ബംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടിക ളും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും നിർണായക സ്വാധീനം ചെലുത്തുമെന്ന് ഐ.എൻ.എ ൽ ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് വർഗീ യ ശക്തികളെ പരാജയപ്പെടുത്താൻ മതേതര കക്ഷികളുമായി ചേർന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു ശിവാജി നഗറിലെ ഹോട്ടൽ എ.ജെ. ഇൻറർനാഷനലിൽ നടന്ന ഐ.എൻ.എൽ ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്തലാണ് ലക്ഷ്യം. അതിനായി സമാന ചിന്താഗതിയുള്ള ഏതു പാർട്ടിയുമായും കൈകോർക്കും. ദേശീയതലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെയും പിന്തുണക്കും. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം അടിയുറച്ച് പ്രവർത്തിക്കും. കേരളത്തിലെ ലോക്സഭ സീറ്റുകൾ സംബന്ധിച്ച് ചർച്ചെചയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറിൽ പാസാക്കിയ സാമ്പത്തിക സംവരണ ബിൽ ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത ചോദ്യം ചെയ്യുന്നതാണെന്നും നിലവിലുള്ള സുപ്രീംകോടതി വിധികൾക്ക് എതിരാണെന്നും യോഗം വ്യക്തമാക്കി. പാർട്ടിക്ക് അർഹിച്ച അംഗീകാരം നൽകിയ ഇടതുപക്ഷ മുന്നണിക്കുള്ള നന്ദി പ്രമേയത്തിലൂടെ രേഖപ്പെടുത്തി.
ദേശീയ പ്രസിഡൻറായി പ്രഫ. മുഹമ്മദ് സുലൈമാനെ വീണ്ടും തെരഞ്ഞെടുത്തു. ഉത്തർപ്രദേശുകാരനായ ഫൂൽ ചന്ദ്ര കുറിയിൽ ആണ് ദേശീയ വർക്കിങ് പ്രസിഡൻറ്. മുഹമ്മദ് ഇഖ്ബാൽ സഫർ (ബിഹാർ), എ.ആർ. മില്ലി (മഹാരാഷ്ട്ര), മഖ്ബൂൽ ഹസൻ (യു.പി), കെ.എസ്. ഫക്രുദ്ദീൻ (കാസർകോട്), നാഗാ ഹുസൈൻ (തമിഴ്നാട്), മുഹമ്മദ് ഫഹീം സിദ്ദീഖ് (തമിഴ്നാട്), അബ്ദുൽ ഖാദർ ധർമപുരി (തമിഴ്നാട്) എന്നിവരെ ദേശീയ വൈസ് പ്രസിഡൻറുമാരായി െതരഞ്ഞെടുത്തു. അഹമ്മദ് ദേവർകോവിൽ (കോഴിക്കോട്), എം.ജി.കെ. നിസാമുദ്ദീൻ (തമിഴ്നാട്), മുസമ്മിൽ ഹുസൈൻ (ഡൽഹി), ഗോപാൽജി (യു.പി), മുഹമ്മദ് അലി ഹുസൈൻ (യു.പി) എന്നിവരാണ് ദേശീയ ജനറൽ സെക്രട്ടറിമാർ. കൊല്ലം സ്വദേശി ഡോ. എ.എ. അമീനെ ദേശീയ ട്രഷററായും തെരഞ്ഞെടുത്തു. സെക്രട്ടറിമാർ: സർഫ്രാസ് അഹമ്മദ് (ബിഹാർ), സുസെപാക്യം (തമിഴ്നാട്).
മഖ്ബൂൽ ഹസൻ, കാസിം ഇരിക്കൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽനിന്ന് സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ വി. ഹംസ ഹാജി എന്നിവർ ഉൾപ്പെടെ പത്തു പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.