ജെ.എന്‍.യു വിദ്യാര്‍ഥി പട്ടാമ്പിയില്‍ ഇടത് സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: ഇ.എം.എസ് നാലും കെ. ഇ. ഇസ്മായില്‍ മൂന്നും തവണ വിജയിക്കുകയും വര്‍ഷങ്ങളായി സി.പി.ഐ മത്സരിക്കുകയും ചെയ്യുന്ന പട്ടാമ്പി മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയും മലയാളിയുമായ മുഹമ്മദ് മുഹ്സിനെ സി.പി.ഐ നിയോഗിച്ചേക്കും. കനയ്യ കുമാര്‍ പ്രസിഡന്‍റായ എ.ഐ.എസ്.എഫ് ജെ.എന്‍.യു ഘടകത്തില്‍ വൈസ് പ്രസിഡന്‍റായ മുഹമ്മദ് മുഹ്സിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടി മണ്ഡലം കമ്മിറ്റി അടക്കം ശിപാര്‍ശ ചെയ്തിട്ടുണ്ട്. ജെ.എന്‍.യുയില്‍ എ.ഐ.എസ്.എഫ് ചുമതലവഹിക്കുന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വവും ഈ അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

പ്രമുഖ ഇസ്ലാമിക പണ്ഡിതനും പട്ടാമ്പി മണ്ഡലത്തില്‍പെട്ട കാരക്കാട് സ്വദേശിയുമായ പരേതനായ കെ.ടി. മാനുമുസ്ലിയാരുടെ പേരമകനായ മുഹമ്മദ് മുഹസിന്‍ ജെ.എന്‍.യുവില്‍ സോഷ്യല്‍വര്‍ക്ക് ഗവേഷക വിദ്യാര്‍ഥിയാണ്. കേരള യൂനിവേഴ്സിറ്റിയില്‍  നിന്ന് ബി.എസ്സി ഇലക്ട്രോണിക്സും എം.എസ്.ഡബ്ള്യുവും പാസായ ശേഷമാണ് ജെ.എന്‍.യുവില്‍ എത്തിയത്. അടുത്തയിടെ സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തി സെക്രട്ടറിയെ മുഹ്സിന്‍ കണ്ട് സംസാരിച്ചിരുന്നു. പാര്‍ട്ടി പട്ടാമ്പി ടൗണ്‍ കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.

2001ലെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് സ്ഥിരമായി വിജയിക്കുന്ന പട്ടാമ്പിയില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജെ.എന്‍.യു വിദ്യാര്‍ഥിയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം സജീവ പരിഗണനയില്‍ ഉണ്ടെങ്കിലും തീരുമാനം മാര്‍ച്ച് 11ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ ഉണ്ടാവൂ എന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. യുവകലാ സാഹിതിയിലൂടെ എ.ഐ.എസ്.എഫില്‍ എത്തിയ മുഹ്സിന്‍ ജെ.എന്‍.യുവില്‍ ചേര്‍ന്നതിന് ശേഷമാണ് കനയ്യ കുമാറിന്‍െറ സഹപ്രവര്‍ത്തകനാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.