കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 17ാമത് ഭാരതീയ പ്രവാസി ദിവസ് മധ്യപ്രദേശിലെ ഇന്ദോറിൽ ആരംഭിച്ചിരിക്കുന്നു. പ്രവാസികളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഈ വേളയിൽ ആലോചന വിഷയമാവേണ്ടതുണ്ട്; അടിയന്തര പരിഹാരം ലഭിക്കേണ്ടതുണ്ട്.
പ്രവാസികളുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഒറ്റമൂലിയെന്ന് വിശേഷിപ്പിക്കുന്ന വോട്ടവകാശം അടുത്ത പാർലമെൻറ് സമ്മേളനത്തിലെങ്കിലും പാസായില്ലെങ്കിൽ പ്രവാസി വോട്ടവകാശത്തിന് ഇനിയും ചുരുങ്ങിയത് ആറ് വർഷങ്ങൾ വേണ്ടിവരും! ഇന്ത്യക്കകത്തെ പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കത്തക്കവണ്ണം സജ്ജീകരണങ്ങൾ ഒരുക്കുകയും അതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുമായി ഈ മാസം 26ന് നടക്കുന്ന ചർച്ചകളുടെ അവസരവും നാം വിലയിരുത്തണം.
പ്രവാസികളുടെ നിലവിലെ എമിഗ്രേഷൻ നിയമങ്ങൾക്ക് 40 വർഷം പഴക്കമുണ്ട്! ഇക്കാലയളവിൽ കുടിയേറ്റരംഗത്ത് വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനായി കൊണ്ടുവന്ന എമിഗ്രേഷൻ ബിൽ 2021 പ്രാഥമിക ചർച്ചകൾ പൂർത്തിയായെങ്കിലും ഇതുവരെ പാർലമെന്റ് പരിഗണനയിൽ വന്നിട്ടില്ല. അന്താരാഷ്ട്ര കുടിയേറ്റ നിയമങ്ങൾക്ക് അനുസൃതമായ രീതിയിൽ പല കാര്യങ്ങളും ഉൾക്കൊള്ളിച്ച ബിൽ ഒരു പരിധിവരെയെങ്കിലും ആശ്വാസകരമാണ്.
കോവിഡ്കാലത്ത് പിരിച്ചുവിട്ട തൊഴിലാളികൾക്കും നിലവിലെ പ്രവാസികൾക്കും ലഭിക്കേണ്ട ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ നിരവധി പേരാണ് പ്രയാസപ്പെടുന്നത്. ഇത്തരം ആളുകളുടെ പ്രശ്നപരിഹാരം അടിയന്തരമായി കാണേണ്ടതുണ്ട്.
ലോകത്തിൽ ഏറ്റവും കൂടുതൽ പണം പ്രവാസികളിൽനിന്ന് സ്വീകരിക്കുന്നത് വർഷങ്ങളായി നമ്മുടെ രാജ്യമാണ്. കോവിഡ്കാലത്ത് പോലും ഇതിൽ കാര്യമായ കുറവ് വന്നിട്ടില്ല. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തേക്കാൾ കൂടിയ തുകയാണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്നത്.
ഇന്ത്യക്ക് വിദേശ നാണയം നൽകിവരുന്ന കയറ്റുമതി, വിദേശ നിക്ഷേപം, കടമെടുപ്പ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളും ആനുകൂല്യങ്ങളും നിലവിലുണ്ട്. പ്രവാസ ജീവിതത്തിലുള്ള നാല് ഘട്ടങ്ങളായ പ്രീ ഡിപ്പാർച്ചർ, യാത്ര, പ്രവാസ ജീവിതം, മടങ്ങിവരവ് എന്നിവയിലെല്ലാം അനുകൂല ഇടപെടലുകൾ അനിവാര്യമാണ്.
എന്നാൽ, പ്രവാസികൾക്കായി കേന്ദ്രസർക്കാറിന്റെ നേരിട്ടുള്ള ക്ഷേമപദ്ധതികൾ തുലോം കുറവാണ്. കഴിഞ്ഞ ബജറ്റിൽ എൻ.ആർ.ഐ എന്ന പദംപോലും വന്നിട്ടില്ലെന്നതാണ് വസ്തുത. ഓരോ വർഷവും ബജറ്റിന് മുന്നോടിയായി നടക്കുന്ന ചർച്ചകളിൽ ഇതുവരെ പ്രവാസി വിഷയങ്ങൾ കടന്നുവന്നിട്ടില്ല എന്നതുകൂടെ ചേർത്ത് വായിക്കണം.
പ്രവാസികൾക്കായുള്ള നിയമങ്ങളിൽ പലതും OCI, PIO, NRI വ്യത്യാസമില്ലാതെ ഒരൊറ്റ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത്, ഇരട്ട പൗരത്വം ഉള്ളവരെയും ഒരിക്കലും പൗരത്വം ലഭിക്കാത്ത ഗൾഫ് നാടുകൾ അടക്കമുള്ള രാജ്യത്തെ പ്രവാസികളെയും ഒരൊറ്റ കാറ്റഗറിയായി പരിഗണിക്കുന്ന FEMA പോലുള്ള നിയമപ്രകാരം NRI കാറ്റഗറിയിൽപെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിൽ കൃഷിഭൂമി വാങ്ങാൻപോലും സാധ്യമല്ല.
മാത്രവുമല്ല, ഇങ്ങനെ ചെയ്താൽ വൻ പിഴയടക്കണമെന്നും ഭൂമി ആറുമാസത്തിനകം വിറ്റൊഴിയണമെന്നും വ്യവസ്ഥയുണ്ട്! കൃഷിയെ ഏറെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ രാജ്യത്ത്, തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിന് കേരളം പോലുള്ള സംസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് ഇത്തരം മേഖലകളാണ്. റിയൽ എസ്റ്റേറ്റ്, ഫാം ഹൗസ് തുടങ്ങിയവക്കും ഇത്തരം കടുത്ത നിബന്ധനകളുണ്ട്.
ഇന്ത്യക്കാരായ പ്രവാസികൾ എത്ര പേരുണ്ടെന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ അന്ത്യന്താപേക്ഷിതമാണ് ഡേറ്റ ശേഖരണം. നിലവിൽ, ഇ.സി.ആർ കാറ്റഗറിയിൽപെടുന്നവരുടെ കണക്കുകൾ മാത്രമാണ് ലഭ്യം. ഇ.സി.എൻ.ആർ കാറ്റഗറിയിൽപെടുന്നവരുടെ വിവരങ്ങൾ നിർബന്ധ നിലയിൽ രേഖപ്പെടുത്തുന്നില്ല.
പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വേണ്ടവിധം ചർച്ച ചെയ്യാനുള്ള അവസരം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ഇല്ലെന്നത് പോരായ്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.