സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്നൊരു സിനിമ! ഹോളിവുഡിൽ വുഡി അലൻ തൊട്ട് ഇങ്ങ് മലയാളത്തിൽ കെ.ജി. ജോർജ് വരെയുള്ളവർ വിജയകരമായി സാക്ഷാത്കരിച്ച ആശയമാണിത്. അക്കൂട്ടത്തിൽതന്നെ തീർത്തും വ്യത്യസ്തമെന്ന് പറയാവുന്ന പരീക്ഷണമായിരുന്നു രഞ്ജിത്തിന്റെ ‘തിരക്കഥ’. തിരക്കഥയും സംവിധാനവും രഞ്ജിത്ത് തന്നെ. സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് പെട്ടെന്നൊരുനാൾ തിരോഭവിക്കുന്ന നായികമാരെക്കുറിച്ചുള്ള അന്വേഷണം ‘തിരക്കഥ’യായി പുറത്തുവരുന്നത് മലയാളം ന്യൂജെൻ തരംഗത്തിലേക്ക് കാലെടുത്തുവെക്കുന്ന സമയത്തുകൂടിയാണ്.
നടിമാർക്ക് പെട്ടെന്ന് വയസ്സാവുകയും നടന്മാർ ചിരഞ്ജീവികളായി തുടരുകയും ചെയ്യുന്ന ചലച്ചിത്രലോകത്തെ അത്യത്ഭുത കെട്ടുകാഴ്ചകളെ ആ ലോകത്തുനിന്നുതന്നെ കണ്ടതും കേട്ടതുമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കൈയടിച്ചതാണ്. പക്ഷേ, ചലച്ചിത്ര അക്കാദമി ജൂറി ഇതൊന്നും കേട്ടഭാവം കാണിച്ചില്ല; ചലനചിത്ര കലയിലെ മാറ്റങ്ങളെ തിരിച്ചറിയാനാവാത്ത അക്കാദമി അക്കുറി അവാർഡ് അടൂരിന് നൽകി- ചിത്രം: ഒരു പെണ്ണും രണ്ടാണും! സംഭവമറിഞ്ഞ രഞ്ജിത്ത് അക്കാദമിക്കും അടൂരിനുമെതിരെ തിരിഞ്ഞു. ഇനിയും ക്ലാസിക്കുകളിൽ കറങ്ങിത്തിരിയാതെ, ധൈര്യമുണ്ടെങ്കിൽ അടൂർ പുതിയ കാലത്തിന്റെ സിനിമകളെടുക്കട്ടെയെന്ന് വെല്ലുവിളിച്ചു. കാലം മാറി; തിരക്കഥയും മാറി. സ്വാഭാവികമായും, കഥാപാത്രങ്ങളും മാറിമറിഞ്ഞു. പതിനഞ്ച് വർഷങ്ങൾക്കിപ്പുറം, പുതിയൊരു തിരക്കഥയിൽ വില്ലൻ വേഷം വന്നുപെട്ടിരിക്കുന്നത് രഞ്ജിത്തിനാണ്.
മോളിവുഡിലെ ‘കലഹപ്രിയനാ’യ വിനയനാണ് പുതിയ തിരക്കഥയിൽ ‘ഇര’ വേഷം. വർഷങ്ങൾ നീണ്ട ബഹിഷ്കരണത്തിനും വ്യവഹാരങ്ങൾക്കുംശേഷം ഇൻഡസ്ട്രിയുടെ പൂർണ സഹകരണത്തോടെയൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തെ ജൂറി അകാരണമായി അവഗണിച്ചുവെന്നാണ് വിനയന്റെ പരാതി. മോശമല്ലാത്ത സാങ്കേതികത്തികവിലൊരുക്കിയ പടമായിരുന്നു; തിയറ്ററിൽ തെറ്റില്ലാതെ ഓടുകയും ചെയ്തതാണ്.
എന്നിട്ടും അവാർഡ് കിട്ടിയത് പിന്നണി ഗായിക, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ്. കലാസംവിധാനമടക്കം വേറെയും അവാർഡുകൾക്ക് തന്റെ സിനിമ അർഹമായിരുന്നിട്ടും അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്തിന്റെ മാടമ്പിത്തരത്തിന് മുന്നിൽ ജൂറി മുട്ടുമടക്കിയെന്നാണ് വിനയന്റെ പരിഭവം. വെറുതെയങ്ങ് പറയുന്നതല്ല; തെളിവുകളുമായി രണ്ട് ജൂറി അംഗങ്ങളെത്തന്നെയാണ് കൊണ്ടുവന്നത്. അവാർഡ് നിർണയത്തിൽ ചെയർമാൻ കാര്യമില്ലാതെ ഇടപെട്ടുവെന്ന് ഇരുവരും തുറന്നു സമ്മതിക്കുന്നു.
ഇഷ്ടക്കാർക്ക് കൊടുക്കണമെന്ന ‘പാരമ്പര്യവാദമല്ല’ രഞ്ജിത്തിന്; മറിച്ച് ചിലയാളുകൾക്ക് ഒരുകാരണവശാലും കൊടുത്തേക്കരുതെന്ന പിടിവാശിയാണ്. ഇതെല്ലാം കേട്ട് ക്ഷമ നശിച്ചപ്പോൾ ജൂറി അംഗം വകുപ്പ് മന്ത്രിയുടെ ഓഫിസിലേക്ക് പരാതിക്കത്ത് അയച്ചുവെന്നാണ് വാർത്ത. മറ്റൊരാൾ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെട്ടിത്തുറന്നുപറയുകയും ചെയ്തു. കഴിഞ്ഞവർഷവും ഇതേ ആരോപണം കേട്ടിട്ടുണ്ട്.
പ്രാഥമിക ജൂറി തള്ളിയ സിനിമ വീണ്ടും പൊക്കിക്കൊണ്ടുവന്ന് അവാർഡ് കൊടുത്തുവെന്നൊക്കെയായിരുന്നു അന്നത്തെ വാർത്ത. വിഷയത്തിൽ വകുപ്പ് മന്ത്രി രഞ്ജിത്തിന് ക്ലീൻ ചിറ്റ് നൽകുകയും ഇതിഹാസ പദവി ചാർത്തിക്കൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, ഇതൊരു മുന്നണി പ്രശ്നമായി മാറിയിരിക്കുകയാണിപ്പോൾ. പതിവുപോലെ, സി.പി.ഐ ആണ് ഉടക്കിട്ടിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് രഞ്ജിത്ത് മാറിനിൽക്കണമെന്നുവരെ ആവശ്യപ്പെട്ട നേതാക്കളുണ്ട്. അല്ലെങ്കിലും ഇത് ഇടതുമുന്നണിയുടെ ഒരു ആഭ്യന്തര പ്രശ്നമാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സി.പി.ഐ പ്രതിനിധിയായി ഹോർട്ടി കോർപ് ചെയർമാൻ സ്ഥാനത്തിരുന്നയാളാണ് ഇവിടെ പരാതിക്കാരൻ. മുഖ്യസാക്ഷിയായ ജൂറി അംഗം കഴിഞ്ഞ വർഷം വരെ ലളിതകലാ അക്കാദമിയുടെ ചെയർമാനുമായിരുന്നു. വെറുതെയാണോ പിണറായി സഖാവ് സജി ചെറിയാന്റെ ക്ലീൻചിറ്റ് മുഖവിലക്കെടുക്കാതെ വിഷയമൊന്ന് അന്വേഷിക്കാൻ പറഞ്ഞത്.
സിനിമ ജീവിതം 35 വർഷം പിന്നിടുമ്പോഴാണ് സിനിമക്കു പുറത്തെ തിരക്കഥകളെച്ചൊല്ലിയുള്ള കോലാഹലങ്ങൾ. മലയാള സിനിമയുടെ മാറിമറിയുന്ന ട്രെൻഡുകൾക്കൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരനാണ്. അതോ, ട്രെൻഡുകളൊരുക്കിയ സിനിമാക്കാരനോ? രണ്ടായാലും ആ വിശേഷണങ്ങൾ രഞ്ജിത്തിന് ചേരും. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം തലസ്ഥാനത്തെത്തിയപ്പോൾ സുഹൃത്തുക്കളുടെ പ്രേരണയാൽ എഴുതിയ ‘ഒരു മേയ് മാസപ്പുലരി’ പിറക്കുന്നതോടെ മലയാളത്തിൽ പുതിയൊരു സിനിമാക്കാലം ആരംഭിക്കുന്നു. അന്നത്തെ സൗഹൃദവലയത്തിലുണ്ടായിരുന്ന അലക്സ് കടവിലായിരുന്നു സംവിധായകൻ.
മലയാള സിനിമയിൽ പരിവർത്തനത്തിന്റെ കാലം കൂടിയായിരുന്നു അത്. മലയാളി ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന, ഇപ്പോഴത്തെ ട്രോളുകളിലും മീമുകളിലുമെല്ലാം പ്രധാന റഫറൻസായി വരുന്ന ഒരു പിടി ഹാസ്യ ചിത്രങ്ങളുടെ ആരംഭകാലം. ‘വിറ്റ്നസ്’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’, ‘പ്രാദേശിക വാർത്തകൾ’, ‘നന്മ നിറഞ്ഞവൻ ശ്രീനിവാസൻ’, ‘ജോർജ് കുട്ടി c\o ജോർജ് കുട്ടി’, ‘പൂക്കാലം വരവായി’.... എല്ലാം രഞ്ജിത്തിന്റെ തൂലികയിൽനിന്ന് ഉദയം ചെയ്ത പടങ്ങൾ.
പക്ഷേ, ആ ട്രെൻഡിൽതന്നെ ഉറച്ചുനിൽക്കാൻ കൂട്ടാക്കിയില്ല. ‘ദേവാസുര’ത്തിലൂടെ പുതിയൊരു ഗ്രാമർ ചമച്ച് മറ്റൊരു നായക സങ്കൽപം സൃഷ്ടിച്ചെടുത്തു. മുണ്ടുടുത്ത് മീശപിരിച്ച് സർവം വെട്ടിപ്പിടിക്കുകയോ അല്ലെങ്കിൽ വലിയ ദുരന്തമായി അവസാനിക്കുകയോ ഒക്കെ ചെയ്യുന്ന ആണഹന്തയുടെ പുതിയൊരു ആഖ്യാന ശൈലിയിലേക്ക് തിരക്കഥയെഴുത്തുകൾ മാറുന്നതോടെ മറ്റൊരു ട്രെൻഡിന്റെ തുടക്കമായി. ആറാം തമ്പുരാനും ഉസ്താദും വല്ല്യേട്ടനും രുദ്രാക്ഷവും രജപുത്രയുമൊക്കെ പിറക്കുന്നത് അങ്ങനെയാണ്. അതിന്റെ തുടർച്ചയിൽ അതേ ജോണറിൽ ചില പടങ്ങളുടെ സംവിധാനവും നിർവഹിച്ചു.
സവർണ ബിംബങ്ങളും ഫ്യൂഡൽ ഓർമകളുമൊക്കെ തളം കെട്ടിനിന്ന ആ സിനിമകൾ വലിയ വിമർശനങ്ങളും വിളിച്ചുവരുത്തി. അതുകേട്ടപ്പോൾ നിരൂപകർക്കുനേരെ തിരിഞ്ഞു. നവസിനിമയുടെ തിരയിളക്കങ്ങൾ മലയാളത്തിൽ ദൃശ്യമായിത്തുടങ്ങിയപ്പോൾ മാസ് ഡയലോഗുകളുടെ കാലത്തുനിന്നു പുറത്തുകടന്നു ‘തിരക്കഥ’യും ‘ഇന്ത്യൻ റുപ്പി’യുമൊക്കെ ഒരുക്കി ആ ട്രെൻഡിന്റെ ഭാഗമായി. ഇതിനിടയിൽ സ്പിരിറ്റ്, പാലേരി മാണിക്യം, കൈയൊപ്പ് തുടങ്ങി മലയാളി എക്കാലവും ഓർത്തിരിക്കുന്ന സിനിമകളുമൊരുക്കി.
അഭിനയ കലയിലും മോശമാക്കിയിട്ടില്ല. ’87ൽ, എഴുതാപ്പുറങ്ങളിൽ അഭിനയിച്ചായിരുന്നു സിനിമ പ്രവേശനംതന്നെ. തൊട്ടുടനെ, വിറ്റ്നസിലും കാലാൾപ്പടയിലുമെല്ലാം ചെറുവേഷങ്ങൾ. പിന്നീട് അഭ്രപാളിയിൽ പ്രത്യക്ഷപ്പെടുന്നത് ‘തിരക്കഥയി’ലൂടെയാണ്; അതേവർഷം ഇന്ദുചൂഡനായി ‘ഗുൽമോഹറി’ൽ ശരിക്കും നിറഞ്ഞാടി. അതുകഴിഞ്ഞ്, ഒരുപിടി നല്ല സിനിമകളിൽ വേഷമിട്ടു: ബെസ്റ്റ് ആക്ടർ, അന്നയും റസൂലും, ജവാൻ ഓഫ് വെള്ളിമല, ഉണ്ട, വൺ, മുകുന്ദനുണ്ണി അസോസിയേറ്റ്സ്. പക്ഷേ, അതിൽനിന്നെല്ലാം ഏറെ വ്യത്യസ്തവും ശ്രദ്ധിക്കപ്പെട്ടതും ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ കുര്യൻ ജോൺ എന്ന കഥാപാത്രമായിരുന്നു.
പലപ്പോഴും കോശിയെ പിന്നിലാക്കിയ ഉഗ്രനൊരു മാടമ്പി വേഷം. പടമിറങ്ങി ഒരു വർഷത്തിലധികം കഴിഞ്ഞാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി വന്നത്. എന്നിട്ടും ആ വേഷം അഴിച്ചുവെച്ചിട്ടില്ലെന്നാണ് പലരുടെയും പരാതി. കുര്യൻ ജോണായും നരസിംഹത്തിലെ ഇന്ദുചൂഡനായും വല്ല്യേട്ടനായുമൊക്കെ അക്കാദമിയിൽ പകർന്നാടുന്നതുകൊണ്ടാണ് ഇതുപോലുള്ള അവാർഡ് കോലാഹലങ്ങളെന്നാണ് ദോഷൈകദൃക്കുകളുടെ കണ്ടെത്തൽ. കഴിഞ്ഞ ചലച്ചിത്രോത്സവകാലത്ത്, തന്റെ പ്രസംഗത്തിനിടെ കൂവിയവരെ തന്റെ വയനാട് വീട്ടിലെ കാവൽ നായയോട് ഉപമിച്ചത് ഈ പകർന്നാട്ടത്തിന്റെ ഭാഗമായാകാം.
എസ്.എഫ്.ഐയിലൂടെ കടന്നുവന്ന തന്നെ കൂവിത്തോൽപ്പിക്കാനാവില്ലെന്ന് അന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴും ആർക്കും മനസ്സിലായിട്ടില്ല. അതെന്തായാലും, പിണറായി പറയും വരെ കുര്യൻ ജോൺ വേഷം അഴിച്ചുവെക്കില്ലെന്നുതന്നെയാണ് തീരുമാനം. അതുവരെ, അക്കാദമിയിലെ നാടകം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.