യു.ഡി.എഫ് കോട്ട, മാണിയുടെ വീഴ്ച

യു.ഡി.എഫിന്‍െറ നെടുങ്കോട്ടയില്‍ കെ.എം. മാണിയെന്ന രാഷ്ട്രീയ അതികായന്‍െറ വാഴ്ചയും പൊടുന്നനെയുള്ള വീഴ്ചയുംകൊണ്ട് സംഭവബഹുലമായിരുന്നു അഞ്ചുവര്‍ഷത്തെ കോട്ടയത്തിന്‍െറ രാഷ്ട്രീയ ചിത്രം. ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വലതുമേല്‍ക്കോയ്മയുടെ കണക്കുകള്‍തന്നെ റബറിന്‍െറ തട്ടകം എപ്പോഴും മുന്നോട്ടുവെച്ചു. അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല.

എണ്ണിപ്പറയാന്‍ ഏറെയുണ്ട് യു.ഡി.എഫിന് കോട്ടയം ജില്ലയില്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി, കെ.എം. മാണിയുടെ പാലാ, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ കോട്ടയം എന്നിവ ഉള്‍പ്പെടെ ആകെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴും യു.ഡി.എഫിന് ഒപ്പം. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി,  കടുത്തുരുത്തി എന്നിവയാണ് മറ്റു യു.ഡി.എഫ് മണ്ഡലങ്ങള്‍. സംവരണ മണ്ഡലമായ വൈക്കവും ഏറ്റുമാനൂരും ഇടതിനൊപ്പം. ഏറെ വിചിത്രമായത് പി.സി. ജോര്‍ജിന്‍െറ തട്ടകമായ പൂഞ്ഞാറാണ്. വലതിനൊപ്പം വിജയിച്ച പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് മാണിയുമായുള്ള തെറ്റിപ്പിരിയലിനു ശേഷം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞു.

പ്രമുഖ ഘടകകക്ഷികളില്‍ നിലനിന്ന അസംതൃപ്തിയും വിശ്വാസമില്ലായ്മയും മുമ്പെന്നത്തേക്കാളും ശക്തമായിട്ടും പതിവുപോലെ യു.ഡി.എഫ് കോട്ടയം ജില്ലയില്‍ മുന്നിലത്തെി. തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ വിധിയറിഞ്ഞപ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ എല്‍.ഡി.എഫിന് നില മെച്ചപ്പെടുത്താനുമായി.
രാഷ്ട്രീയ അടിയൊഴുക്കുകള്‍ എതിരായിരുന്ന കാലത്തുപോലും യു.ഡി.എഫിന് ഒപ്പംനിന്ന ചരിത്രവും ജില്ലക്കുണ്ട്. ജാതി-മത ശക്തികളുടെ പിന്തുണയാണ് ഇതിന് അടിസ്ഥാനം. തെരഞ്ഞെടുപ്പ് വേളകളില്‍ പിന്നാമ്പുറ രാഷ്ട്രീയം കളിക്കുന്ന വിവിധ ക്രൈസ്തവസഭകളും എന്‍.എസ്.എസുമൊക്കെ പ്രതിസന്ധിഘട്ടങ്ങളില്‍ യു.ഡി.എഫിന്‍െറ രക്ഷകരാവുന്നതും പതിവുകാഴ്ച.

എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെപോയ വെള്ളാപ്പള്ളി-ബി.ജെ.പി കൂട്ടുകെട്ടിനെയും പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസിനെയും ഇരുമുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായി ഭയക്കുന്നില്ളെന്നും വ്യക്തം. അതേസമയം, ജയ സാധ്യത ഇല്ളെങ്കില്‍ പോലും മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കഴിയും വിധം ബി.ജെ.പിക്കുള്ള സ്വാധീനത്തേയും ആരും ചെറുതായി കാണുന്നുമില്ല. ഒരു നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രണ്ടുമുതല്‍ മൂന്നു വരെയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ബി.ജെ.പി 5000 മുതല്‍ 6000ത്തിലധികം വരെ വോട്ടുകള്‍ നേടിയത് ഇരുമുന്നണികളെയും ഭീതിയിലാക്കുന്നു.

കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ രണ്ട് ഡിവിഷനില്‍ ബി.ജെ.പി നേടിയത് 19,000 വോട്ടുകള്‍. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി-കങ്ങഴ-പൊന്‍കുന്നം ഡിവിഷനുകളില്‍നിന്ന് 29,000 വോട്ടുകളും പുതുപ്പള്ളിയിലെ മൂന്ന് ഡിവിഷനില്‍നിന്ന് 21,000 വോട്ടും ചങ്ങാനാശേരി മണ്ഡലത്തിലെ രണ്ട് ഡിവിഷനില്‍നിന്ന് 17,000 വോട്ടുകളും പൂഞ്ഞാര്‍ മണ്ഡലത്തില്‍ വരുന്ന മുണ്ടക്കയം-എരുമേലി ഡിവിഷനുകളില്‍നിന്ന് 15,000ത്തിലധികം വോട്ടുകളും പാലാ മണ്ഡലത്തിലെ മൂന്ന് ഡിവിഷനുകളിലായി 20,000 ത്തോളം വോട്ടുകളും ബി.ജെ.പി നേടിയത് ഇരുമുന്നണികളും ഗൗരവത്തോടെ കാണുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും വോട്ട് വിഹിതം ഉയര്‍ത്താന്‍ ബി.ജെ.പിക്കായി. ചില പഞ്ചായത്തുകളില്‍ ഭരണവും ഇവര്‍ക്കാണ്. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായി മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടിവന്ന കെ.എം. മാണി ഇപ്പോള്‍ അശക്തനാണെങ്കിലും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ കോണ്‍ഗ്രസിനും യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും ആശങ്കയില്ലാതില്ല.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ‘സൗഹൃദ’ മത്സരത്തിലൂടെ കുറെയേറെ സീറ്റുകള്‍ യു.ഡി.എഫിന് നഷ്ടമായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘കൈവിട്ട കളി’ക്ക് മാണി മുതിരില്ളെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ കണക്കുകൂട്ടല്‍. അതേസമയം, മാണിക്ക് ബി.ജെ.പിയോടുള്ള മമത കോണ്‍ഗ്രസ് നേതൃത്വം കാണാതിരിക്കുന്നില്ല. എന്‍.എസ്.എസിന്‍െറ സമദൂര നിലപാട് ഇത്തവണയും ഇരുമുന്നണികള്‍ക്കും ആശ്വാസകരവുമാണ്. വെള്ളാപ്പള്ളി-ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ ജാതി-മത പരിഗണനകള്‍ക്ക് അതീതമായി മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അനുകൂല നിലപാട് എടുക്കാനും എന്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്.

വിലയിടിവില്‍ റബറടക്കം കാര്‍ഷിക മേഖല നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയും പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകും. ഈ മേഖലയില്‍ ഭരണ നേതൃത്വത്തിനെതിരെ അമര്‍ഷം ശക്തമാണ്. എന്നാല്‍, സംഭരണമെന്ന നുറുങ്ങുവിദ്യയിലൂടെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. പഴി മുഴുവന്‍ കേന്ദ്രത്തിന്‍െറ തലയില്‍വെക്കാനും നീക്കമുണ്ട്. ഇതിനൊപ്പം എല്‍.ഡി.എഫും മറ്റു കേരള കോണ്‍ഗ്രസുമെല്ലാം വിലയിടിവിനെതിരെ ഉപവാസസമരങ്ങളുമായി രംഗത്ത് എത്തിക്കഴിഞ്ഞു. കെ.എം. മാണിക്കെതിരെയുള്ള ബാര്‍കോഴ വിവാദവും പി.സി. ജോര്‍ജിന്‍െറ വേര്‍പിരിയലുമെല്ലാം ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിക്കളിക്കും.

കോണ്‍ഗ്രസിനെതിരെ ഇരട്ടനീതി ആക്ഷേപവുമായി കേരള കോണ്‍ഗ്രസ് രംഗത്തുള്ളതും യു.ഡി.എഫിന് തലവേദനയാകും. കേരള കോണ്‍ഗ്രസ് നേതൃയോഗങ്ങളിലെല്ലാം കോണ്‍ഗ്രസിനെതിരെ ഉയരുന്നതും രൂക്ഷമായ വിമര്‍ശങ്ങളാണ്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ഇരുകൂട്ടര്‍ക്കുമുണ്ട്. ഇത് കാലുവാരലിലേക്ക് വളര്‍ന്നാല്‍ തിരിച്ചടിയാവും യു.ഡി.എഫിന് ഉണ്ടാവുക. സീറ്റ് ചര്‍ച്ചകള്‍ കൂടി പുരോഗമിക്കുന്നതോടെ അകല്‍ച്ച ഇനിയും വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്ന കേരള കോണ്‍ഗ്രസ് 22 സീറ്റുകള്‍ ആവശ്യപ്പെടുമെന്ന വിവരമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നത്. ഇതിനെച്ചൊല്ലി യു.ഡി.എഫ് കലങ്ങാനും സാധ്യതയേറെ. ജോസഫിനൊപ്പം നില്‍ക്കുന്നവര്‍ക്ക് സീറ്റ് നല്‍കേണ്ടത് കെ.എം. മാണിക്കും തലവേദന സൃഷ്ടിക്കും.

ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ കോപ്പുകൂട്ടുന്ന പി.സി. ജോര്‍ജ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം ഉയര്‍ത്തിക്കാട്ടിയാണ് പി.സി. ജോര്‍ജ് പുതിയ തട്ടകത്തിലേക്ക് വഴിതേടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ യു.ഡി.എഫിന് 14ഉം ഇടതുമുന്നണിക്ക് എട്ടും സീറ്റുകള്‍ ലഭിച്ചു. പൂഞ്ഞാറില്‍ ഇടതുമുന്നണിയില്‍ വിശ്വാസമര്‍പ്പിച്ച് കഴിയുകയാണ് പി.സി. ജോര്‍ജ്. സി.പി.എമ്മിന്‍െറ സീറ്റായ ഇവിടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ കെ.ജെ. തോമസിനെ പരിഗണിച്ചാല്‍ ജോര്‍ജ് ഒൗട്ടാകും. ഇതോടെ കോണ്‍ഗ്രസ്-ജോര്‍ജ്-ഇടതുമുന്നണി മത്സരത്തിന് പൂഞ്ഞാര്‍ വേദിയാകും.

പാലായില്‍ വീണ്ടും മാണിതന്നെ മത്സരിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ മാണി സി. കാപ്പന് മുന്നില്‍ മാണി കരകയറിയത് വെറും 5259 വോട്ടുകള്‍ക്കാണ്. ശക്തനെ നേരിടാന്‍ ശക്തനത്തെന്നെ രംഗത്തിറക്കിയാല്‍ മത്സരത്തിന് പുതിയൊരു മുഖം കൈവരും. പി.സി. ജോര്‍ജിനെ രംഗത്തിറക്കാനും ഇടതുമുന്നണി ആലോചിക്കുന്നു. അല്ളെങ്കില്‍ നിലവില്‍ പി.എസ്.സി അംഗമായ അഡ്വ. വി.ടി. തോമസാണ് പരിഗണനയില്‍. കോട്ടയത്ത് ഇടതുമുന്നണിയുടെ വി.എന്‍. വാസവനെ 711 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. തിരുവഞ്ചൂര്‍ വീണ്ടും മത്സരത്തിനുണ്ടാകും. 2254 വോട്ടിന് ഡോ. ബി. ഇക്ബാലിനെ പരാജയപ്പെടുത്തിയ കേരള കോണ്‍ഗ്രസിലെ സി.എഫ്. തോമസ് ഇത്തവണ മത്സരത്തിന് ഉണ്ടാകില്ളെന്നാണ് വിവരം. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെല്ലാം 10,000ത്തിന് മുകളിലായിരുന്നു വിജയികളുടെ ഭൂരിപക്ഷം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.