മതവും രാഷ്ട്രവും രാഷ്ട്രീയവും തമ്മിലെ അതിർവരമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വെട്ടിനിരപ്പാക്കുന്നതിന്റെ കാഴ്ചകളായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങിൽ. ഹിന്ദുത്വ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്നും, ഭരണത്തെ നയിക്കുന്നവർക്ക് ഭക്തി സ്വകാര്യ വിഷയമല്ലെന്നും ബോധ്യപ്പെടുത്താനുള്ള വ്യഗ്രത പ്രധാനമന്ത്രിയുടെ വാക്കിലും പ്രവൃത്തിയിലും നിഴലിച്ചു
ബി.ജെ.പിയുടെ മൂന്ന് വിവാദ അജണ്ടകളിൽ രണ്ടാമത്തേതും നടപ്പാക്കി മോദിസർക്കാർ. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കീറിമുറിച്ചത് നാലു വർഷം മുമ്പ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം തുറന്ന് രണ്ടാമത്തെ അജണ്ടയും മോദിസർക്കാർ പൂർത്തിയാക്കി. രാമക്ഷേത്രം ഉദ്ഘാടനം ചെയ്തപ്പോൾ ഉയരുന്നത് ഹിന്ദുരാഷ്ട്രത്തിനായുള്ള കാഹളം.
മതവും രാഷ്ട്രവും രാഷ്ട്രീയവും തമ്മിലെ അതിർവരമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വെട്ടിനിരപ്പാക്കുന്നതിന്റെ പുതിയ കാഴ്ചകളായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങിൽ. ഹിന്ദുത്വ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്നും, ഭണണത്തെ നയിക്കുന്നവർക്ക് ഭക്തി സ്വകാര്യ വിഷയമല്ലെന്നും ബോധ്യപ്പെടുത്താനുള്ള വ്യഗ്രത പ്രധാനമന്ത്രിയുടെ വാക്കിലും പ്രവൃത്തിയിലും നിഴലിച്ചു.
രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആർ.എസ്.എസ് മേധാവിയും സംസ്ഥാന ഭരണസാരഥികളും കൈകോർത്ത് രാമപൂജ നടത്തുന്നതാണ് പ്രാണപ്രതിഷ്ഠ ചടങ്ങിൽ കണ്ടത്. സർക്കാർ-സംഘ്പരിവാർ സംയുക്ത സംരംഭമായി മാറിയ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട അതിഥികളായി ബാബരി മസ്ജിദ് പൊളിച്ച കർസേവകർ മുതൽ കോർപറേറ്റ് വമ്പന്മാരും താരനിരയും വരെയുള്ളവർ സാക്ഷ്യം വഹിച്ചു.
ഭരണവുമായുള്ള ബന്ധം മാത്രമല്ല, അവരുടെ മത താൽപര്യങ്ങൾ വെളിപ്പെടുത്തുന്നതു കൂടിയായിരുന്നു ഈ പ്രാതിനിധ്യം. ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയാക്കി മാറ്റുന്നതിലെ അനൗചിത്യവും ഭരണഘടനാ വിരുദ്ധതയും കർസേവകർക്കെന്ന പോലെ മറ്റുള്ളവർക്കും പ്രശ്നമായില്ല.
അക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ‘വി.ഐ.പി’കളും ഉണ്ടായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതിമാർക്കാകട്ടെ, ക്ഷണക്കത്ത് കൈപ്പറ്റി പ്രധാനമന്ത്രിക്ക് അനുമോദന സന്ദേശം അയക്കുന്നതിനപ്പുറം അയോധ്യയിൽ റോളുണ്ടായിരുന്നില്ല.
മതനിരപേക്ഷതയും ബഹുസ്വരതയുമൊക്കെയാണ് ഭരണഘടനാ മൂല്യങ്ങളെങ്കിലും രാമക്ഷേത്രത്തിന്റെ ‘മുഖ്യ യജമാന’നെന്ന നിലയിൽ 11 ദിവസത്തെ വ്രതവും അനുഷ്ഠാനവും ക്ഷേത്രദർശനവും കഴിഞ്ഞ ദിവസങ്ങളിലെ സ്വകാര്യമല്ലാത്ത പ്രദർശന ഇനങ്ങളാക്കിയതിനൊപ്പം രാമക്ഷേത്ര ഗർഭഗൃഹത്തിൽ സ്രാഷ്ടാംഗ പ്രണാമവും പൂജാരിമാർക്ക് പാരിതോഷികവും ശ്രീരാമ ഭഗവാന് സമ്മാനപ്പൊതിയുമൊക്കെയായി രാജ്യത്തിന്റെ പ്രധാനമന്ത്രി മുന്നോട്ടു നീങ്ങി.
ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് രാജ്യത്തെ പ്രമുഖ ആശുപത്രിക്ക് അവധി നൽകാൻ വരെ മുതിർന്ന വഴി വിട്ട നീക്കങ്ങൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. അതൊന്നും സർക്കാറിന് വിഷയമായില്ല. പ്രാണപ്രതിഷ്ഠക്ക് രാമക്ഷേത്രത്തിനു മുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തിയത് ഇന്ത്യൻ വ്യോമസേന ഹെലികോപ്ടറാണ്.
സർക്കാർ നിയന്ത്രിത മാധ്യമമായ ദൂരദർശൻ കാവിയുടുത്തതിനൊപ്പം, റിപ്പോർട്ടർമാരുടെയും കാമറകളുടെയും വൻവ്യൂഹം തന്നെ അയോധ്യയിലേക്ക് അയച്ചിരുന്നു. ഖജനാവിൽ നിന്ന് പണമെടുത്ത് പല പത്രങ്ങളിലും മുഴുപേജ് പരസ്യം നൽകിയതടക്കം സർക്കാർ സന്നാഹങ്ങൾ അയോധ്യയിലേക്ക് വഴിതിരിച്ച് യു.പി സർക്കാർ ഒപ്പം കൂടി. 1800 കോടിയോളം രൂപ വരുന്ന ക്ഷേത്രനിർമാണത്തിന് ഖജനാവിൽ നിന്ന് പണമെടുത്തിട്ടില്ലെന്ന വിശദീകരണങ്ങൾ ഇതിനെല്ലാമിടയിലാണ്.
പ്രതിപക്ഷ പാർട്ടികളുടെ അസാന്നിധ്യമോ ന്യൂനപക്ഷ വികാരങ്ങളോ ഭരണകൂട-സംഘ്പരിവാർ സംയുക്ത അജണ്ടക്ക് വിഷയമായില്ല. രാമനേക്കാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടുന്ന വോട്ടുരാഷ്ട്രീയ കാഴ്ചയുടെ വേദി കൂടിയായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്.
ആർ.എസ്.എസ് മേധാവിയും യു.പി മുഖ്യമന്ത്രിയും ആചാര്യന്മാരും ഒരുപോലെ മോദിയെ താപസനും നായകനും ക്ഷേത്ര നിർമാണത്തിന് ശ്രീരാമൻ തെരഞ്ഞെടുത്ത സാരഥിയുമൊക്കെയായി പുകഴ്ത്തി. പ്രാണപ്രതിഷ്ഠയോടെ പുതിയ കാലചക്രം തുടങ്ങുകയാണെന്ന് മോദിയും ഭാഗവതും യോഗിയും ഒരേപോലെ പ്രസംഗിച്ചു.
രണ്ട് അജണ്ടകൾ പൂർത്തിയാക്കിയ ബി.ജെ.പി ഹിന്ദുത്വത്തിന്റെ അടുത്ത കാര്യപരിപാടികളിലേക്ക് നീങ്ങുന്നതിന്റെ സൂചന കൂടി അവരുടെ വാക്കുകളിൽ പ്രതിഫലിച്ചു. ഏക സിവിൽ കോഡ് ബി.ജെ.പിയുടെ മൂന്നാമത്തെ അജണ്ടയാണ്.
അയോധ്യക്കൊപ്പം പട്ടികയിലുള്ള ഇനങ്ങളാണ് കാശി, മഥുര എന്നിവ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതും ലക്ഷ്യമാണ്. പ്രാണപ്രതിഷ്ഠയിൽ സന്തോഷിക്കുന്ന മനസുകളിലേക്ക് പുതിയ കാര്യപരിപാടികളുടെ ആവേശം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ബി.ജെ.പി എടുത്തിടാൻ സാധ്യതയേറെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.