തെളിച്ചക്കൂടുതല്‍ ഇടത് മുഖത്തിന്

പ്രചാരണം അവസാന ഘട്ടത്തിലത്തെുമ്പോള്‍ വി.എസ് അച്യുതാനന്ദന്‍െറ മണ്ഡലം ഉള്‍പ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇടതുമുഖത്തിനു തന്നെയാണ് തെളിച്ചക്കൂടുതല്‍. ആകെ 12 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ചേരിയിലുള്ള അഞ്ചില്‍ നാലിടത്തും വീറുറ്റ മല്‍സരം കാഴ്ചവെക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞപ്പോള്‍ ഇടതില്‍ ഭദ്രമായ രണ്ടിടത്ത് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ബാക്കി ആറില്‍ ഒരിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എല്‍.ഡി.എഫിനുമാണ് പ്രചാരണ പാരമ്യത്തില്‍ മേല്‍കൈ.
മലമ്പുഴ മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ അകത്തത്തേറ നടക്കാവ് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് എന്നത് കേവല കൗതുകത്തിനപ്പുറമുള്ള അടിത്തട്ട് രാഷ്ട്രീയത്തിലെ അകക്കാഴ്ചയാണ്. പൊയ്വെടിയാണെങ്കിലും തമിഴകത്തോടുരുമ്മിക്കിടക്കുന്ന ചില മണ്ഡലങ്ങളിലെ പുത്തന്‍ രാഷ്്ട്രീയ അടിയൊഴുക്കുകളിലേക്ക് വിരല്‍ചൂണ്ടുന്ന ഘടകംകൂടിയാണിത്. സ്വാധീനം തെളിയിക്കുക എന്ന ലക്ഷ്യത്തോടെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മലമ്പുഴ, ചിറ്റൂര്‍, നെന്മാറ എന്നിവിടങ്ങളിലെ തമിഴ് വോട്ടര്‍മാര്‍ പ്രധാന മുന്നണികളുടെ നെറ്റി ചുളിപ്പിക്കുന്നുണ്ട്. മലമ്പുഴയില്‍ വി.എസ്. വിജയിക്കുമെന്നതില്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്ക് സംശയമുണ്ടാവില്ളെങ്കിലും ആര് രണ്ടാം സ്ഥാനത്തത്തെുമെന്ന ചോദ്യം വല്ലാതെ മുഴങ്ങുന്ന തെരഞ്ഞെടുപ്പാണിത്. പ്രചാരണ ഗതി വിലയിരുത്തുമ്പോള്‍ യു.ഡി.എഫിനേക്കാള്‍ നെല്ലിടക്ക് മുന്നില്‍ ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യമാണെന്ന് കുറിക്കേണ്ടിവരും.
തൊട്ടു കിടക്കുന്ന പാലക്കാട് മണ്ഡലം യു.ഡി.എഫിന് വേണ്ടി നിലനിര്‍ത്താന്‍ ഷാഫി പറമ്പില്‍ അസ്ത്രങ്ങളോരോന്നായി എയ്യുമ്പോള്‍ മലമ്പുഴയിലെ ബി.ജെ.പി ആവേശം അഗ്രഹാരങ്ങളേറെയുള്ള നഗരത്തില്‍ കാണാനില്ളെന്നത് വസ്തുതയാണ്. ഇത് യു.ഡി.എഫ്-ബി.ജെ.പി രഹസ്യ ധാരണയുടെ തെളിവായി സീതാറാം യെച്ചൂരി തന്നെ അവതരിപ്പിക്കുകയും ചെയ്തു. മലമ്പുഴയില്‍ എ.ഐ.എ.ഡി.എം.കെ പിടിക്കുന്ന വോട്ടുകളിലധികവും ഇടതില്‍ നിന്നാണെങ്കില്‍ ചിറ്റൂരില്‍ മറിച്ച് സംഭവിക്കാനാണ് സാധ്യത. തമിഴ് സ്വാധീനമേഖലയായ ചിറ്റൂരിലെ മൂന്ന് പഞ്ചായത്തുകളില്‍ എ.ഐ.എ.ഡി.എം.കെ തടുത്തുകൂട്ടുന്ന വോട്ടുകളിലധികവും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. അച്യുതന് ലഭിക്കേണ്ടവയായിരിക്കും. മുന്‍ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ വലച്ച ആര്‍.ബി.സി. കനാല്‍ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി കെ. കൃഷ്ണന്‍കുട്ടിക്ക് വേണ്ടി ഇക്കുറി സി.പി.എം ഒരു മെയ്യായൊപ്പമുണ്ട്.
ചിറ്റൂരിനോട് തൊട്ടുകിടക്കുന്ന നെന്മാറയില്‍ ഇടതിനെ ഞെട്ടിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എ.വി. ഗോപിനാഥ് മുന്നേറുന്നത്. കമ്പിനുകമ്പ് മല്‍സരാവേശമാണിവിടെ. ഈ ആവേശത്തിനിടയിലെ കല്ലുകടിയായി അവശേഷിക്കുന്ന കോണ്‍ഗ്രസ് ഗ്രൂപ്പിസം സമ്മാനിക്കുന്ന തകരാറുകള്‍ എത്രത്തോളം എന്നതിനെ ആശ്രയിച്ചാവും നെന്മാറയിലെ ഫലം. സംവരണമണ്ഡലമായ കോങ്ങാടിന്‍െറ അവസ്ഥയും ഇതുതന്നെ. പ്രചാരണ തുടക്കം മുതല്‍ ഇടത് സ്ഥാനാര്‍ഥി കെ.വി. വിജയദാസിനെ പ്രതിരോധത്തിലാക്കുന്ന പുറം പ്രചാരണമാണ് കോണ്‍ഗ്രസിലെ പന്തളം സുധാകരന്‍ നടത്തുന്നത്. ഇതുപക്ഷേ, അടിത്തട്ടില്‍ ചലനമുണ്ടാക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും യു.ഡി.എഫ് പ്രതീക്ഷ.
പട്ടാമ്പിയും തൃത്താലയുമാണ് പൊടിപ്പന്‍ മല്‍സരം നടക്കുന്ന മറ്റു രണ്ട് മണ്ഡലങ്ങള്‍. ജെ.എന്‍.യു വിദ്യാര്‍ഥിയും ഓങ്ങല്ലൂര്‍ കാരക്കാട് മാനുമുസ്ലിയാരുടെ പേരമകനുമായ മുഹമ്മദ് മുഹ്സിന്‍ കോണ്‍ഗ്രസിലെ സി.പി. മുഹമ്മദിന് തലവേദനയാവുമെന്ന ദൃഢവിശ്വാസത്തിലാണ് ഇടതുമുന്നണി. മുമ്പ് കണ്ടിട്ടില്ലാത്ത ഐക്യത്തോടെയാണ് പട്ടാമ്പിയില്‍ സി.പി.എം-സി.പി.ഐ അണികള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി അടിത്തറ ഭദ്രമായ തൃത്താലയില്‍ സി.പി.എം നിര്‍ത്തിയ സുബൈദ ഇസ്ഹാഖിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ടി. ബല്‍റാമിനെ തികഞ്ഞ ജാഗ്രതയിലാക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ബന്ധുകൂടിയായ ബി.ജെ.പി സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകളില്‍ കുറച്ചെങ്കിലും ബല്‍റാമിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതാണെന്ന നിരീക്ഷണവും അസ്ഥാനത്തല്ല.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് ഇടതു സ്ഥാനാര്‍ഥി സി.പി.ഐയിലെ കെ.പി. സുരേഷ് രാജിന് ഏറെ ഗുണം ചെയ്യില്ളെന്ന സൂചനയാണ് ഒടുവില്‍ ലഭിക്കുന്നത്. ഇ.കെ. വിഭാഗം സുന്നികള്‍ മാത്രമല്ല, എ.പി. വിരുദ്ധ മനോഭാവമുള്ളവരെല്ലാം മണ്ണാര്‍ക്കാട് ലീഗിനുവേണ്ടി രംഗത്തുണ്ട്. ലീഗിനകത്തെ വിമത പ്രശ്നത്തിനും ഇത് താല്‍ക്കാലികമായെങ്കിലും ശമനം വരുത്തിയിട്ടുമുണ്ട്.
ആലത്തൂര്‍, തരൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ് പോരിനുണ്ടെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചില്ളെങ്കില്‍ മേല്‍ക്കൈ ഇടതിനാവും. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലത്തെ പൊതുവില്‍ സ്വാധീനിക്കത്തക്ക വിധത്തില്‍ ചെറുരാഷ്ട്രീയ കക്ഷികളുടെ പ്രകടനവും കൊഴുക്കുന്നുണ്ട്. മൂന്ന് സീറ്റുകള്‍ വീതം മല്‍സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവയും ഒമ്പതിടത്ത് മല്‍സരിക്കുന്ന ബി.എസ്.പിയും തകൃതിയായ പ്രചാരണമാണ് നടത്തുന്നത്. നേതാക്കള്‍ പലരും പ്രചാരണത്തിന് എത്തിയെങ്കിലും  ‘ക്രൗഡ് പുള്ളര്‍’ എന്ന വിശേഷണത്തിനര്‍ഹന്‍ മലമ്പുഴയിലെ സ്ഥാനാര്‍ഥി കൂടിയായ വി.എസ് തന്നെ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.