രാജ്യത്തെ ക്രിമിനൽ നിയമവ്യവസ്ഥ പൊളിച്ചെഴുതി കഴിഞ്ഞ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ മൂന്നു ക്രിമിനൽ നിയമസംഹിതകൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലായിരിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി), ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി), ഇന്ത്യൻ തെളിവുനിയമം എന്നിവ നീക്കിയാണ് തൽസ്ഥാനത്ത് യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ പുതുനിയമങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ വിവരണമനുസരിച്ച് മധ്യപ്രദേശിലെ ഗ്വാളിയറിൽ ഒരു മോട്ടോർ സൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു. അതേസമയം, പഴയ കേസുകളിൽ പഴയ നിയമമനുസരിച്ചു തന്നെയാവും വ്യവഹാരം.
ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് നിലവിൽവന്ന നിയമത്തെ മാറ്റി ഭാരതീയ ന്യായസ്പർശമുള്ള നിയമം പകരംവെക്കുന്നു എന്നാണ് നിയമപരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയ രണ്ടാം മോദിസർക്കാർ വ്യക്തമാക്കിയത്. ഒരുവിധ ചർച്ചകളുമില്ലാതെ കൊണ്ടുവന്ന നിയമങ്ങൾക്കുമേൽ പുതിയ ഗവൺമെന്റിന്റെയും, ഭൂരിപക്ഷത്തിൽ വർധനയുള്ള സക്രിയമായ പ്രതിപക്ഷത്തിന്റെയും ഊഴത്തിൽ വീണ്ടുമൊരു ചർച്ച യൂനിയൻ സർക്കാർ അനുവദിച്ചില്ല. എല്ലാം പഴയതിന്റെ തുടർച്ച എന്ന മട്ടിൽ മുന്നോട്ടുപോകുന്ന മൂന്നാം മോദിസർക്കാറിൽ നിന്ന് അത്തരമൊരു നയോപായം പ്രതീക്ഷിക്കപ്പെടുന്നുമില്ല.
ശിക്ഷക്കുപകരം നീതിയെന്ന ഭാരതസങ്കൽപം ഉയർത്തിപ്പിടിക്കുന്നുവെന്നാണ് പുതിയ നിയമത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. എന്നാൽ, കോളനിവാഴ്ചക്കാലത്തെ പദാവലികൾ മായ്ക്കുകയും 19 പഴയ വകുപ്പുകൾ ഒഴിവാക്കുകയും 20 പുതിയ കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്ത നിയമസംഹിത ഭരണകൂടത്തിന്റെ അജണ്ടകളെ പരിഗണിച്ചതുപോലെ രാഷ്ട്ര നിയമസംവിധാനത്തെ വേണ്ടവണ്ണം കണക്കിലെടുത്തില്ല എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സീറോ എഫ്.ഐ.ആർ, നിയമനടപടികളുടെ നിസ്തന്ദ്രമായ ക്രമം, ഓൺലൈൻ പരാതികൾ, ഇ-സമൻസ് എന്നിങ്ങനെ കടലാസു ജോലികൾ കുറച്ചതും നിയമനടപടികളുടെ ഗതിവേഗം വർധിപ്പിച്ചതും വിവാഹവാഗ്ദാന വഞ്ചന, ഭീകരവാദം എന്നിവയിൽ പുതിയ വകുപ്പുകൾ എഴുതിച്ചേർത്തതുമൊക്കെ പുതിയ നിയമത്തിന്റെ ഗുണങ്ങളായി എടുത്തുപറയുന്നുണ്ട്. അതേസമയം, ആൾക്കൂട്ടക്കൊല, മതപരിഗണനകളില്ലാത്ത വിവാഹം, രാജ്യദ്രോഹം തുടങ്ങിയ വിഷയങ്ങളിൽ കോളനിവാഴ്ചയുടെ ബാധ ഒഴിവാകുമ്പോൾ ഹിന്ദുത്വ വംശീയബാധയേൽക്കാനിടയുള്ള വിധം പുതിയ നിയമങ്ങൾ പരുവപ്പെട്ടത് യാദൃച്ഛികമല്ല എന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നിയമം ഏതു വിധമാണെങ്കിലും നിയമപീഠങ്ങൾ മുതൽ നിയമം കൈയിലെടുക്കുന്നവർ വരെയുള്ളവർക്ക് സ്വന്തം ഹിതം നടപ്പിലാക്കാനുള്ള സാധ്യതയിലേക്ക് പല വകുപ്പുകളും വഴിതുറക്കുമെന്നാണ് അവരുടെ ആശങ്ക. നേരത്തേ, മുസ്ലിം സ്ത്രീകളുടെ രക്ഷക്ക് എന്ന അവകാശവാദവുമായി കൊണ്ടുവന്ന മുത്തലാഖ് നിയമം മുസ്ലിം യുവാക്കളെ ശിക്ഷിക്കാനുള്ള പുതിയ വകുപ്പായി കലാശിക്കുകയായിരുന്നുവല്ലോ. കക്ഷിനേതാവും കക്ഷിതാൽപര്യങ്ങളും വിഗ്രഹവത്കരിക്കപ്പെട്ട രാജ്യത്തിന്റെ നിലവിലെ അന്തരീക്ഷത്തിൽ പ്രതിശബ്ദങ്ങളെ പൂർണമായും ഹനിക്കാനുള്ള വഴിയായി പുതിയ നിയമത്തിനും എപ്പോഴും മാറാവുന്നതേയുള്ളൂ എന്ന ശങ്കയുയരുന്നത് ഈ മുന്നനുഭവങ്ങളിൽ നിന്നാണ്.
ഒരു രാഷ്ട്രത്തിന്റെ നിയമസംവിധാനം മാറുന്നത് പൗരജനങ്ങൾക്കും നിയമനിർമാണ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും കൃത്യമായ അവബോധവും പരിശീലനവും നൽകിയ ശേഷമായിരിക്കണം. ഇലക്ട്രോണിക് കേസ് നടത്തിപ്പു സംവിധാനത്തെക്കുറിച്ച കടലാസിലെ അവകാശവാദം പ്രയോഗത്തിൽ എങ്ങുമെത്തിയിട്ടില്ല എന്നു വിമർശനമുണ്ട്. നിലവിൽതന്നെ കോടതികളിൽ കോടിക്കണക്കിനു കേസുകൾ കെട്ടിക്കിടക്കെ, പഴയതും പുതിയതുമായ നിയമങ്ങൾ ഒരേസമയം ഉപയോഗിക്കേണ്ടിവരുന്നത് നിയമവ്യവഹാരങ്ങൾ കൂടുതൽ സങ്കീർണവും കാലതാമസത്തിനിടവരുത്തുന്നതുമായിത്തീരും എന്ന ആശങ്കയുണ്ട്. പഴയ ഭരണകൂടം പാസാക്കിയ നിയമം പുതിയ ഗവൺമെന്റ് ചുമതലയേറ്റ പശ്ചാത്തലത്തിൽ അവരുടെ അനുമതിയോടെയാവണം നടപ്പിൽ വരുത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ ഡൽഹി ബാർ കൗൺസിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് മാറ്റിവെക്കാൻ ആവശ്യപ്പെടുകയുണ്ടായി. പുതിയ നിയമത്തിലെ ചില വകുപ്പുകൾ ഭരണഘടനാ തത്ത്വങ്ങൾക്കും സുപ്രീംകോടതി വിധിക്കും വിരുദ്ധമാണെന്നാണ് അവരുടെ പക്ഷം. പൊലീസ് കസ്റ്റഡിയുടെ കാലാവധി 15 ദിവസത്തിൽനിന്ന് ഒന്നും മൂന്നും മാസമായി ദീർഘിപ്പിച്ചത്, കോടതിയുടെ അനുമതിയില്ലാതെ കൈയാമം വെക്കാൻ പൊലീസിന് അധികാരം നൽകുന്നത്, സുപ്രീംകോടതി മനുഷ്യാവകാശ ലംഘനമെന്നുവിധിച്ച ഏകാന്ത തടവിനുള്ള അനുമതി-ഇങ്ങനെ പലതും ജനാധിപത്യ ഭരണക്രമത്തിനു ചേരുന്നതല്ലെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യം പൊലീസ് രാജിലേക്കാണ് ഉണർന്നെണീക്കുന്നത് എന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ് മുന്നറിയിപ്പു നൽകുന്നു. പൊലീസ് അധികാരങ്ങളുടെ വൈപുല്യമാണ് അവരുടെ നിരീക്ഷണത്തിന് നിദാനം. മറ്റൊരു അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ കപിൽ സിബൽ, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഭീകരനിയമങ്ങളെ ഉപയോഗപ്പെടുത്താനുള്ള വർധിത സാധ്യതയാണ് പുതിയ നിയമത്തിൽ വായിച്ചെടുക്കുന്നത്. വിയോജിപ്പുകളെ തല്ലിക്കെടുത്താനുള്ള കേന്ദ്രസർക്കാറിന്റെ പതിവുനീക്കം തന്നെയാകും ഇതെന്ന് ഭരണപക്ഷത്തിനു പുറത്തുള്ള സകലരും ആശങ്കിക്കുന്നുണ്ട്. ഈ ആശങ്കയും ആശയക്കുഴപ്പവും നീക്കിയിട്ടുവേണം നിയമം നടപ്പിലാക്കാൻ എന്ന ആവശ്യത്തെ ഗവൺമെന്റ് മാനിക്കാൻ തയാറായില്ല. ഇനി പ്രയോഗത്തിലൂടെയെങ്കിലും അതു തെളിയിക്കാനായാൽ നിയമം നീതിക്ക് വേണ്ടിയാണെന്ന അവകാശവാദം ശരിയെന്നു തെളിയും. ഇല്ലെങ്കിൽ അപകോളനീകരണത്തിനു വേണ്ടി എന്നുപറയുന്ന ഈ പരിഷ്കരണം പാളി, അപമാനവീകരണശ്രമമായി കലാശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.