് അച്ചുതൻകുട്ടിയാണ് വിഡിയോ ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.