കഴിഞ്ഞയാഴ്ച പൊലീസ് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ (എ.എം.യു) നടത്തിയ തേർവാഴ്ചയും അതിലേക്ക് വഴിവെച്ച സംഭവവികാസങ്ങളും സ്വതന്ത്രമായി അന്വേഷിക്കണമെന്ന ആവശ്യമാണ് വിദ്യാർഥികളും അധ്യാപകരും ഉയർത്തുന്നത്. ഡൽഹി ജാമിഅ സർവകലാശാലയിലെ പൊലീസ് ക്രൂരതക്കെതിരെ എ.എം.യുവിലെ വിദ്യാർഥികൾ പ്രതിഷേധത്തിന് ഒരുങ്ങുേമ്പാൾ നടന്ന പൊലീസ് നടപടി യാദൃച്ഛികമല്ലെന്നാണ് അവർ പറയുന്നത്.
സംഭവ ദിവസം സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പൊലീസ് നിലയുറപ്പിച്ചിരുന്നു. കാമ്പസിൽ പ്രധാന കവാടത്തിന് സമീപം ഒരു കൂട്ടം വിദ്യാർഥികൾ സംഘടിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. പെട്ടെന്നാണ് പുറത്തുനിന്ന പൊലീസുകാർക്കുമേൽ ഏതാനും കല്ലുകൾ എറിഞ്ഞത്. പൊലീസ് കാമ്പസിലേക്ക് ഇരച്ചുകയറി വിദ്യാർഥികൾക്കുനേരെ റബർ ബുള്ളറ്റുകൾ പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഘർഷമുണ്ടാക്കുന്നതിന് ബോധപൂർവം പൊലീസിന് നേെര കല്ലെറിയുകയായിരുന്നുവെന്നും അവർ ആരാണെന്ന് കണ്ടെത്തണമെന്ന ആവശ്യവും ഉയർത്തുന്നുണ്ട്.
കാമ്പസിലേക്കും ആശുപത്രിയിലേക്കും ഡോക്ടർമാർ പ്രവേശിക്കുന്നതു പോലും തടഞ്ഞ പൊലീസിെൻറ പങ്ക് സംശയാസ്പദമാണ്. റെഡ്്ക്രോസ് ചിഹ്നം പതിച്ച തെൻറ കാർ പ്രധാനഗേറ്റിന് മുന്നിൽ തടഞ്ഞതായും അടിയന്തരമായി ആശുപത്രിയിൽനിന്ന് വിളി വന്നിട്ടാണെന്ന് പോകുന്നതെന്ന് തുടർച്ചയായി അപേക്ഷിച്ചിട്ടും വഴങ്ങിയില്ലെന്നും ഡോ. അസീമുദ്ദീൻ മാലിക്ക് പറയുന്നു. പൊലീസ് പ്രധാന കവാടത്തിന് മുന്നിലൂടെ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതിനാൽ ദീർഘദൂരം വണ്ടിയോടിച്ചാണ് എ.എം.യു ആശുപത്രിയിൽ എത്തിയത്. വിദ്യാർഥികളെ അതിക്രൂരമായാണ് പൊലീസ് മർദിച്ചിരുന്നത്. പലരുടെയും തല അടിച്ചുപൊട്ടിച്ചിരുന്നതായും ചിലരുടെ കാലുകൾ ഒടിഞ്ഞിരുന്നതായും ഡോക്ടർമാർ പറഞ്ഞു. സ്റ്റുഡൻറ്സ് യൂനിയൻ പ്രസിഡൻറ് ഇംതിയാസ് അഹ്മദിനും റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിയേറ്റിരുന്നു.
ഹോസ്റ്റലുകളിലെ മുറികളിലും ലൈബ്രറികളിലും കയറി വിദ്യാർഥികളെ മർദിക്കുകയും കണ്ണീർവാതക ഷെല്ലുകൾ പൊട്ടിക്കുകയും ചെയ്തു. റബർ ബുള്ളറ്റുകൾ, കണ്ണീർവാതക ഷെല്ലുകൾ എന്നിവക്ക് പുറമെ മറ്റൊരു സ്ഫോടക വസ്തുകൂടി ഉപയോഗിച്ചെന്ന ആക്ഷേപവും വിദ്യാർഥികൾ ഉയർത്തുന്നുണ്ട്. പൊലീസ് പിടികൂടിയ അലീഗഢിെൻറ പ്രാന്തപ്രദേശങ്ങളിേലക്ക് കൊണ്ടുപോയ വിദ്യാർഥികളെ നഗ്നരാക്കി നിർത്തി മർദിച്ചെന്ന ആക്ഷേപവുമുണ്ട്.
വിദ്യാർഥികളെയും സെക്യൂരിറ്റി ഗാർഡിനെയും വി.സിയുടെ ഡ്രൈവറെയും മർദിക്കുകയും മുറികൾക്കുള്ളിൽ പോലും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ പുറത്തുവരൂ എന്ന് വിദ്യാർഥികളും അധ്യാപകരും ഒന്നുപോെല പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.