മനുഷ്യസ്നേഹം എന്ന ഗുണത്തിന്റെ പര്യായമായിരുന്നു കെ.വി. മുഹമ്മദ് സക്കീറിന്റെ ജീവിതം. അദ്ദേഹതത്തിന്റെ വിയോഗം ജീവകാരുണ്യ -സമുദായ സൗഹാർദ മേഖലക്ക് വരുത്തുന്ന നഷ്ടം നികത്താൻ നാം ഏവരും ഒരുമിച്ച് പ്രയത്നിക്കേണ്ടതുണ്ട്
നന്മനിറഞ്ഞ കേരളത്തിനായി പ്രവർത്തിച്ച കർമയോഗിയാണ് ഞായറാഴ്ച വിടപറഞ്ഞ കെ.വി. മുഹമ്മദ് സക്കീർ എന്ന സക്കീർക്ക. മികവുറ്റരീതിയിൽ വ്യവസായങ്ങൾ നടത്തുന്നതിലേറെ അദ്ദേഹം പ്രാമുഖ്യംനൽകിയത് നാട്ടിൽ സൗഹൃദവും സാഹോദര്യവും ഉറപ്പുവരുത്തുന്നതിനായിരുന്നു.
വാക്കിലും പ്രവൃത്തിയിലും ചിന്തയിലും നിരന്തരമായി പരിശ്രമിച്ചത് അതിനുവേണ്ടിയായിരുന്നു. അരികുവത്കൃതരേയും പാവപ്പെട്ടവരെയും അതിർവരമ്പുകളില്ലാതെ സഹായിക്കാൻ ഒരിക്കലും പിശുക്കുകാണിച്ചില്ല. സമൂഹം അകറ്റിനിർത്തുന്ന ജയിൽ അന്തേവാസികൾ ഉൾപ്പെടെ ഒറ്റപ്പെട്ട ഏതൊരു വിഭാഗത്തിലെ മനുഷ്യർക്കും ആ സ്നേഹത്തിന്റെ പങ്ക് ലഭിച്ചു.
പ്രയാസങ്ങളില്ലാത്ത ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കുതിപ്പ് നടത്തുന്ന സമൂഹമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ധ്രുവീകരണചിന്തകൾ ഇല്ലാതാക്കാനും പരസ്പരം അറിയാനും അറിയിക്കാനും തൃശൂരിൽ സൗഹൃദവേദിക്ക് രൂപംനൽകിയപ്പോൾ സ്ഥാപകചെയർമാനായത് അദ്ദേഹമാണ്.
വിവിധ ആഘോഷവേളകളിൽ പരസ്പര സ്നേഹത്തിന്റെ പ്രതീകമായി സ്നേഹോപഹാരവുമായി എന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികളുമായും ആർച്ച് ബിഷപ്പും സഹകാരികളുമായും ഊട്ടിയുറപ്പിച്ച ബന്ധം അവസാനനാളുവരെ കാത്തുസൂക്ഷിക്കാനായി.
മദ്യവിപത്തിനും പലിശയുൾപ്പെടെ സാമ്പത്തികചൂഷണങ്ങൾക്കും എതിരെ മുന്നിൽനിന്ന് പ്രവർത്തിക്കാനും അദ്ദേഹത്തിനായി. അഗതികൾക്കും അനാഥകൾക്കും ജാതിമത പരിഗണനകളില്ലാതെ പരിലാളന നൽകാനും മുന്നിലുണ്ടായി. കാളത്തോട് തണൽ, വരന്തരപ്പിള്ളി ദയ റിഹാബിലിറ്റേഷൻ സെൻറർ തുടങ്ങിയ അനാഥ-അഗതി മന്ദിരങ്ങൾക്ക് അദ്ദേഹത്തിന്റെ നിർലോഭ പിന്തുണയാണ് ലഭിച്ചത്. വിദ്യാഭ്യാസമേഖലയിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചു.
പെരുമ്പിലാവ് അൻസാർ, കൊടുങ്ങല്ലൂർ എം.ഐ.ടി അടക്കം സ്ഥാപനങ്ങളുടെ ഉയർച്ചക്ക് ആവുന്നതെല്ലാം ചെയ്തു. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷ പരിശീലന കേന്ദ്രങ്ങളുടെ ഈറ്റില്ലമായിരുന്ന തൃശൂരിൽ പുറംനാടുകളിൽ നിന്നെത്തുന്ന കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങളും റമദാനിൽ ഭക്ഷണവുമെത്തിക്കാൻ മുന്നിൽ നിന്നു.
സാമുദായിക ഐക്യത്തിനായി മുന്നിൽനിന്ന് പ്രവർത്തിക്കാനും അദ്ദേഹത്തിനായി. മാസപ്പിറവി ഏകീകരണം തുടങ്ങി വിവിധ പ്രശ്നങ്ങളിൽ സമുദായ ഐക്യത്തിന് കോട്ടംതട്ടാത്ത പൊതുനിലപാട് സാധ്യമാക്കാനും കഴിഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തെ ഒന്നിപ്പിക്കുന്ന ദൗത്യനിർവഹണത്തിലും നേതൃപരമായ പങ്കുവഹിച്ചു. ശിഹാബ് തങ്ങളുമായും എ.പി. അബൂബക്കർ ഉസ്താദുമായും ഹൃദ്യമായ ആത്മബന്ധം കാത്തുസൂക്ഷിച്ചു.
മുതിർന്നവരെയും യുവാക്കളെയും കുട്ടികളെയും എല്ലാം തന്റെ സൗഹൃദവലയത്തിലലിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എനിക്ക് സഹോദരതുല്യനും സഹയാത്രികനുമായിരുന്നു സക്കീർക്ക. യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തോടൊത്തുള്ള യാത്രകൾ പ്രത്യേക അനുഭവമായിരുന്നു. അത്തരത്തിലെ ഒരു ദുബൈ യാത്രയിലെ ചർച്ചയിൽനിന്നാണ് സിറ്റി സെ
ൻറർ എന്ന ആശയം ഉടലെടുത്തതും തൃശൂരിൽ അത് യാഥാർഥ്യമാക്കിയതും. ആശയങ്ങളുടെ കലവറയായിരുന്ന അദ്ദേഹം ചർച്ചകളിൽ ഏറ്റവും വിനീതമായ അഭിപ്രായങ്ങളെയും തികഞ്ഞ ബഹുമാനത്തോടെ സ്വീകരിച്ചു. വാദപ്രതിവാദങ്ങളിൽ അദ്ദേഹം സൗമ്യതയാർന്ന നിലപാട് കൈക്കൊണ്ടു.
സാമൂഹിക-സാമുദായിക ഐക്യം, വിദ്യാഭ്യാസ പ്രയത്നങ്ങൾ എന്നിവയിലെല്ലാം ഒട്ടേറെ മാതൃകകളും അതിലേറെ ഉത്തരവാദിത്തങ്ങളും കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. അവയെ ഉയർത്തിപ്പിടിക്കുക നാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.