മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത നഷ്ടപ്പെടുത്തുന്നതാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോടതി പരാമര്‍ശത്തിന്‍െറ പേരില്‍ ധാര്‍മികത ഉയര്‍ത്തി കെ.എം. മാണിയും കെ. ബാബുവും രാജിവെച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. കോടതി ഉത്തരവിന്‍െറ ന്യായാന്യായങ്ങള്‍ എന്തായാലും അത് രാഷ്ട്രീയമായി ഭരണപക്ഷത്തിന് തിരിച്ചടി തന്നെയാണ്. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ന്നതിനാല്‍ അദ്ദേഹത്തിന്‍െറ നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ ചോദ്യംചെയ്യപ്പെടുന്നതുമാണ്. രാജി ആവശ്യം മുഖ്യമന്ത്രി തള്ളിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈകമാന്‍ഡും കെ.പി.സി.സിയും അദ്ദേഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടായിരിക്കുന്ന പ്രതിച്ഛായാ നഷ്ടത്തോട് നേതൃത്വത്തിന് അധികകാലം മൗനം പാലിക്കാനാവുകയുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ, സര്‍ക്കാറിനെ വരിഞ്ഞുമുറുക്കുന്ന ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതിലെ പ്രധാനകക്ഷി മുഖ്യമന്ത്രിയും. യു.ഡി.എഫിന്‍െറ ശക്തിയാകെ ചോര്‍ത്തുന്ന ആരോപണങ്ങളും വിധികളുമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് കെ. ബാബുവിന്‍െറ രാജിയിലേക്ക് നയിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതാണ് മുഖ്യമന്ത്രിക്കെതിരായ ഉത്തരവിന്‍െറ പ്രഹരശേഷി കുറച്ചത്. ബാബുവിന്‍െറ കാര്യത്തിലെന്നപോലെ അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രിയും ആര്യാടനും ഹൈകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, അനുകൂല ഉത്തരവ് കിട്ടുന്നില്ളെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങും. മുഖ്യമന്ത്രിക്ക് രാജിയല്ലാതെ മറ്റ് പോംവഴി ഇല്ലാതാകും. അങ്ങനെവന്നാല്‍ ജനത്തിനുമുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ത്രാണിപോലും അദ്ദേഹത്തിനും ഭരണപക്ഷത്തിനും നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.