'പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കൈയിലെടുത്തോളൂ, പുത്തനൊരായുധമാണ് നിനക്കത്... മുദ്രാവാക്യം അലയടിച്ച കാലഘട്ടമായിരുന്നു അത്. തൊണ്ണൂറുകളുടെ ആരംഭം. എറണാകുളത്തെ സമ്പൂർണ സാക്ഷരത പ്രസ്ഥാനത്തിെൻറ തുടർച്ചയായാണ് കേരള സാക്ഷരത യജ്ഞം രൂപപ്പെട്ടത്. 15 മുതൽ 90 വയസ്സ് വരെയുള്ളവർ കക്ഷിരാഷ്ട്രീയ ഭേദമെേന്യ സാക്ഷരത ക്ലാസുകളുടെ ഭാഗമായി. 1990 ഏപ്രിൽ എട്ടിലെ സർവേ അനുസരിച്ച് കേരളത്തിൽ 28,20,338 നിരക്ഷരരെ കണ്ടെത്തി. ഇവരെ സാക്ഷരരാക്കാൻ മൂന്ന് ലക്ഷത്തോളം സന്നദ്ധപ്രവർത്തകരാണ് രംഗത്തിറങ്ങിയത്. 1991 ഏപ്രിൽ 18ന് കേരളം രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. കോഴിക്കോട്ടെ മാനാഞ്ചിറ ചത്വരത്തിൽ നവസാക്ഷരയായ, മലപ്പുറത്തെ ചേലക്കോടൻ ആയിഷയായിരുന്നു പ്രഖ്യാപനം നടത്തിയത്. സാക്ഷരത യജ്ഞം പകർന്നു നൽകിയ സാമൂഹിക ഊർജമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തിരികൊളുത്തിയത്.
പഠിക്കാൻ വരുന്നയാൾക്ക് ഉദ്യമത്തിൽ വിശ്വാസമുണ്ടാക്കുക, വളൻറിയർമാരെ സംഘടിപ്പിക്കുക എന്നീ വെല്ലുവിളികൾ ഏറ്റെടുത്തത് ശാസ്ത്ര സാഹിത്യ പരിഷത്താണ്. അവരുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. പരിഷത്ത് കാമ്പയിനുകൾ ജനം വിശ്വാസത്തിലെടുത്തു. 6000 കൺവീനർമാർ വേണമെന്ന് പറഞ്ഞപ്പോൾ ടീച്ചർമാർ ഉൾപ്പെടെ 7000 പേർ പരിശീലനത്തിനെത്തി. 300 മുതൽ 400 വരെ മണിക്കൂർ പഠിതാക്കൾക്ക് വേണ്ടി ചെലവഴിക്കാൻ 15,000 പേരെ ആവശ്യമായിരുന്നു. എന്നാൽ, എത്തിയതാകട്ടെ 23,000 പേർ. ഒരുവർഷം നീണ്ട വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു അത്. നല്ല ബന്ധമാണ് പഠിതാക്കളും അധ്യാപകരും തമ്മിൽ ഉണ്ടായിരുന്നത്. മണ്ഡൽ കമീഷൻ റിപ്പോർട്ടിൻമേൽ സംവരണ വിരുദ്ധർ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോപ്പുകൂട്ടിയപ്പോൾ കേരളം ഒരുമിച്ച് നിന്ന് പ്രതിരോധിച്ചതിൽ സാക്ഷരത പ്രസ്ഥാനത്തിനും പങ്കുണ്ടായിരുന്നു.
സാക്ഷരത പ്രവർത്തനത്തിൽ ബുദ്ധിമുട്ട് നേരിട്ടത് തീരമേഖലയിൽനിന്നും ആദിവാസി മേഖലകളിൽനിന്നുമാണ്. അവരെ സാക്ഷരത എന്തെന്ന് മനസ്സിലാക്കിയെടുക്കാൻ ഏറെ ബുദ്ധിമുട്ടി. ശാസ്ത്ര സാഹിത്യ പരിഷത്തുകാർ കാമ്പയിനുവേണ്ടി നന്നായി പ്രവർത്തിച്ചിരുന്നു. ഭരണം മാറി യു.ഡി.എഫ് സർക്കാർ വന്നപ്പോഴും അവർ ആരോപണമുന്നയിച്ചത് പരിഷത്തിനെതിരായായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്കുകളിൽ വലിയ പരിശോധന നടത്തിയിട്ടും ഒരു തരിമ്പ് ക്രമക്കേടും കണ്ടെത്താനായില്ല. ഇതിെൻറ പ്രത്യാഘാതം സാക്ഷരത പ്രസ്ഥാനത്തിെൻറ തുടർപ്രവർത്തനങ്ങളെ ബാധിച്ചു. ആത്മാർഥമായി പ്രവർത്തിച്ചവർക്ക് ഈ ആരോപണങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കി. ആ ഭരണകാലത്ത് തണുത്ത പ്രവർത്തനങ്ങൾ വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോഴും ചൂടുപിടിച്ചില്ല. കാരണം ജനകീയാസൂത്രണ ചർച്ചകളും പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു അവർ.
കേന്ദ്ര സർക്കാറാകട്ടെ തുടർപദ്ധതിയിൽ താൽപര്യം കാട്ടിയതുമില്ല. സർക്കാറും ജനങ്ങളും ഒന്നിച്ചുനിന്നാൽ മാത്രമേ സാക്ഷരത പ്രസ്ഥാനം പോലെയുള്ള പദ്ധതികൾ വിജയിപ്പിക്കാനാകൂ. മാത്രമല്ല രാഷ്ട്രീയ ഇച്ഛാശക്തിയും വേണം. ആദിവാസി വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിെൻറ ആവശ്യകത മനസ്സിലുറക്കും വിധം തുടർ ബോധവത്കരണം നടത്താൻ അധികൃതർക്കായില്ല. തങ്ങൾക്ക് ഗുണപ്രദമായതോ ഉപകാരപ്പെടുന്നതോ ആയ ഒന്നാണ് വിദ്യാഭ്യാസം എന്ന ധാരണ അവരിൽ വരുത്താനായില്ല. അതിനായി ആസൂത്രണം നടന്നുമില്ല. പഞ്ചായത്ത് തലത്തിൽ പീപ്ൾസ് ലേണിങ് സെൻററുകൾ സ്ഥാപിച്ച് മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ എന്നിവയിൽ അടിസ്ഥാന വിദ്യാഭ്യാസം പകരാനുള്ള നടപടികളാണ് ഇന്നുണ്ടാവേണ്ടത്. സംസ്ഥാനത്തെ വിദ്യാഭ്യാസം കോവിഡ് മഹാമാരിയെത്തുടർന്ന് പൂർണമായും ഓൺലൈനിലാക്കിയ സർക്കാറിന് ഇതിനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
തയാറാക്കിയത്: പി.പി. പ്രശാന്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.