സംസ്ഥാന സ്കൂൾ യുവജനോത്സവ ഊട്ടുപുരയിലെ മെനുവിനെക്കുറിച്ചും ഭക്ഷണം ചമച്ച പഴയിടത്തിന്റെ ജാതിയെക്കുറിച്ചും പരസ്യമായ അഭിപ്രായപ്രകടനം നടത്തിയത് ഇടതുപക്ഷം ചേർന്ന് നടക്കുന്ന ഒരു ലിബറൽ മാധ്യമപ്രവർത്തകനാണ്. തുടർന്ന് അതിനെ ഏറ്റുപിടിച്ച് പ്രത്യയശാസ്ത്ര വ്യാഖ്യാനം ചമച്ചത് പു.ക.സയുടെ പ്രമുഖ ഭാരവാഹിയായ എഴുത്തുകാരനും.
മുൻ എം.എൽ.എ ഉൾപ്പെടെ ഇടതുപക്ഷക്കാരല്ലാത്ത രണ്ട് യുവനേതാക്കളും ഫേസ്ബുക്ക് കുറിപ്പിട്ട് ചോദ്യങ്ങൾ ചോദിച്ചു. ഇവർ ഒരാളും മുസ്ലിംകളല്ല (ഇങ്ങനെ എടുത്തുപറയേണ്ടത്ര ദയനീയാവസ്ഥയിൽ എത്തിച്ചിരിക്കുന്നു കാര്യങ്ങൾ). ചർച്ച ചൂടുപിടിച്ചപ്പോൾ മുസ്ലിം സമുദായം അന്യായമായി എന്തോ ആവശ്യപ്പെട്ട് സർക്കാറിനെ സമ്മർദത്തിലാക്കിയതിന്റെ ഫലമായി നല്ലവനായ പാചകക്കാരൻ പിണങ്ങിപ്പോയി എന്ന മട്ടിലായി വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും ചാനൽ-സമൂഹമാധ്യമ ചർച്ചകളും.
പഴയിടം നമ്പൂതിരിയോ മറ്റാരെങ്കിലുമോ പാചകം ചെയ്യുന്നതോ അത് കഴിക്കുന്നതോ ഇന്നാട്ടിലെ മുസ്ലിംകൾക്ക് ഒരു വിരോധവുമുള്ള വിഷയമല്ല. ദിവസങ്ങളോളം ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യൽ ചില്ലറക്കാര്യമല്ല. പഴയിടം ആ ജോലി വർഷങ്ങളായി കാര്യക്ഷമമായി നിർവഹിക്കുന്നു. വലിയ ഒരു ജനക്കൂട്ടത്തിനു വിളമ്പാൻ സസ്യ ഭക്ഷണം തന്നെയാണ് നല്ലത്. െചലവും താരതമ്യേന കുറവാണ്.
ഒരു കലാമേളക്ക് പോയി അവിടെനിന്ന് സൗജന്യമായി മാംസഭക്ഷണം കഴിക്കാമെന്ന് ഒരു മുസ്ലിമും കരുതുമെന്നു തോന്നുന്നില്ല. വിവാഹം, നിശ്ചയം, ചെക്കൻ കാണൽ, പെണ്ണുകാണൽ, കുഞ്ഞുപിറക്കൽ... ചെറുതും വലുതുമായ കുടുംബ ചടങ്ങുകൾ, മതാചാരങ്ങൾ, പെരുന്നാളുകൾ തുടങ്ങിയ ദിവസങ്ങളിലെല്ലാം അവരിത് കഴിക്കുന്നും കഴിപ്പിക്കുന്നുമുണ്ട്.
നോമ്പുകാലങ്ങളിൽ മാംസഭക്ഷണം പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത ആളുകൾക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുന്നുണ്ട്, ഈദുൽ അദ്ഹയോടനുബന്ധിച്ച് നടത്തുന്ന ബലി കർമത്തിലെ ഇറച്ചിയും സകലമാന വീടുകളിലും എത്തുന്നു. ‘വെള്ളിയാഴ്ച നെയ്ച്ചോറും ഇറച്ചിയും കഴിക്കാത്തവർ നമ്മിൽപ്പെട്ടവരല്ല’ എന്നൊരു തമാശപോലും കേരളത്തിന്റെ ചില ഭാഗങ്ങളിലെ മുസ്ലിംകൾക്കിടയിലുണ്ട്.
ഒരു മുസ്ലിമിനെപ്പോലും സുഹൃത്ത്, സഹപാഠി, സഹപ്രവർത്തകൻ, അയൽവാസി, നാട്ടുവാസി എന്നീ നിലകളിൽ അടുത്ത് പരിചയമില്ലെന്ന മട്ടിൽ കേരളീയ പൊതുബോധം രൂപപ്പെടുന്നതായി തോന്നിയതുകൊണ്ടാണ് ഇക്കാര്യവും എടുത്തു പറയേണ്ടിവരുന്നത്. ഇനി കുഴിമന്തി കേസ്: നിർഭാഗ്യവശാൽ ഒരു പെൺകുട്ടി, മന്തി കഴിച്ചോ കഴിക്കാതെയോ മരിച്ചു. മന്തി, ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ, കുറഞ്ഞത് അമ്പതുപേർക്കെങ്കിലുമുള്ളത് ഒരുമിച്ചാണ് റസ്റ്റാറന്റുകളിൽ പാകംചെയ്യുന്നത് എന്നിരിക്കെ ഒരാൾക്ക് മാത്രം പ്രശ്നം സംഭവിച്ചുവെന്നത് സംശയം ഉയർത്തിയിരുന്നു.
പക്ഷേ, ഒരു സമുദായത്തെ പ്രതിക്കൂട്ടിലാക്കാനുള്ള സംഘടിത ശ്രമത്തിനിടയിൽ യുക്തിക്കോ ചോദ്യങ്ങൾക്കോ പ്രസക്തിയില്ലല്ലോ. അന്വേഷണം പുരോഗമിക്കുന്നു. പക്ഷേ, ആ ഹോട്ടലുടമയുടെ റദ്ദാക്കപ്പെട്ട ലൈസൻസ് തിരിച്ചുകിട്ടാൻ അയാളിനി എത്ര രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കാലു പിടിക്കണം?, എത്രപേർക്ക് കൈക്കൂലി കൊടുക്കണം? ആ സ്ഥാപനം തല്ലിത്തകർത്ത് വീര്യംകാട്ടിയ രാഷ്ട്രീയക്കാർ ഇപ്പോഴെവിടെ? വ്യാജവാർത്ത പടച്ചുവിട്ട മാധ്യമങ്ങൾ ഒരു വരികൊണ്ടെങ്കിലും തിരുത്ത് കൊടുക്കാൻ തയാറായോ?
ഇതിനിടെ, നമ്മൾ കേരളീയർ നമ്മുടെ പരമ്പരാഗത ഭക്ഷണത്തിലേക്ക് മടങ്ങണം എന്ന് ഘടാഘടിയൻ ആഹ്വാനങ്ങൾ പ്രചരിക്കുന്നത് കണ്ടു. എന്താണ് നമ്മുടെ തനതു ഭക്ഷണം?
കപ്പ, അപ്പം, ഇടിയപ്പം, അച്ചപ്പം ഒക്കെ പോർചുഗീസുകാരുടെ സംഭാവനയാണ്. പുട്ടും ചമ്മന്തിയും ശ്രീലങ്കയിൽനിന്ന് വന്നതാണ്. ദോശ, ഇഡലി, സാമ്പാർ, രസം തമിഴരുടെതും. വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായി പഞ്ചാബിൽ നിന്നുള്ള സിഖുകാരാണ് കേരളത്തിൽ ആദ്യമായി ചപ്പാത്തി ചുട്ടത്.
ബിരിയാണി പേർഷ്യയിൽനിന്ന് വടക്കേ ഇന്ത്യക്കാർവഴി എത്തിയതാണിവിടെ. കേരം പോലും കേരളനാട്ടിൽ മുളച്ചു പൊന്തിയതല്ല. പറഞ്ഞുവരുമ്പോൾ എന്താണ് നമ്മുടെ തനത് ഭക്ഷണം? ഭക്ഷണവും സാഹിത്യവും സാംസ്കാരിക ചിഹ്നങ്ങളുമൊക്കെ കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് മനുഷ്യർ വികാസം പ്രാപിക്കുന്നത് എന്നിരിക്കെ അവയെച്ചൊല്ലി ദയവായി ചേരിതിരിവും വിദ്വേഷം വളർത്തലും നടത്താതിരിക്കണം.
നാം ഇന്ന് കേരളത്തിൽ അനുഭവിക്കുന്ന ഭക്ഷ്യവൈവിധ്യവും സമൃദ്ധിയുമൊക്കെ, മലയാളി അറബ്നാടുകളിൽ ജോലിചെയ്യാൻ തുടങ്ങിയതിൽപിന്നെ ഉണ്ടായതാണ്. അറബ്ഫുഡ് നിരോധിക്കണമെന്ന ആവശ്യം ചിലർ ഉയർത്തുന്നതു കണ്ടു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ കാര്യത്തിലെന്ന പോലെ സർക്കാർ ഒരു ഉത്തരവിറക്കിയാൽ നേരമിരുട്ടി വെളുക്കുമ്പോഴേക്കും നിരോധിക്കാൻ സാധിക്കുമായിരിക്കും. പക്ഷേ അറബിപ്പണമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.