ഫോര്‍വേഡ് ബ്ലോക് യു.ഡി.എഫിലേക്ക്

ന്യൂഡല്‍ഹി:  കേരളത്തില്‍ ഫോര്‍വേഡ് ബ്ലോക് യു.ഡി.എഫിലേക്ക്. വ്യാഴാഴ്ച കൊല്ലത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം തീരുമാനിക്കും.  
എല്‍.ഡി.എഫ് പ്രവേശം കാത്തിരുന്ന് മടുത്താണ് ഫോര്‍വേഡ് ബ്ളോക് യു.ഡി.എഫിലേക്ക് ചേക്കേറുന്നത്. യു.ഡി.എഫ് പ്രവേശത്തിന് മുന്നോടിയായി ഫോര്‍വേഡ് ബ്ളോക് നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, ആര്‍.എസ്.പി നേതാക്കളായ ഷിബു ബേബിജോണ്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.  ബംഗാളില്‍ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയാണ് ഫോര്‍വേഡ് ബ്ളോക്. അവിടെ 11 എം.എല്‍.എമാരുണ്ട്.  എന്നാല്‍, കേരളത്തില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കാന്‍പോലും സി.പി.എം നേതൃത്വം തയാറായിട്ടില്ല.  ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഫോര്‍വേഡ് ബ്ളോക് നിരവധി തവണ കത്തു നല്‍കി. പരിഗണിക്കാമെന്ന ഉറപ്പ് ആവര്‍ത്തിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇതില്‍ പ്രതിഷേധിച്ച് 2014ല്‍ കൊല്ലത്ത് എം.എ. ബേബിക്കെതിരെ മത്സരിക്കാന്‍ ഫോര്‍വേഡ് ബ്ളോക് ഒരുങ്ങി. എന്നാല്‍, ഇടതുമുന്നണി പ്രവേശം ഉറപ്പുനല്‍കി പിണറായി വിജയന്‍  ഫോര്‍വേഡ് ബ്ളോക്കിനെ പിന്തിരിപ്പിച്ചു.

തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇടതുമുന്നണി പ്രവേശവും മത്സരിക്കാനൊരു സീറ്റും ഫോര്‍വേഡ് ബ്ളോക് പ്രതീക്ഷിച്ചു.  എന്നാല്‍, സി.പി.എം ഇക്കുറിയും കനിഞ്ഞില്ല. സീറ്റ് ഇല്ളെങ്കിലും ഇടതുമുന്നണി ഘടകകക്ഷിയായി അംഗീകരിക്കുകയെങ്കിലും വേണമെന്ന ആവശ്യംപോലും സി.പി.എം നേതൃത്വം പരിഗണിച്ചില്ല. ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിക്കിയ ചടങ്ങില്‍ ഫോര്‍വേഡ് ബ്ളോക്കിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് അവരെ  ഇടതുമുന്നണിയുമായി സഹകരിപ്പിക്കുമെന്നാണ്  എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നല്‍കിയ മറുപടി. ഈ സാഹചര്യത്തില്‍ ഇനി ഇടതുമുന്നണിപ്രവേശം കാത്തിരിക്കേണ്ടതില്ളെന്നാണ് പാര്‍ട്ടിയില്‍ പൊതുവിലുള്ള വികാരം. മാത്രമല്ല, ബംഗാളില്‍ സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് പിറന്നതോടെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ പ്രശ്നങ്ങളില്ളെന്നും ഫോര്‍വേഡ് ബ്ളോക് നേതാക്കള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.