കണ്ണൂർ ലോബിയിൽ കലഹംമൂത്തപ്പോൾ, അത് ലക്ഷണമൊത്തൊരു രാഷ്ട്രീയനാടകമായി. അണികളും വർഗശത്രുക്കളും സിൻഡിക്കേറ്റ് മാധ്യമങ്ങളുമെല്ലാം നന്നായി ആഘോഷിച്ചു. പാർട്ടിയുടെ കണ്ണൂർകോട്ട കാക്കുന്ന ജയരാജന്മാർ സ്വതവേ ‘കലഹപ്രിയ’രാണ്. പ്രതിയോഗികൾ ആരായിരുന്നാലും അവർക്കുനേരെ ഒരു ‘മേഴ്സി’യും കാണിക്കാതെ പാഞ്ഞടുക്കാൻമടിയില്ലാത്തവർ. പക്ഷേ, ഇന്നേവരേ പരസ്പരം ഏറ്റുമുട്ടേണ്ടിവന്നിട്ടില്ല. ജയരാജസഖാക്കൾ ഇ.പിയും പിയും പരസ്പരം ഇങ്ങനെ പോരടിക്കുമെന്ന് ആരും കിനാവിൽപോലും കണ്ടതല്ല. കോട്ടയുടെ സർവസൈന്യാധിപൻ സഖാവ് കോടിയേരി വിടപറഞ്ഞതോടെ അതും സംഭവിച്ചുവെന്നാണ് അണികളുടെ സങ്കടം. പോരിന്റെ തുടക്കത്തിലേ ഇ.പി പ്രതിക്കൂട്ടിലായി; ആരോപണം ചില്ലറയല്ല: ഒരുമാതിരി ബൂർഷ്വായെപ്പോലെ ഇ.പിയും കുടുംബവും റിസോർട്ട് കച്ചവടത്തിൽ അഭിരമിക്കുന്നുവെന്നല്ലേ വിശ്വസ്തസഖാവ് ഉന്നയിച്ചത്. അതോടെ നാടകം കത്തിക്കയറി. സംസ്ഥാന കമ്മിറ്റിയിലായിരുന്നു ആദ്യ അരങ്ങ്. പോയിപ്പോയി, അത് പോളിറ്റ് ബ്യൂറോയിലെത്തിയപ്പോഴേക്കും ഇ.പിയുടെ കാര്യം തീരുമാനമായെന്ന് വിധിയെഴുതി സർവമാധ്യമങ്ങളും. അവധിയിൽ കഴിയുന്ന ഇ.പിക്ക് പുറത്തേക്ക് വഴിയൊരുങ്ങിയെന്നുവരെ നിരീക്ഷിച്ചവരുണ്ട്. പക്ഷേ, ഇത് പാർട്ടി വേറെയാണെന്ന് ഒരിക്കൽക്കൂടി സി.പി.എം തെളിയിച്ചു. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചക്കുവെച്ചശേഷം ഇ.പിയെ വിശുദ്ധനായി പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. പതിവുപോലെ, ഭരതവാക്യത്തിൽ മാധ്യമങ്ങളെ നാലു ചീത്തവിളിക്കാനും മറന്നില്ല. ഇ.പിയും ഹാപ്പി; പാർട്ടിയും ഹാപ്പി!
ബൂർഷ്വാ, കാപിറ്റലിസ്റ്റ് ലോകത്ത് പ്രവർത്തിക്കുന്ന പാർട്ടിയാണ്; അപ്പോൾ അംഗങ്ങൾക്കും അതുവഴി ചിലപ്പോൾ പാർട്ടിക്കുതന്നെയും വീഴ്ചസംഭവിക്കുക സ്വാഭാവികം. തെറ്റുപറ്റിയാൽ തിരുത്തുകയാണ് കരണീയം. ഉൾപാർട്ടി ജനാധിപത്യം ശക്തിസ്രോതസ്സായി സ്വീകരിച്ച പാർട്ടിയിൽ തെറ്റുതിരുത്താൻ സവിശേഷ സംവിധാനവുമുണ്ട്. അതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്ത്. നിശ്ചിത ഇടവേളകളിൽ ആ സംവിധാനം പ്രവർത്തിക്കും. അങ്ങനെയൊരു പരിപാടിയായിരുന്നു കഴിഞ്ഞയാഴ്ച സംസ്ഥാന കമ്മിറ്റിയിൽ നടന്നത്. തെറ്റുതിരുത്തൽരേഖ പാർട്ടി ഐകകണ്ഠ്യേന അംഗീകരിച്ചു. അതുകഴിഞ്ഞപ്പോഴാണ് സഖാവ് പി. ജയരാജൻ ചില ക്രമപ്രശ്നങ്ങൾ ഉന്നയിച്ചത്. തെറ്റുതിരുത്തിയെന്ന് വെറുതെയങ്ങ് പറഞ്ഞാൽ പോരാ; അതേറ്റ് പറയുകയും വേണം. തെറ്റുതിരുത്താനുള്ള ഉൾപാർട്ടി സമരത്തിന്റെ ഭാഗമാണത്. പാർട്ടിയുടെ വിപ്ലവ ആത്മശുദ്ധി നിലനിർത്താൻ അത് അത്യാവശ്യവുമാണ്. അതുകൊണ്ടാണ്, കേന്ദ്ര കമ്മിറ്റി അംഗവും മുന്നണി കൺവീനറുമായ ഇ.പി ചെയ്തുകൊണ്ടിരിക്കുന്നൊരു വലിയ തെറ്റ് അദ്ദേഹത്തിന്റെ അഭാവത്തിൽ ‘ഏറ്റൂ’ പറയാൻ അദ്ദേഹം എണീറ്റത്.
അനധികൃതമായി പണം സമ്പാദിച്ച് ഇ.പി, കണ്ണൂരിൽ റിസോർട്ടും ആയുർവേദ വില്ലേജുമൊക്കെ സ്ഥാപിച്ചുവെന്നാണ് ജയരാജന്റെ പരാതി. ചില്ലറ ആരോപണമല്ലിത്. സ്വാഭാവികമായും അന്വേഷണം ഉറപ്പ്. പാർട്ടിയുടെ ഉറപ്പ് വരുംമുമ്പേ, മാധ്യമങ്ങൾ അതുവഴി പോയിനോക്കി. സംഗതി ശരിയാണ്. പാർട്ടിയുടെ ഈറ്റില്ലമായ ആന്തൂർ നഗരസഭ പരിധിയിലുള്ള വെള്ളിക്കീൽ പുഴയോടുചേർന്ന ഉടുപ്പക്കുന്ന് നിരത്തി ‘വൈദേകം’ എന്ന പേരിൽ ഗംഭീരമൊരു റിസോർട്ട് സഖാവ് പണികഴിപ്പിച്ചിട്ടുണ്ട്; ഭാര്യയേയും മകനെയും അതിന്റെ ഡയറക്ടർ സ്ഥാനത്ത് ഇരുത്തിയിട്ടുമുണ്ട്. വേണമെങ്കിൽ, ഇ.പിക്ക് ഈ സാങ്കേതികം പറഞ്ഞ് ഒഴിയാം. റിസോർട്ട് ഭാര്യയുടെയും മകന്റെതുമാണെന്ന്. പക്ഷേ, മൗനമായിരുന്നു മറുപടി. പി. ജയരാജൻ ജില്ല സെക്രട്ടറിയായിരുന്നപ്പോൾ പണികഴിപ്പിച്ച റിസോർട്ടാണിത്; അന്ന് പരിഷത്ത് അടക്കം റിസോർട്ടിനെതിരെ പാർട്ടിക്ക് പരാതി പറഞ്ഞിരുന്നു. അന്ന് പരാതി പറഞ്ഞവരെ പുറത്താക്കിയാണ് ജയരാജൻ വിഷയം പരിഹരിച്ചത്. അപ്പോൾപിന്നെ ജയരാജൻ ഇപ്പോൾ ഇ.പിക്കെതിരെ ഉറഞ്ഞുതുള്ളുന്നതിന്റെ കാരണമെന്തായിരിക്കും?
രാഷ്ട്രീയപണ്ഡിറ്റുകൾക്ക് പലതാണ് ഉത്തരങ്ങൾ. ജയരാജകലഹത്തോടെ ഉൾപാർട്ടി തർക്കമല്ല, പാർട്ടിക്കുള്ളിലെ പുതിയ വിഭാഗീയതയാണ് തുറന്നുകാണിക്കപ്പെട്ടത് എന്നാണ് അതിലൊന്ന്. സാമാന്യയുക്തിയിൽ അത് ശരിയാണ്. ഇ.പിക്കെതിരെ പരാതി ഉന്നയിക്കപ്പെട്ടതിന്റെ തൊട്ടടുത്ത നിമിഷം പി. ജയരാജനെതിരെയും പരാതിപ്രവാഹമുണ്ടായി. തെരഞ്ഞെടുപ്പ് ഫണ്ട് വിവാദമടക്കം ഇ.പി ഫാൻസ് വലിച്ചിട്ടു; ഒപ്പം, ജയരാജന് നാട്ടിലെ ക്വട്ടേഷൻ സംഘവുമായുള്ള ബന്ധവും പുറത്തിട്ടു. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷുമുണ്ട് കഥയിൽ. കേന്ദ്ര കമ്മിറ്റി അംഗമായ തന്നെ നോക്കുകുത്തിയാക്കി, മാസ്റ്ററെ പി.ബിയിലേക്ക് പറഞ്ഞയച്ചതിൽ ഇ.പിക്ക് കടുത്ത നിരാശയുണ്ടത്രെ. അതുകൊണ്ടാണ്, ഇപ്പോൾ ലീവ് എടുത്ത് വീട്ടിലിരിക്കുന്നത്. ഈ പിണക്കം മാറ്റാൻ ജയരാജനെ ഉപയോഗിച്ച് നേതൃത്വം കളിച്ച കളിയാണീ നാടകമെന്നും പറഞ്ഞുകേൾക്കുന്നു. അതെന്തായാലും, ഈ നാടകത്തിൽ പിണറായിസഖാവ് ചെറിയ വേഷം മാത്രമാണ് കെട്ടിയാടിയത്. അതെന്തേ സഖാവേ എന്ന് ഇന്ദ്രപ്രസ്ഥത്തിലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘വല്ലാത്ത തണുപ്പാണെ’ന്നായിരുന്നു മറുപടി. ഏതായാലും നാടകാന്ത്യം ശുഭം എന്നുതന്നെ പറയണം. വലിയ അന്വേഷണമൊക്കെ നടക്കേണ്ട വിഷയമാണ്; പ്രതിപക്ഷം കേന്ദ്രസംഘത്തെ കൊണ്ടുവരണമെന്നുവരെ ആവശ്യപ്പെട്ടതാണ്. ഒന്നും സംഭവിച്ചില്ല. സംസ്ഥാനസമിതിയിൽ തുടങ്ങിയ കലാപം അവിടെതന്നെ തീർക്കട്ടെയെന്ന് പാർട്ടിക്കോടതി വിധിച്ചിരിക്കുന്നു.
അല്ലെങ്കിലും, ഇ.പിയുടെ കാര്യം മൊത്തം ഇങ്ങനെയാണ്. എല്ലാം കൈവിട്ടുവെന്ന് കരുതുമ്പോഴായിരിക്കും ഉജ്ജ്വലമായ തിരിച്ചുവരവുകൾ. 25 വർഷം മുമ്പ് രാഷ്ട്രീയപ്രതിയോഗികൾ ട്രെയിനിൽവെച്ച് വെടിവെച്ചിട്ടപ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതിയതാണ്. സർവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നു; കൂടുതൽ ശക്തിയോടെ രാഷ്ട്രീയഭൂമികയിൽ നിലയുറപ്പിച്ചു. അന്ന് കഴുത്തിൽ തറച്ച വെടിയുണ്ട ഇപ്പോഴും അവിടെയുണ്ട്. അതുംവെച്ചാണ് തൊണ്ട പൊട്ടി വർഗശത്രുക്കൾക്ക് മുന്നിൽ പതറാതെ പൊരുതുന്നത്. അതുകൊണ്ടുതന്നെ, മരണക്കയത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രമുള്ള സഖാവിന് ഇപ്പോഴത്തെ നാടകമൊക്കെ നിസ്സാരം. മാത്രവുമല്ല, രാഷ്ട്രീയ ജാതകപ്രകാരം രണ്ടാം വരവിലാണ് എല്ലായ്പോഴും ശോഭിച്ചിട്ടുള്ളത്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ‘ദേശാഭിമാനി’യിൽനിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒന്നാം പിണറായിസർക്കാറിന്റെ കാലത്ത് ബന്ധുനിയമന വിവാദത്തിൽ രാജിവെച്ചപ്പോഴും സഖാവിന് ഭാവിയില്ലെന്ന് വിധിച്ചവരാണ് മലയാളികൾ. രണ്ട് സന്ദർഭങ്ങളിലും പഴയതിനേക്കാൾ കരുത്തോടെ തിരിച്ചുവന്നു. ഇപ്പോൾ മുന്നണി കൺവീനറായിരിക്കെയാണ് ചില്ലറവിഘ്നങ്ങൾ. ചരിത്രം വെച്ചുനോക്കുമ്പോൾ ഇ.പിയുടെ തിരിച്ചുവരവിൽ ശുക്രദശതന്നെയായിരിക്കും. എങ്ങനെ തിരിച്ചുവരാതിരിക്കും? പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും ഇ.പിയോളം അപ്ഡേറ്റഡായ മറ്റൊരു സഖാവ് ആ പാർട്ടിയിലുണ്ടോ. ‘പരിപ്പുവട കട്ടൻ ചായ’ സിദ്ധാന്തമൊക്കെ ആ സ്വയം നവീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു. പരിപ്പുവടയും കട്ടൻചായയും പതിവ് ഭക്ഷണമാക്കി കാലൊടിഞ്ഞ ബെഞ്ചിലിരുന്ന് താടിവെച്ച നേതാക്കളുടെ ചിത്രവും നോക്കി സ്വർഗരാജ്യം സ്വപ്നം കാണുന്ന ആദർശവാദികൾക്ക് നവ മാർക്സിസത്തിന്റെ ഈ സിദ്ധാന്തമൊന്നും മനസ്സിലാകാത്തത് ഇ.പിയുടെ കുറ്റമല്ല. ആയുർവേദ റിസോർട്ട് പണിതതും അതേ സിദ്ധാന്തത്തിന്റെ ബലത്തിലാണ്. അതിനാൽ പാർട്ടിക്ക് ഒരു ചുവടു മുന്നിൽ നടക്കുന്ന ഇ.പി തന്നെ ബലവാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.