കണ്ണൂര്‍: മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് അടഞ്ഞ അധ്യായമായതോടെ കണ്ണൂര്‍ വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പി. ജയരാജനെ സ്ഥലം എം.എല്‍.എ എന്ന നിലയില്‍ തുടരാന്‍ അനുവദിക്കണമെന്ന വാദം സി.പി.എമ്മില്‍ വിവാദമായി. എം.എല്‍.എ എന്ന നിലയില്‍ ഇ.പി. ജയരാജന് ഡയറക്ടര്‍ ബോര്‍ഡില്‍ തുടരാന്‍ അവസരം നല്‍കി പുതിയൊരു കീഴ്വഴക്കമുണ്ടാക്കണമോ എന്നത് സി.പി.എമ്മിന് തലവേദനയായി. ‘പുകഞ്ഞ കൊള്ളി’യായി ഇ.പി.ജയരാജന്‍ പ്രശ്നം പാര്‍ട്ടിയില്‍ തുടരുമെന്ന് സൂചന നല്‍കുന്നതാണ് പുതിയ വിവാദം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി പുന$സംഘടിപ്പിച്ച പുതിയ വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പി.ജയരാജന് പുറമെ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ.ശൈലജ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. ജയരാജന്‍ മന്ത്രിയല്ലാതായതോടെ പുതിയ വ്യവസായ മന്ത്രി എ.സി. മൊയ്തീനെ ഉള്‍പ്പെടുത്തുമോ എന്നറിയില്ല. എന്നാല്‍, സ്ഥലം എം.എല്‍.എ എന്ന നിലയില്‍ ജയരാജന് തുടരാന്‍ അവസരം നല്‍കണമെന്ന വാദമാണ് ചില കേന്ദ്രങ്ങള്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, പി.കെ. ശ്രീമതിയുടെ മകന്‍ സുധീറിനെ മാനേജിങ് ഡയറക്ടറായി നിയമിച്ച കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് (കെ.എസ്.ഐ.ഇ) കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുടെയും എയര്‍ കാര്‍ഗോ ലാഭകരമായി കൈകാര്യം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമാണ്.

കണ്ണൂര്‍ വിമാനത്താവളത്തിലും കെ.എസ്.ഐ.ഇയെ തന്നെ ചുമതല ഏല്‍പിക്കാനിരിക്കെ അതിന്‍െറ എം.ഡിയായി സുധീറിനെ നിയോഗിച്ചതിലെ അണിയറ ലക്ഷ്യത്തിന്‍െറ പന്തികേടാണ് പാര്‍ട്ടിയില്‍ ചിലര്‍ അന്ന് ചൂണ്ടിക്കാട്ടിയത്. ഈ വാദം നിലനില്‍ക്കെയാണ് ഇ.പി. ജയരാജനെ വിമാനത്താവള ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന നിലപാടുമായി ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടി ജില്ല കമ്മിറ്റിയില്‍ ചിലര്‍  ഈ വിഭാഗത്തെ പിന്തുണക്കുന്നുണ്ട്.

ജയരാജന്‍ രാജിവെച്ചതിനുശേഷം മന്ത്രിസഭാ പുന$സംഘടന നീണ്ടുപോയത് കേന്ദ്ര നേതൃത്വത്തിന്‍െറ അനുമതി ഇല്ലാതിരുന്നത് കൊണ്ടായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ ഇ.പി. ജയരാജന്‍െറ കാര്യത്തില്‍ അച്ചടക്കത്തിന്‍െറ അന്തിമ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്.

എന്നാല്‍, ഇക്കാര്യം മറന്ന് ജയരാജന്‍ പരസ്യപ്രസ്താവന നടത്തിയതാണ് വിനയായത്.  താന്‍ രാജിവെക്കാനിടയായ സാഹചര്യം വിവരിച്ചപ്പോള്‍ തന്‍െറ ഭാഗത്ത് ഒരു തെറ്റുമുണ്ടായിട്ടില്ല എന്ന് ജയരാജന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ജയരാജന്‍ ഉന്നയിച്ച കാരണങ്ങള്‍ പാര്‍ട്ടി നിലപാടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും എതിരായ നീക്കത്തോടൊപ്പം, യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയോഗിച്ച ഒരാളെ പിന്‍വലിക്കേണ്ടി വന്നു എന്ന് മാത്രമല്ല, തനിക്ക് രാജിവെക്കേണ്ടിയും വന്നുവെന്നാണ് ജയരാജന്‍ പറഞ്ഞതിന്‍െറ രത്നച്ചുരുക്കം.

മാഫിയകള്‍ക്കെതിരെ നടപടിയെടുത്തുവെന്ന നിലയില്‍  പാര്‍ട്ടിയെ കരിവാരിത്തേക്കുന്നതാണ് ഈ വിശദീകരണമെന്നാണ് വീക്ഷണം. ജയരാജനെ ഒഴിവാക്കി മന്ത്രിസഭാ പുന$സംഘടനക്ക് കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാട്ടിയത് ഈ സാഹചര്യത്തിലാണ്.

Tags:    
News Summary - e p jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.