കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക: പ്രബല ഗ്രൂപ്പുകള്‍ തുല്യമായി വീതിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നേരിയ മേല്‍ക്കൈ ഐ ഗ്രൂപ്പിനെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് ഏകദേശം തുല്യപരിഗണന. ഇവര്‍  കൈവശം വെച്ചിരുന്ന ചിലയിടങ്ങളില്‍ സ്വന്തം അനുയായികളെ കൊണ്ടുവരാന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും സാധിച്ചു. ഒരു ഗ്രൂപ്പിലുംപെടാത്തവരും  ഇടം കണ്ടു.
മുസ്ലിംകളില്‍നിന്ന് 12ഉം ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് 15ഉം പേരാണ് പട്ടികയിലുള്ളത്. ക്രൈസ്തവരില്‍ റോമന്‍ കത്തോലിക്കരാണ് മുന്നില്‍ -ആറുപേര്‍. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍നിന്ന് നാലും  ക്നാനായ, യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ, പെന്തക്കോസ്ത് വിഭാഗങ്ങളില്‍നിന്ന് ഓരോരുത്തരുമുണ്ട്. ആറ് പട്ടികജാതിക്കാരും ഒരു പട്ടികവര്‍ഗ അംഗവുമുണ്ട്. ശേഷിക്കുന്നവര്‍ മറ്റ് ഹിന്ദു വിഭാഗങ്ങളില്‍നിന്നും.
ബി.ഡി.ജെ.എസ് രംഗത്തുള്ളതിനാല്‍  ഈഴവ സമുദായാംഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളില്‍ ഏഴുസ്ത്രീകളും ഇരുപതോളം യുവാക്കളുമുണ്ട്.
മൂന്ന് സീറ്റ് ഒഴിച്ചിട്ട് 83 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇവരില്‍ ആറുപേര്‍ സുധീരനെ പിന്തുണക്കുന്നവരാണ്. മൂന്നിടത്ത് ഒരു ഗ്രൂപ്പിലുംപെടാത്തവരാണ്. 70ഓളം സീറ്റാണ് എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് പങ്കിട്ടത്. പത്തനാപുരത്ത് ജഗദീഷ് എല്ലാവരുടെയും സ്ഥാനാര്‍ഥിയാണ്.
 വിജയസാധ്യതയാണ് മാനദണ്ഡമെന്ന് അവകാശപ്പെട്ടിരുന്ന നേതാക്കള്‍ അവസാനം അതെല്ലാം മറന്ന് സ്വന്തക്കാരെ തിരുകിക്കയറ്റി. ഇഷ്ടക്കാര്‍ക്ക് സീറ്റ് ഉറപ്പാക്കാന്‍ ചിലരെ ജില്ലകള്‍ കടത്താനും ഗ്രൂപ്പ് നേതാക്കള്‍ ശ്രദ്ധിച്ചു. ജില്ലയിലുള്ളവരെ തഴഞ്ഞത് നേതാക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരെ സംരക്ഷിക്കാനാണെന്ന് പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട്  പാലക്കാട് ജില്ലയില്‍ കലഹം തുടങ്ങിക്കഴിഞ്ഞു. കെ.എസ്.യു ഒഴികെ പ്രമുഖ പോഷകസംഘടനകളുടെ സംസ്ഥാന അധ്യക്ഷര്‍ പുറത്തായി. സീറ്റ് ഉറപ്പിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസും ഇക്കൂട്ടത്തിലുണ്ട്. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയിക്കാവട്ടെ മലമ്പുഴ സീറ്റും.
സ്ഥാനാര്‍ഥികള്‍ ഗ്രൂപ് അടിസ്ഥാനത്തില്‍ ഇപ്രകാരം:
എ ഗ്രൂപ്: ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പാലോട് രവി, വര്‍ക്കല കഹാര്‍, എം.എ. വാഹിദ്, എന്‍. ശക്തന്‍, എം. വിന്‍സെന്‍റ്, ആര്‍. ശെല്‍വരാജ്, എം.എം. ഹസന്‍, സവിന്‍ സത്യന്‍, മറിയാമ്മ ചെറിയാന്‍, കെ. ശിവദാസന്‍ നായര്‍, സി.ആര്‍. ജയപ്രകാശ്, എസ്. ശരത്, പി.സി. വിഷ്ണുനാഥ്, സിറിയക് തോമസ്, കെ.ആര്‍. സുഭാഷ്, ഡൊമിനിക് പ്രസന്‍േറഷന്‍, കെ. ബാബു, പി.ടി. തോമസ്, വി.പി. സജീന്ദ്രന്‍, കെ.വി. ദാസന്‍, കെ.പി. ധനപാലന്‍, ഒ. അബ്ദുറഹ്മാന്‍ കുട്ടി, ശാന്താ ജയറാം, എ.വി. ഗോപിനാഥ്, വി.എസ്. ജോയി, സി.പി. മുഹമ്മദ്, ഷാഫി പറമ്പില്‍, ആര്യാടന്‍ ഷൗക്കത്ത്, ഇഫ്തികാറുദ്ദീന്‍, ടി. സിദ്ദീഖ്, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്.
 ഐ ഗ്രൂപ്: രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, കെ. സുധാകരന്‍, ടി.ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാര്‍, എ.ടി. ജോര്‍ജ്, കെ.എസ്. അജിത്കുമാര്‍, സി.ആര്‍. മഹേഷ്, ശൂരനാട് രാജശേഖരന്‍, അടൂര്‍ പ്രകാശ്, വി.ഡി. സതീശന്‍, ലാലി വിന്‍സെന്‍റ്, എം. ലിജു, ബൈജു കലാശാല, എ. സനീഷ്കുമാര്‍, ആര്‍. രാജാറാം, സേനാപതി വേണു, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ജോസഫ് വാഴക്കന്‍, കെ.എ. തുളസി, എം.പി. വിന്‍സെന്‍റ്, പത്മജ വേണുഗോപാല്‍, ടി.യു. രാധാകൃഷ്ണന്‍, പന്തളം സുധാകരന്‍, കെ. അച്യുതന്‍, എ.പി. അനില്‍കുമാര്‍, പി.ടി. അജയമോഹന്‍, കെ. പ്രവീണ്‍കുമാര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, ആദം മുല്‍സി, ഐ.സി. ബാലകൃഷ്ണന്‍, മമ്പറം ദിവാകരന്‍, എ.പി. അബ്ദുല്ലക്കുട്ടി, സണ്ണി ജോസഫ്, സതീശന്‍ പാച്ചേനി.
കെ.എസ്. ശബരീനാഥന്‍, വി.ടി. ബലറാം, ജഗദീഷ് എന്നിവര്‍ ഗ്രൂപ്പില്ലാത്തവരാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍, സൂരജ് രവി, സി. സംഗീത, അനില്‍ അക്കര, സുന്ദരന്‍ കുന്നത്തുള്ളി, പി.എം. സുരേഷ് ബാബു എന്നിവരാണ് സുധീരനെ പിന്തുണക്കുന്നവര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.