മാധ്യമങ്ങൾ രഘുറാം രാജനെ മാലാഖയും തന്നെ ചെകുത്താനുമാക്കുന്നു -സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: രഘുറാം രാജനെതിരെ വിമർശവുമായി വീണ്ടും ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി. രഘുറാം രാജനെ മാധ്യമങ്ങൾ മാലാഖയെ പോലെ അവതരിപ്പിക്കുകയാണെന്നും സ്വാമി ആരോപിച്ചു.

രാജ്യത്തിന്‍റെ പുറത്ത് നിന്നുള്ള ചില തല്പരകക്ഷികൾക്ക് വേണ്ടി മാധ്യമങ്ങൾ രഘുറാം രാജനെ അനുകൂലിക്കുകയാണ്. റഘുറാം പോയാൽ ഒാഹരി വിപണി തകരുമെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. സത്യത്തിൽ വിപണി മെച്ചപ്പെടുകയാണെന്നും സ്വാമി പറഞ്ഞു.

പലിശ നിരക്കുകൾ വർധിപ്പിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർക്കുകയാണ് രഘുറാം രാജൻ. ചെറുകിട വ്യവസായികൾക്ക് ബാങ്കിൽനിന്നു ലോണെടുക്കാൻ പോലും ഇതുമൂലം കഴിയുന്നില്ലെന്നും സ്വാമി ആരോപിച്ചു.

കുറച്ചുനാളായി രഘുറാം രാജനെതിരെ രൂക്ഷമായ വിർമശനമാണ് സുബ്രഹ്മണ്യൻ സ്വാമി നടത്തുന്നത്. രഘുറാം രാജൻ മാനസികമായി ഇന്ത്യക്കാരനല്ലെന്ന് ആരോപിച്ച സ്വാമി, അദ്ദേഹത്തെ ഗവർണർ സ്ഥാനത്തുനിന്നു മാറ്റണമെന്നു നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു.

രഘുറാം രാജനെതിരായ സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം ഉചിതമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ച് ഒരു മാസത്തിന് ശേഷമാണ് സ്വാമി വീണ്ടും വിമർശിച്ച് രംഗത്തെത്തിയത്. രഘുറാം രാജനുമായുള്ള തന്‍റെ അനുഭവം വളരെ നല്ലതാണ്. അദ്ദേഹം രാജ്യ സ്നേഹിയാണ്. ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിച്ച ആളാണ് രഘു റാം രാജനെന്നായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണം. സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതില്‍ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും യു.എസില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ള  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ത്യക്കാരനല്ലെന്നും അത് കൊണ്ട് അദ്ദേഹം ചിക്കാഗോയിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്നും സ്വാമി പറഞ്ഞിരുന്നു. ഇതേ തുടർന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലെ  രണ്ടാമൂഴത്തില്‍ താനുണ്ടാകില്ലെന്ന് രഘുറാം രാജനും വ്യക്തമാക്കിയിരുന്നു. സ്വാമിയുടെ ഈ പരാമർശങ്ങൾ വിവാദമാകുകയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.