1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് പൂർണമായി തകർക്കപ്പെട്ട വാർത്ത കേട്ടപ്പോൾ അന്നത് തെ ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ പറഞ്ഞു, ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ മഹാദുരന്തമാണിതെന്ന്. 1948 ജനുവരി 30ന് നാഥുറാം ഗോദ്സെയുടെ വെടിയേറ്റ് മഹാത്മജി മരിച്ചുവീണതായിരുന്നു ഒന്നാമത്തെ ദുരന്തം. 1992 ഡിസംബർ ആറിൽനിന്ന് 2019 നവംബർ ഒമ്പതിലെത്തിയപ്പോഴേക്കും രാജ്യം മറ്റൊരു ദുരന്തത്തിലേക്കാണ് നടന്നുനീങ്ങിയത്. തകർക്കപ്പെട്ട മസ്ജിദ് ന ിലകൊണ്ട സ്ഥലത്തിെൻറ ഉടമാവകാശം ആർക്ക് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ അഞ്ചംഗ സുപ്രീംകോടതി വിധി വാസ്തവത്തിൽ, ഭരണഘടനയുടെ ആധാരശിലകളെ കുത്തിയിളക്കി. ഭരണഘടനക്കു മുന്നിൽ പൗരന്മാർ സമന്മാരാണ് എന്നുപ്രഖ്യാപിച്ച തീർപ്പ്, ഭൂരിപക്ഷസമുദായം ഇതരവിഭാഗത്തെക്കാൾ പരിഗണിക്കപ്പെടേണ്ടവരാണ് എന്ന ആപത്കരമായ നിഗമനത്തിൽ എത്തിച്ചേർന്നതാണ് കോടതിവിധി ദുരന്തപ്രതീതി ഉളവാക്കിയത്. ആ നിലക്കുള്ള വിശകലനങ്ങൾ നടത്താൻ രാഷ്ട്രീയനേതൃത്വമോ മുഖ്യധാര മാധ്യമങ്ങളോ ആർജവം കാട്ടിയില്ല എന്നതുകൊണ്ട്, കേസിലെ ഇരകളായ മുസ്ലിംകൾ സംയമനവും ക്ഷമയും മുറുകെപ്പിടിച്ചതുകൊണ്ട് ഇവിടെ കാര്യമായി ഒന്നും സംഭവിച്ചില്ല എന്ന് സമാധാനിക്കുന്നത് ആത്മവഞ്ചനയിൽ കവിഞ്ഞൊന്നുമല്ല. തെളിവുകൾക്കും നിയമത്തിനുംമേൽ വിശ്വാസം നേടിയ വിജയം എന്ന രീതിയിലുള്ള കൊണ്ടാടലുകൾക്കു പിന്നിലെ ഭൂരിപക്ഷ ആധിപത്യമനോഭാവം ഇന്ത്യ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ എത്രകണ്ട് മാറി എന്ന് വിളിച്ചുപറയുന്നു.
1971ലെ പ്രശസ്തമായ കേശവാനന്ദഭാരതി കേസിെൻറ വിധിയെ സ്വതന്ത്ര്യഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്നത്, പൗരെൻറ മൗലികാവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടും നിർണയിച്ച കോടതിതീർപ്പ് എന്ന നിലക്കാണ്. 1994ലെ ബൊമ്മെ കേസിെൻറ വിധിയുടെ കരുത്ത് മതേതരത്വം നമ്മുടെ രാഷ്ട്രീയവ്യവസ്ഥിതിയുടെ മൗലികഘടനയുടെ ഭാഗമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതാണ്. ബാബരിമസ്ജിദ് തകർക്കപ്പെട്ടശേഷം നരസിംഹറാവു സർക്കാർ ബി.ജെ.പി ഭരിക്കുന്ന മൂന്നു സംസ്ഥാന സർക്കാറുകളെ–യു.പി, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്- പിരിച്ചുവിട്ട നടപടി ശരിവെച്ച തീർപ്പിലൂടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഒമ്പതംഗ ബെഞ്ച് ഓർമിപ്പിച്ചു. മതേതരത്വവും പൗരസമത്വവും ഉദ്ഘോഷിച്ച ആ വിധിയിൽനിന്ന് നവംബർ ഒമ്പതിലെ ബാബരി വിധിയിലെത്തുമ്പോൾ സംഭവിച്ചതെന്താേണാ, അതാണ് രണ്ടു പതിറ്റാണ്ടിനിടയിൽ ദേശീയ രാഷ്ട്രീയത്തിനു സംഭവിച്ച മൗലികമാറ്റം.
ഭരണഘടന പ്രവർത്തിക്കുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും അതതു കാലത്തെ രാഷ്ട്രീയകാലാവസ്ഥക്ക് അനുസൃതമായിരിക്കുമെന്ന ഹാർവാഡ് ലോ സ്കൂളിലെ പ്രഫസറും വിഖ്യാത ഭരണഘടന പണ്ഡിതനുമായ മാർക് വിക്ടർ ടഷ്നെറ്റിെൻറ വാക്കുകൾ പ്രസക്തമാകുന്നത് ഇവിടെയാണ്. ബൊമ്മെ വിധിയിൽനിന്ന് ബാബരി വിധിയിലെത്തുമ്പോൾ മതേതര മൂല്യസങ്കൽപങ്ങൾക്ക് സംഭവിച്ച അപചയമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിെൻറ വിധിയുടെ ആകത്തുക. ബാബരി കേസിെൻറ പ്രാധാന്യം ഉൗന്നിപ്പറഞ്ഞ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസും അഞ്ചംഗ ബെഞ്ചിലെ അംഗവുമായ എസ്.എ. ബോബ്ഡെ നേരേത്ത അഭിപ്രായപ്പെട്ടത്; ഇന്നത്തെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാണിത് എന്നാണ്. അത്തരമൊരു പ്രാധാന്യം ഉൾക്കൊണ്ടാണോ അഞ്ച് ജഡ്ജിമാരും ഏകകണ്ഠമായി വിധി പറഞ്ഞത് എന്നചോദ്യം ബാക്കിനിൽക്കുന്നു. 1045പേജ് വരുന്ന വിധിന്യായത്തിെൻറ കർത്താവ് ആരെന്ന് തുറന്നുപറയാൻ പോലും ന്യായാധിപ സംഘം കൂട്ടാക്കാതിരുന്നത് അവധാനത കൂടിയത് കൊണ്ടാണോ അതല്ല ജീവഭയം കൊണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ല. അതുപോലെ, തർക്കമന്ദിരം ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ഭഗവാൻ രാമെൻറ വിശുദ്ധ സ്ഥലമാണോ എന്ന ചോദ്യത്തിന് വിശദമായ ഉത്തരം നൽകാൻ 116പേജ് വരുന്ന അനുബന്ധം എഴുതിയത് ആരെന്നും വിശദമാക്കപ്പെട്ടില്ല. നല്ല കീഴ്വഴക്കമല്ല, ഉത്തരവാദിത്തം നിറവേറ്റാതെയുള്ള ഒരുതരം ഒളിച്ചോട്ടമായി അത്. തങ്ങൾ ചെയ്യുന്നത് എന്തോ അപരാധമാണെന്ന് ബഹുമാനപ്പെട്ട ജഡ്ജിമാർതന്നെ മൂൻകൂട്ടി മനസ്സിലാക്കിയതുപോലെ.
ചരിത്രവസ്തുതകൾക്കു നേരെ കണ്ണടച്ച കോടതി
പള്ളിക്കടിയിൽ ക്ഷേത്രമുണ്ടായിരുന്നുവോ എന്ന് അന്വേഷിക്കുന്നതിനു പകരം അയോധ്യ തർക്കം എങ്ങനെ ഉടലെടുത്തു എന്ന് സത്യസന്ധമായ ഒരന്വേഷണം നടത്തിയിരുന്നുവെങ്കിൽ അന്തിമവിധി ഇമ്മട്ടിലാവുമായിരുന്നില്ല. ഫൈസാബാദ് പട്ടണം അവധ് നവാബിെൻറ അധീനതയിൽ വരുന്നത് 1722ൽ സാദാത്ത് അലി ഖാന് മേഖലയുടെ ചുമതല മുഗൾരാജാവ് ഏൽപിക്കുന്നതോടെയാണ്. അവധിെൻറ തലസ്ഥാനമാണ് ഫൈസാബാദ്. ബാബരി മസ്ജിദ് ഉൾക്കൊള്ളുന്ന സ്ഥലത്തിന്മേൽ തർക്കം ഉടലെടുക്കുന്നത് 1850നുശേഷമാണ്. രാജ്യത്ത് ആദ്യമായി വർഗീയകലാപം പൊട്ടിപ്പുറപ്പെടുന്നത് 1854 ലും. ബ്രിട്ടീഷുകാർക്കെതിരെ ഹിന്ദുക്കളും മുസ്ലിംകളും ഒത്തൊരുമിച്ച് ഒന്നാം സ്വാതന്ത്ര്യസമരത്തിന് കൈകോർത്തിറങ്ങിയ കാലസന്ധിയായിരുന്നു അത്. ശ്രീരാമെൻറ ജന്മസ്ഥലം കൈയേറിയാണ് ബാബരിമസ്ജിദ് പണിതത് എന്ന ദുഷ്പ്രചാരണത്തിന് ബ്രിട്ടീഷ് ഭരണാധികാരികൾ തുടക്കം കുറിച്ച ചരിത്രപശ്ചാത്തലം വിധിയിൽ എവിടെയും സൂചിപ്പിക്കുന്നില്ല. അതേസമയം, രാമജന്മഭൂമി സംബന്ധിച്ച ഐതിഹ്യങ്ങൾ ചരിത്രവസ്തുതകളായി നിരത്തുന്ന മണ്ടോഗോമറിയുടെയും ടീഫെൻതലറുടെയും യാത്രാവിവരണങ്ങൾ രേഖകളായി ഉയർത്തിപ്പിടിക്കുന്നുണ്ട് കോടതി. നവാബുമാരുടെ കൈയിൽനിന്ന് അവധ് ബ്രിട്ടീഷുകാർ തട്ടിയെടുക്കുന്നതോടെയാണ് പ്രദേശത്ത് കാലുഷ്യം ഉടലെടുക്കുന്നത്. 1885ലാണ് ആദ്യമായി ക്ഷേത്രത്തിനുവേണ്ടി രാമജന്മസ്ഥാെൻറ പുരോഹിതെനന്നുപറഞ്ഞ് മഹന്ത് രഘുബർ ദാസ് ഫൈസാബാദ് സബ് കോടതിയിൽ ഹരജി നൽകിയത്. പുറംമുറ്റത്തെ ഛബുത്ര സ്ഥിതി ചെയ്യുന്നിടത്ത് 21അടി നീളവും 17അടി വീതിയുമുള്ള ഒരു ക്ഷേത്രം പണിയാൻ അനുമതി നൽകണമെന്ന ഹരജിയിലെ ആവശ്യം 1885 ഡിസംബർ 24ന് കോടതി തള്ളി. കാരണം പറഞ്ഞത്, അങ്ങനെ ഒരു ക്ഷേത്രമുയർന്നാൽ അത് കുഴപ്പത്തിനു വഴിവെക്കുമെന്നാണ്. മുസ്ലിംകൾക്ക് പള്ളിയിൽ ആരാധിക്കുന്നതിന് തടസ്സമുണ്ടാവും. ഛബൂത്രയുടെമേൽ ഹിന്ദുക്കൾക്ക് അവകാശമുണ്ട്. 1886 മാർച്ച് 18ന് രഘുബർ ദാസിെൻറ അപ്പീൽ ജില്ല കോടതി തള്ളി. 1886 നവംബർ ഒന്നിന് അവധിലെ ജുഡീഷ്യൽ കമീഷണർ രണ്ടാമത്തെ അപ്പീലും തള്ളി. ഛബൂത്രയുടെ മേൽ ഉടമസ്ഥാവകാശമുണ്ടെന്ന് തെളിയിക്കാൻ മഹന്തിന് സാധിച്ചില്ല എന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
മുഴുവൻ രേഖകളും മുന്നിലെത്തിയിട്ടും
കോടതിയിൽ നടന്ന ഈ സിവിൽ വ്യവഹാരങ്ങളെ കുറിച്ചുള്ള മുഴുവൻ രേഖകളും സുപ്രീംകോടതിയുടെ മുമ്പാകെ ഹാജരാക്കിയിട്ടും വിധിന്യായത്തിൽ പറയുന്നത് 1885നുമുമ്പ് മുസ്ലിംകൾ ബാബരിമസ്ജിദ് ആരാധനക്കായി ഉപയോഗിച്ചതിന് തെളിവില്ല എന്നാണ്. മുഗള കാലത്തും ശേഷം ബ്രിട്ടീഷ് വാഴ്ചക്കാലത്തും സർക്കാറിൽനിന്നുള്ള ഗ്രാൻഡ് കൊണ്ടാണ് പള്ളി പരിപാലിച്ചുപോന്നത് എന്ന് സുന്നി വഖഫ് ബോർഡ് പ്രമാണങ്ങൾസഹിതം വാദിച്ചിട്ടും കോടതി 1885നു മുമ്പ് ആർക്കാണ് സ്ഥലത്തിെൻറ ഉടമാവകാശം എന്ന അനാവശ്യചോദ്യം ആവർത്തിക്കുകയാണ്. പള്ളിയിൽ മുസ്ലിംകൾ പ്രാർഥിച്ചതിെൻറ ഏറ്റവും പഴക്കമുള്ള തെളിവ് 1860 നവംബർ 5ന് മുതവല്ലി റജബ് അലി ജില്ല ഭരണകൂടത്തിന് നൽകിയ പരാതിയാണെന്ന് കോടതി കണ്ടെത്തി. പള്ളിക്കകത്ത് തറകെട്ടി വിഗ്രഹം പ്രതിഷ്ഠിച്ച് പൂജാദികർമങ്ങൾ നടത്തുന്നതുകൊണ്ട് നമസ്കരിക്കാൻ സാധിക്കുന്നില്ലെന്നും ബാങ്ക് വിളി സമയത്ത് ശംഖ്നാദം മുഴക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കാണിച്ച് കൊടുത്ത പരാതിയിൽ അകംപള്ളിയിൽനിന്ന് ഛബൂത്ര എടുത്തുമാറ്റണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പള്ളിയുടെ ഗർഭഗൃഹത്തിൽ രാമഛബൂത്ര നിർമിച്ച് ആരാധിച്ചതും അത് തുടർന്നും നടത്താൻ അവകാശവാദമുന്നയിച്ചതുമെല്ലാം താഴികക്കുടങ്ങളുടെ തൊട്ടുതാഴെയാണ് ഭഗവാൻ ശ്രീരാമെൻറ ജന്മസ്ഥാനമുള്ളത് എന്ന ഉറച്ച വിശ്വാസത്തിെൻറ അടിസ്ഥാനത്തിലാണെന്നും അതുകൊണ്ട് പുറത്തെ തറയിൽ മാത്രമല്ല പള്ളിക്കകത്തും ഹിന്ദുക്കൾ അവകാശവാദമുണ്ടെന്നും സമർഥിക്കാനാണ് കോടതി ശ്രമിച്ചതും അതനുസരിച്ച് വിധി പറഞ്ഞതും.
ചുരുക്കത്തിൽ, 1949 ഡിസംബർ 22െൻറ പാതിരാവിൽ പള്ളിക്കകത്ത് രാമവിഗ്രഹങ്ങൾ കൊണ്ടിട്ടതുപോലെ, 1992 ഡിസംബർ ആറിന് ഹിന്ദുത്വവാദികൾ പള്ളി ധൂമപടലങ്ങളാക്കിയതുപോലെ, ദാരുണമാണ് 2019നവംബർ ഒമ്പതിെൻറ കോടതിവിധി. ആദ്യം ഒരു ദേവാലയത്തിെൻറ പവിത്രത പിച്ചിച്ചീന്തി. രണ്ടാമതായി ദേവാലയം തകർത്തെറിഞ്ഞ് നിയമവാഴ്ചയെയും മതേതര സങ്കൽപങ്ങളെയും പരസ്യമായി ചോദ്യം ചെയ്തു. ആ രണ്ടു ക്രൂരതകൾക്കും കാരണക്കാരായവരുടെ കൈകളിലേക്ക് തർക്കസ്ഥലം കൈമാറ്റം ചെയ്യപ്പെട്ടതോടെ, അക്രമികൾ ഹിന്ദുക്കളാണെങ്കിൽ അവർ നിയമത്തിനും ഭരണഘടനക്കും മുകളിലാണെന്ന് നീതിപീഠം വിധിക്കുകയാണ്. ഈ അനീതി തിരുത്തപ്പെടാതെ രാജ്യത്തിന് സുഗമമായി മുന്നോട്ടുപോകാമെന്ന് കരുതുന്നത് മോദി–അമിത്ഷാ നേതൃത്വം കൊടുക്കുന്ന ഹിന്ദുത്വവാഴ്ചയുടെ മുന്നിൽ ഒന്നും പ്രശ്നമല്ല എന്ന കണക്കുകൂട്ടലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.