പൗരത്വത്തിൽ തൊട്ടുകളിച്ചവർ ഒന്നു കിടുങ്ങി. ‘നീ ആര്, നീ ഏത്’ എന്ന് ചോദിക്കാനുള്ള പുറപ്പാടിലായിരുന്നു 56 ഇഞ്ച് നെഞ്ചളവുള്ള രാഷ്ട്രീയ‘ചാണക്യ’ന്മാർ. ജനിച്ചു ജീവിക്കുന്ന മണ്ണാണെങ്കിലും പൊടുന്നനെ അന്യനാക്കുന്ന വിധം ഊരും പേരും ചികഞ്ഞ് വേർതിരിച്ചു നിർത്താനുള്ള പുറപ്പാട്. ആ തീരുമാനം പിൻവലിച്ചു എന്ന് പറയാനാവില്ല. എന്നാൽ, ഭരണതലത്തിൽ പലവിധ പുനരാലോചനകൾ നടന്നുവരുന്നു. അതുകൊണ്ടു തന്നെ സർക്കാർ നീക്കത്തിന് തടയണ കെട്ടാനുള്ള പ്രക്ഷോഭം ഇതിനകം വിജയിച്ചു കഴിഞ്ഞിരിക്കുന്നു. മോദിസർക്കാർ ചോദ്യം ചെയ്യപ്പെടുന്ന ഏറ്റവും വലിയ ജനരോഷം. അതിന് ആദ്യം ജനം നന്ദി പറയേണ്ടത് ജാമിഅ മില്ലിയ്യ സർവകലാശാലയിലെയും അലീഗഢ് മുസ്ലിം സർവകലാശാലയിലെയും പൊതുബോധമുള്ള വിദ്യാർഥികളോടും അധ്യാപകരോടുമാണ്. പൗരത്വ ഭേദഗതി നിയമത്തിനും, പിന്നാലെ വരാൻപോകുന്ന ദേശീയ പൗരത്വപ്പട്ടികക്കുമെതിരായ ജനവികാരത്തെ തൊട്ടുണർത്തിയത് അവരാണ്. പാർലമെൻറിൽ ഒളിഞ്ഞും തെളിഞ്ഞും നിയമം പാസാക്കാൻ കൂട്ടുനിന്ന ചില രാഷ്ട്രീയ നേതാക്കൾ ഇന്ന് പശ്ചാത്താപവിവശരായി നിൽക്കുന്നുണ്ടെങ്കിൽ, അതിനു കാരണം കാമ്പസിലെ യുവജന രോഷമാണ്; അത് രാജ്യമാകെ ആളിപ്പടർന്നതാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് നേടിയ കേവലഭൂരിപക്ഷത്തിെൻറ ബലത്തിൽ, തുല്യതയിലും സ്വാതന്ത്ര്യത്തിലും അടിയുറച്ച ജനാധിപത്യ-മതേതര ഇന്ത്യയെന്ന ആശയംതന്നെ അട്ടിമറിക്കാനുള്ള പുറപ്പാടിനെയാണ് യുവരോഷം തടഞ്ഞു നിർത്തിയിരിക്കുന്നത്. ഇത്, ഹിന്ദുവിനെയും മുസ്ലിമിനെയുമൊക്കെ വേർതിരിച്ചുകാണാനും സംഘടിക്കാനും പഠിപ്പിക്കുന്ന സംഘ്പരിവാറിെൻറ ഹിന്ദുത്വത്തിലേക്ക് ചാഞ്ഞുപോയ ഇന്ത്യയെ വീണ്ടെടുക്കലാണ്. ബി.ജെ.പിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പടിപടിയായി നടപ്പാക്കുന്നതിനുള്ളതാണ് ജനവിധിയെന്ന ന്യായീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ പാർലമെൻറിലും പുറത്തും ആവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ, ബി.ജെ.പിയുടെ പ്രകടനപത്രികയല്ല ഇന്ത്യൻ ഭരണഘടന. അക്കാര്യമാണ് കാമ്പസുകളും തെരുവീഥികളും വിളിച്ചുപറയുന്നത്. ബി.ജെ.പിയുടെ അജണ്ടകൾക്കുമുമ്പിൽ എന്തുചെയ്യണമെന്ന് അറിയാതെ തോറ്റ് അന്ധാളിച്ചുനിന്ന പല പ്രതിപക്ഷ പാർട്ടികൾക്കുമുള്ള രാഷ്ട്രീയ പ്രവർത്തന ബാലപാഠം അതിൽ തെളിഞ്ഞുകിടക്കുന്നു. അധികാരത്തിെൻറ അക്രമോത്സുകതയെ ഗാന്ധിയൻമാർഗത്തിൽ നേരിട്ടു തോൽപിക്കാൻ കഴിയുമെന്നു കൂടിയാണ് ഇതിൽനിന്ന് തിരിച്ചറിയേണ്ടത്.
വർഗീയരാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്ന പകപ്പാണ് കഴിഞ്ഞ അഞ്ചാറു വർഷമായി പ്രതിപക്ഷപാർട്ടികൾ പ്രകടിപ്പിച്ചുപോന്നത്. അവർക്കിടയിലെ കിടമത്സരവും ഭിന്നതകളും കൂടിയായപ്പോൾ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമായി. ആധാർ, ജി.എസ്.ടി, നോട്ടുനിരോധനം എന്നിങ്ങനെ ജനത്തിന് പൊല്ലാപ്പായി മാറിയ ഒരു വിഷയവും ഏറ്റെടുത്തു തിരുത്തിക്കാൻ കഴിയാതെ പോയതിന് ഒരുമയില്ലാത്ത കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഇന്ന് പശ്ചാത്തപിക്കണം. നോട്ടുനിരോധനത്തിെൻറ ഘട്ടത്തിൽ ജനത്തിെൻറ നീണ്ട ക്യൂ കണ്ടുനിന്നു. ജി.എസ്.ടിയുടെ പൊല്ലാപ്പുകളിൽ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ വലഞ്ഞപ്പോൾ പ്രസ്താവനയിറക്കി. ആൾക്കൂട്ടം പശുക്കടത്തിെൻറ പേരുപറഞ്ഞ് തല്ലിക്കൊല്ലുന്നേടത്ത് മൃദുഹിന്ദുത്വത്തെ തലോടി നിന്നു. അതിനിടയിൽ മാലേഗാവ് ഭീകര കേസിലെ പ്രതി വരെ മത്സരിച്ച് പാർലമെൻറിലെത്തി. പൊതുമേഖല ബാങ്കുകൾ കൊള്ളയടിച്ച് പല മുതലാളിമാർ രാജ്യംവിട്ടു. റിസർവ് ബാങ്കിെൻറ കരുതൽ ധനത്തിൽ കൈയിട്ടു. ബി.പി.സി.എൽ പോലെ പൊന്മുട്ടയിടുന്ന പൊതുമേഖല സ്ഥാപനങ്ങൾ വരെ വിറ്റു തുലക്കാമെന്നായി. സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു. ഉള്ളിക്ക് ചിക്കനേക്കാൾ വിലയായി.
നേത്രപടലം വരെ സ്കാൻ ചെയ്ത് ആധാർ തയാറാക്കിയപ്പോഴും, അതു പിന്നെ ബാങ്ക് അക്കൗണ്ടും പാനുമൊക്കെയായി കുരുക്കിയിട്ടപ്പോഴും, ജമ്മു-കശ്മീർ രണ്ടു തുണ്ടമാക്കിയപ്പോഴും, പൗരത്വ ഭേദഗതി നിയമവും രജിസ്റ്ററുമൊക്കെയായി സാമുദായിക വിഭജനപദ്ധതി മുന്നോട്ടു വെച്ചപ്പോഴുമൊക്കെ പ്രതിപക്ഷം അലമുറയിട്ടു കരയാതിരുന്നില്ല. എന്നാൽ, പൊള്ളുന്ന വിഷയങ്ങളിൽ കൈ പൊള്ളിക്കാതെ നടക്കുന്ന രാഷ്ട്രീയസാമർഥ്യമാണ് അവരിൽ പലരും കാട്ടിയത്. ഭൂരിപക്ഷവിരുദ്ധരായി മുദ്രകുത്തപ്പെടുമെന്നും വോട്ടുചോരുമെന്നുമാണ് ഭയപ്പെട്ടത്. എന്നാൽ, ജനസംഖ്യയിൽ കുറഞ്ഞ ശതമാനം മാത്രമായ ഏതു വിഭാഗത്തെയും ഭൂരിപക്ഷത്തിെൻറ മേൽവിലാസത്തിൽ പന്തുതട്ടാമെന്ന ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇന്ന് തെരുവിൽ കാണുന്ന പൗരത്വ പ്രക്ഷോഭം. തോളിൽ കൈയിട്ടു നടക്കുന്നവരിൽ ചിലരെ രണ്ടാംകിടക്കാരാക്കുന്ന പദ്ധതിക്കൊപ്പം തങ്ങളില്ലെന്നാണ് കാമ്പസിലും തെരുവിലും തോളോടുതോൾ ചേർന്നു നിൽക്കുന്ന മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും ഭരണകൂടത്തോടു വിളിച്ചുപറയുന്നത്. കാമ്പസിൽ ചെറുപ്പക്കാർക്ക് കഴിഞ്ഞത്, ജനസമൂഹത്തിൽ നിങ്ങൾക്ക് എങ്ങനെ കഴിയാതെ പോകുന്നുവെന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികളെ അലട്ടുന്നത്.
ആറു വർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന ആദ്യത്തെ യഥാർഥ ജനരോഷമാണ് ഇപ്പോഴത്തേതെങ്കിൽ, അതിനു മുന്നിൽ നിൽക്കേണ്ടിയിരുന്ന ഒരു നേതാവ് കൊറിയ സന്ദർശനത്തിലാണ്. രാജ്യത്തെ ഇളക്കിമറിച്ച് ഒരാഴ്ചയായി സമരം കൊടുമ്പിരിക്കൊണ്ടു നിൽക്കുകയാണെങ്കിലും, തെൻറ യാത്ര റദ്ദാക്കിയിട്ടായാൽപോലും പങ്കുചേരേണ്ട ഒന്നാണ് ഈ സമരമെന്ന് രാഹുൽഗാന്ധിക്ക് തോന്നുന്നില്ല. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ഭരമേൽപിച്ച് മാറിനിൽക്കാവുന്നതേയുള്ളൂ എന്ന് അദ്ദേഹം ചിന്തിക്കുന്നു. അതേസമയം തന്നെ, രാജിവെച്ച രാഹുൽ നാളെ വീണ്ടും കോൺഗ്രസ് അധ്യക്ഷനായി വരും, വരേണ്ടയാളാണെന്ന കാര്യം സംശയലേശമെന്യേ പാർട്ടി നേതാക്കൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. കോൺഗ്രസ്മുക്ത ഭാരതത്തിന് മോദി-അമിത് ഷാമാർക്കുള്ള ഇച്ഛാശക്തി, ഇന്ത്യയുടെ രക്ഷക്ക് കോൺഗ്രസെന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന രാഹുൽ ഗാന്ധിക്കുണ്ടോ എന്ന സംശയം പൊതുസമൂഹം ചർച്ച ചെയ്യുന്നത് അതുകൊണ്ടാണ്. പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിൽ മാത്രമല്ല, ആൾക്കൂട്ടം ഒരാളെ തല്ലിക്കൊല്ലുന്നതിനു കൂട്ടുനിൽക്കാനും, നോട്ടു നിരോധനത്തിെൻറ കെടുതി അനുഭവിക്കാനും, മാന്ദ്യം മൂത്ത് കടയടച്ചിട്ട് വീട്ടിലിരിക്കാനുമൊന്നും ജനസംഖ്യയുടെ 80 ശതമാനം വരുന്ന ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷത്തെയും ബി.ജെ.പിക്ക് കിട്ടില്ല എന്നതാണ് യാഥാർഥ്യം. പേക്ഷ, പറ്റുമെന്ന് വരുന്നത് പ്രതിപക്ഷത്തെ അനൈക്യവും ആശയശങ്കയും കിടമത്സരവും കൊണ്ടുതന്നെ.
മൂന്നു മുൻമുഖ്യമന്ത്രിമാർ അടക്കമുള്ള ജനസഞ്ചയത്തെയും ജമ്മു-കശ്മീരിനെ തന്നെയും നാലു മാസത്തോളമായി കരുതൽ തടങ്കലിൽ വെച്ചുകൊണ്ടാണ് അവിടത്തെ ഭരണപരിഷ്കാരം. അതേമട്ടിൽ എതിർക്കുന്നവർക്ക് മൂക്കുകയറിട്ട് പൗരത്വ പദ്ധതി നടപ്പാക്കിയെടുക്കാമെന്ന ബി.ജെ.പി പദ്ധതി പാർലമെൻറ് വരെ മാത്രമാണ് വിജയിച്ചത്. യു.എന്നും അമേരിക്കയുമടക്കം അന്താരാഷ്ട്ര സമൂഹം തള്ളിപ്പറഞ്ഞിരിക്കേ, വിവേചനപരമായ പൗരത്വ പദ്ധതിയുടെ കാര്യത്തിൽ മോദിസർക്കാറാണ് ന്യൂനപക്ഷം. പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ ഇതാ വരുന്നു, ദേശീയ പൗരത്വപ്പട്ടിക എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചെങ്കിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കൂടാതെ കേരളമടക്കം ഒരു ഡസൻ സംസ്ഥാന സർക്കാറുകൾ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ബിഹാറിലെ ജനതാദൾ-യുവിെൻറ മുഖ്യമന്ത്രി നിതിഷ് കുമാർ, ബി.ജെ.ഡി നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് അടക്കമുണ്ട് ഈ പട്ടികയിൽ. ബി.ജെ.പിക്ക് വോട്ടിനുവേണ്ടി ഹിന്ദുക്കൾക്കിടയിൽ മാത്രമായി ഇറങ്ങി നിൽക്കാമെന്നുള്ള ധൈര്യമുണ്ടെങ്കിൽ മറ്റു പാർട്ടികൾക്ക് അങ്ങനെ പറ്റില്ല എന്നതുതന്നെയാണ് ഈ നിലപാടു മാറ്റത്തിെൻറ കാരണം.
മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തടഞ്ഞും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും ഗതാഗതം മുടക്കിയും ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചും, യു.പി മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചുമൊക്കെ അടിയന്തരാവസ്ഥക്ക് സമാനമായി പ്രക്ഷോഭകരെ നേരിടുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. അതുനിൽക്കട്ടെ. വിവരശേഖരണത്തിൽ സഹകരിക്കേണ്ട സംസ്ഥാനങ്ങൾ ഉടക്കിനിന്നാൽ ഏതു പട്ടിക തയാറാക്കുമെന്നാണ് കേന്ദ്രം പറയുന്നത്? പൗരത്വഭേദഗതി നിയമം നടപ്പാക്കാൻ കഴിഞ്ഞെന്നു വരില്ല. കേന്ദ്രസർക്കാറിെൻറ അധികാര പരിധിയിലുള്ള വിഷയമാണ് എന്നതൊക്കെ ശരി. അധികാരത്തിെൻറ പരിധികൾ കേന്ദ്രത്തിനു പ്രയോജനപ്പെടുത്താൻ കഴിയുന്നത് സംസ്ഥാനങ്ങൾ സഹകരിക്കുേമ്പാൾ മാത്രമാണ്. അന്നേരം കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ഏറ്റുമുട്ടലാണ് നടക്കുക. അതിൽ കൂടുതൽ പരിക്ക് പറ്റുന്നത് കേന്ദ്രത്തിനായിരിക്കും. സംസ്ഥാനസർക്കാറുകൾ സഹകരിക്കാതെ കേന്ദ്രത്തിനു പ്രവർത്തിക്കാനാവില്ലെന്നിരിക്കേ, വിട്ടുവീഴ്ചകളല്ലാതെ മാർഗമുണ്ടാവില്ല.
പ്രക്ഷോഭം, അതേത്തുടർന്ന് സഖ്യകക്ഷികളുടെ നിലപാടുമാറ്റം, സംസ്ഥാന സർക്കാറുകളുടെ ഉടക്ക് എന്നിവ ഒത്തുചേരുേമ്പാൾ മുട്ടുമടക്കുകയല്ലാതെ കേന്ദ്രത്തിനു മാർഗമില്ല. അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ മറ്റൊന്നുകൂടി സംഭവിക്കുന്നു. മോദിയും അമിത് ഷായും ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയെന്ന, ദേശാഭിമാനം ബി.ജെ.പിക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്നുവെന്ന കാഴ്ചപ്പാടുകൾ മങ്ങുകയാണ്. നോട്ടുനിരോധനം മുതൽ ഇതുവരെയുള്ള തീരുമാനങ്ങൾ കണ്ണുമടച്ചു പിന്തുണക്കുന്ന പതിവു മാറും. സർക്കാർ തീരുമാനങ്ങൾ കപടദേശാഭിമാനത്തിെൻറ അളവുകോൽ വെച്ചല്ലാതെ, വിമർശനാത്മകമായി വിലയിരുത്തപ്പെടും. അത് പ്രതിപക്ഷത്തിെൻറ വാദമുഖങ്ങൾക്ക് ചെവികൊടുക്കുന്ന മനോഭാവം വളർത്തും. അത്തരത്തിൽ ഒരു സർക്കാറിെൻറ അടിക്കല്ല് ഇളക്കാൻ തക്ക കാരണങ്ങളും ആവേശവും ഇപ്പോഴത്തെ പ്രക്ഷോഭത്തിൽ തെളിഞ്ഞു കിടപ്പുണ്ട്. പക്ഷേ ഒന്നുണ്ട്; പുരകത്തുേമ്പാൾ കൊറിയക്ക് പോകരുത്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.