ചരിത്രകാരന് കൃത്യത എന്നത് ഒരു കടമയാണ്, ബാധ്യതയോ ഔദാര്യമോ അല്ല എന്ന എ.ഇ. ഹോസ്മാെൻറ ചിന്തയാണ് പിന്നീട് ചരിത്ര ശാഖയുടെ രീതിശാസ്ത്രത്തെക്കുറിച്ച് പാഠപുസ്തകങ്ങളും ജനപ്രിയ കൃതികളും എഴുതിയിട്ടുള്ള മിക്കവാറും പടിഞ്ഞാറൻ തത്ത്വചിന്തകരെ മുന്നോട്ടു നയിച്ചിട്ടുള്ളത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുതിയകാലത്ത് 'ചരിത്ര സത്യങ്ങൾ' രൂപപ്പെടുന്നതിെൻറ ചരിത്രം എഴുതുന്നിടത്തേക്ക് പഠനശാഖ വഴിമാറി നടന്നെങ്കിലും അടിസ്ഥാനപരമായി 'സത്യാന്വേഷണ' സ്വഭാവം പുലർത്തുന്ന ചില ചരിത്രകൃതികൾ കോളനി അനന്തര വിജ്ഞാന ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടാണെങ്കിലും നിലനിൽക്കുന്നുണ്ട്.
ഇന്ത്യൻ ചരിത്ര പഠനങ്ങളിൽ അത്തരത്തിൽ വളരെ കാലത്തേക്ക് വിസ്മരിക്കപ്പെടാതെ നിലനിന്നേക്കാവുന്ന സംഭാവനകളാണ് കഴിഞ്ഞ ദിവസം അന്തരിച്ച ചരിത്രകാരൻ ദ്വിജേന്ദ്ര നാരായൺ (ഡി.എൻ) ഝായുടേത്. സെൻസർഷിപ്പിനെയോ ഹിന്ദു വലതുപക്ഷത്തിെൻറ ഭീഷണികളെയോ വകവെക്കാതെ അദ്ദേഹം എഴുതിയ 'ദ മിത്ത് ഓഫ് ദ ഹോളി കൗ'വിെൻറ പ്രസിദ്ധീകരണ ചരിത്രംതന്നെ ചരിത്ര വിദ്യാർഥികളെ പ്രചോദിപ്പിക്കാൻ പോന്നതാണ്.
ഝായുടെത്തന്നെ വാക്കുകളിൽ പറഞ്ഞാൽ ആദ്യ പ്രസാധകൻ പ്രിൻറിങ്ങിനു തയാറായ മാനുസ്ക്രിപ്റ്റ് കണ്ടപ്പോൾ ആണ് അതിൽ അളവിൽ കൂടുതൽ 'പശു രക്തം' പുരണ്ടതായി കണ്ടെത്തുന്നത്. മുട്ടുവിറച്ച പ്രസാധകൻ പിന്മാറിയെങ്കിലും ഡൽഹിയിലെ മറ്റൊരു ചെറിയ പ്രസാധകർ പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറായി. എന്നാൽ, പുസ്തകം പുറത്തിറങ്ങിയ ഉടനെ ഒരു താളുപോലും മറിച്ചുനോക്കാതെ 'ഹിന്ദുയിസത്തിെൻറ' സ്വയം നിയമിച്ച കാവൽക്കാർ ഝായെ വധശിക്ഷക്കുതന്നെ വിധിച്ചു എന്നാണ് അദ്ദേഹം പിന്നെ എഴുതിയിട്ടുള്ളത്.
വിഖ്യാത രാഷ്ട്രീയ ചരിത്രകാരൻ താരീഖ് അലി മുൻകൈയെടുത്ത് ലണ്ടനിൽനിന്ന് വെർസോ ബുക്സ് ആ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ വിശുദ്ധ പശുവിെൻറ കൽപിത രാഷ്ട്രീയം ആഗോളതലത്തിൽതന്നെ തുറന്നുകാണിക്കപ്പെട്ടു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സംഘ്പരിവാർ പശുവിനെ ഒരു രാഷ്ട്രീയമൃഗം ആക്കി മാറ്റിയപ്പോൾ, 1870കളിൽ ബ്രിട്ടീഷ് പഞ്ചാബിൽ രൂപംകൊണ്ട പശു സംരക്ഷണ പ്രസ്ഥാനത്തെക്കുറിച്ചും ദയാനന്ദ സരസ്വതിയുടെ ഗോരക്ഷിണി സഭ ആണ് പശു വാദത്തിെൻറ കൊളോണിയൽ പശ്ചാത്തലം എന്ന് ഝാ അടക്കമുള്ള ചരിത്രകാരന്മാർക്ക് ബോധ്യം ഉണ്ടായിരുന്നു.
എന്നാൽ, സംഘ്പരിവാറിെൻറ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് പശു ഒരു സാംസ്കാരിക ഇന്ധനം ആവുന്നതിെൻറ ചരിത്രപരത അന്വേഷിക്കാൻ ഝാ വേദകാലത്തോളം പിറകോട്ടു നടന്നു. തെൻറ പഠനത്തിെൻറ പശ്ചാത്തലം വിവരിക്കുന്നിടത്ത് തെൻറ സമകാലികരായ മാർക്സിസ്റ്റ് ചരിത്രകാരന്മാരിൽനിന്ന് വിഭിന്നമായി മഹാത്മാ ഗാന്ധിയുടെയോ വിനോബാ ഭാവെയുടെയോ പശു രാഷ്ട്രീയത്തിലെ സൂക്ഷ്മതയില്ലാത്ത നിലപാടുകളെയും ഝാ മടികൂടാതെ വിമർശിച്ചു.
കൊളോണിയൽ പൗരസ്ത്യ പഠനങ്ങളിൽ പ്രാചീന കാലം മുതൽ ദക്ഷിണേഷ്യയിൽ നിലവിലുള്ള പശുമാംസ ഉപഭോഗത്തെക്കുറിച്ച് കുറഞ്ഞതല്ലാത്ത അളവിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും, ഝായുടെ കൃതിയാണ് ഈ ചോദ്യങ്ങൾക്കുള്ള ഏറ്റവും സമഗ്രമായ ഉത്തരം നൽകാൻ ആദ്യം ശ്രമിച്ചിട്ടുള്ളത്. ഝായുടെ ചരിത്ര രചനക്കുള്ള ഒരു വലിയ മേന്മ അത് പാഠപരമായ (Textual) തെളിവുകൾക്ക് നൽകിയ പ്രാധാന്യം ആണ്.
കിഴക്കൻ യൂറോപ്പിലെ പുൽപ്രദേശ സംസ്കാരങ്ങളിൽ അതി പ്രാചീന കാലത്ത് നിലനിന്ന കന്നുകാലി ബലികർമങ്ങൾ ആദ്യകാല വേദസമൂഹങ്ങളിലേക്കും തുടർന്നുപോന്നതായി ഝാ വരച്ചുകാണിച്ചു. ഋഗ്വേദത്തിൽനിന്ന് ഝാ ഇന്ദ്രെൻറ ഒരു പ്രസ്താവന ഉദാഹരണമായി നൽകുന്നുണ്ട് -''എനിക്കു വേണ്ടി അവർ 15 മുതൽ 20 വരെ കാളകളെ പാകം ചെയ്യുന്നു.' ' ഇന്ദ്രനും അഗ്നിയും മറ്റു ഋഗ്വേദിക് ഡയറ്റികൾ എല്ലാം പങ്കെടുക്കുന്ന കന്നുകാലി ബലികളെക്കുറിച്ചും ഝാ തുറന്നെഴുതി. കാളകളെ കൂടാതെ മൂരിയും പശുവും മുട്ടനാടുകളും ഋഗ്വേദ കാലത്ത് ബലിക്ക് ഇരയായിരുന്നു എന്ന് സംസ്കൃത സ്രോതസ്സുകളെത്തന്നെ അവലംബിച്ചു ഝാ വാദിച്ചു.
പിൽക്കാല വേദ കാലഘട്ടത്തിൽ വളരെ വിശദമായിത്തന്നെ കന്നുകാലി ബലി പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നും കൂടെ ഝാ വിശദീകരിക്കുന്നുണ്ട്. ഝാ കാണിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രാമാണിക ഉദാഹരണം, 20ഓളം ഇടങ്ങളിൽ മൃഗബലി പരാമർശിക്കപ്പെടുന്ന 'ഗോപാത് ബ്രാഹ്മണ' ആണ്. വളരെ പരസ്യമായി അന്ന് ചെയ്തിരുന്ന ആചാരങ്ങളിൽ പശു, കാള, മൂരി എന്നിവയുടെ രക്തം ഉപയോഗിച്ചിരുന്നതായും മടി കൂടാതെ ഝാ എഴുതി. മിഥില രാജ്യത്തെ സന്യാസിവര്യൻ യജനവാൽക്യയെ പരാമർശിക്കുന്ന ഭാഗവും ശ്രദ്ധേയമാണ്. പശുമാംസം ആയിരുന്നു യജനവാൽക്യയുടെ ഇഷ്ട ആഹാരം, അത് എത്രത്തോളം മൃദുവായിരിക്കുന്നോ അത്രയും നല്ലത്.
എന്നാൽ, ഈ സന്ദർഭത്തിൽ പശുമാംസം ആഹാരം ആക്കുന്നതിനെതിരെ ന്യൂനപക്ഷമെങ്കിലും ഒരു അഭിപ്രായം രൂപപ്പെട്ടിരിക്കാൻ ഉള്ള സാധ്യത ഉണ്ട് എന്ന് ഝാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവിടെ ഝാ കാലത്തോടും സമയത്തോടും ഉള്ള തെൻറ സൂക്ഷ്മമായ സംവേദന മികവ് ആണ് പ്രകടിപ്പിക്കുന്നത്. ചരിത്രത്തിലെ സത്യങ്ങൾക്കും വിശ്വാസങ്ങൾക്കും നിലവിലെ രാഷ്ട്രീയം അവകാശപ്പെടുന്ന തരത്തിൽ ഉള്ള ഇടമുറിയാത്ത ഒരു തുടർച്ച സാധ്യമല്ല എന്ന് സ്ഥാപിച്ചിടത്താണ് ഝായുടെ വിജയം. ചരിത്ര രചനയുടെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വിശുദ്ധ പശുവെന്ന രാഷ്ട്രീയ ആശയം പ്രകൃതിയിൽ താനേ രൂപപ്പെട്ട ഒന്നോ വേദങ്ങൾ അനുവദിച്ച സംഹിതയോ അല്ലെന്നും പിന്നീട് വന്ന ചരിത്ര ഇടപെടലുകളുടെ ഫലമായി രൂപപ്പെട്ടതാണ് എന്ന് കാണിക്കുന്നതായിരുന്നു ഝായുടെ വിശുദ്ധ പശുവിെൻറ ചരിത്രം.
ആധുനിക രാഷ്ട്രീയ സ്വത്വങ്ങൾ -അത് സാമുദായികമായും വിശ്വാസപരമായും- ചരിത്രത്തിെൻറ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമ്പോൾ ഹിന്ദുത്വ വലതു പക്ഷത്തിന് ഇഷ്ടപ്പെടാത്ത ഉത്തരങ്ങൾ ആണ് ഝാ കണ്ടെത്തിയത്. എന്നാൽ, തെൻറ ചരിത്ര സപര്യ വിശുദ്ധ പശുവിൽ ഒതുങ്ങാതെ ഹൈന്ദവത എന്ന രാഷ്ട്രീയ സങ്കൽപത്തിെൻറയും ചരിത്ര വിരുദ്ധത തുടർന്നുള്ള രചനകളിൽ ഝാ തുറന്നുകാണിച്ചു. പൊതു മണ്ഡലത്തിൽ ഇടപെട്ട, എന്നാൽ, ഒത്തുതീർപ്പിനോ ഭയത്തിനോ കീഴ്പ്പെടാത്ത, ചരിത്ര സാമഗ്രികളിൽ വെള്ളം ചേർക്കാത്ത ചരിത്രകാരൻ ആയി ഝായെ അദ്ദേഹത്തിെൻറത്തന്നെ പഠനശാഖ പിൽക്കാലത്ത് അടയാളപ്പെടുത്തും.
(മൊഹാലി 'ഐസറി'ൽ ചരിത്ര വിഭാഗം പോസ്റ്റ് ഡോക്ടറൽ സ്കോളറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.