തൃശൂർ: കേരള ജനതയോട് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത് അതെല്ലാം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കും, നടപ്പാക്കാന്‍ കഴിയുന്നതേ പറയുകയുമുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ്കാലത്തെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ കുറിച്ച് നേരത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയുടെയും പരാമർശങ്ങളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. സംസ്ഥാനം നവകേരളം നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നും എല്ലാവരും ഇതിനുവേണ്ടി തങ്ങളോടൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുമുന്നണിയുടെ കേരള സംരക്ഷണയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാകിസ്താൻ വിട്ടയച്ച അഭിനന്ദൻ വർധമാൻ അഭിമാനമാണെന്നും ‘ബിഗ് സല്യൂട്ടെ’ന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സർക്കാർ ആയിരം ദിനത്തിലെത്തിയ വേളയാണിപ്പോൾ. ആയിരം ദിനത്തിന് മുമ്പ് നമ്മളെല്ലാം അൽപം തലതാഴ്ത്തി നിൽക്കുന്ന അവസ്ഥയായിരുന്നുവെന്ന് ആലോചിച്ചാൽ അറിയാം. രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ളത് കേരളമാണെന്ന നിലയിലേക്ക് മാറ്റം വന്നിരിക്കുന്നു.
തുല്യതക്ക് വേണ്ടിയുള്ള സ്ത്രീയുടെ ഏറ്റവും വലിയ പോരാട്ടം വനിത മതിലിലൂടെ നടന്നു. ആയിരം ദിവസം മുമ്പ് 600 രൂപയായിരുന്നു ക്ഷേമപെൻഷൻ. ഇപ്പോൾ 1200 രൂപയായി ഒന്നിെൻറ മുന്നിലും കരഞ്ഞിരിക്കാൻ തീരുമാനിച്ചിട്ടില്ല. നവ കേരളം സൃഷ്ടിക്കാൻ തന്നെയാണ് നാം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് മുമ്പ് കണ്ണ് പറ്റാതിരിക്കാൻ ചിലത് ചെയ്യാറില്ലേ, അതു പോലെയാണ് ചില ജാഥകൾ കടന്നു പോയതെന്ന് കെ.പി.സി.സിയുടെ ജാഥയെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു.
തെറ്റ് തെറ്റായി കാണുമെന്നും, തെറ്റ് തള്ളിപ്പറയുമെന്നും പെരിയ ഇരട്ടക്കൊലക്കേസ് പരാമർശിച്ച് പറഞ്ഞു. എൽ.ഡി.എഫിനെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. എന്താണ് ഇവരോട് ഇടതുമുന്നണി ചെയ്തതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
‘ബി.ജെ.പി ശ്രമം ജനാധിപത്യം അട്ടിമറിക്കാൻ’ തൃശൂർ: പാർലമെൻററി ജനാധിപത്യത്തെ വില കൊടുത്ത് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന് ഇത് ഭീഷണിയാണ്. ബി.ജെ.പിക്കെതിരായ നിര ശക്തിപ്പെടണം. ബി.ജെ.പി ഇനി അധികാരത്തില്‍ വരരുത്. അതിന് വേണ്ടി രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഇടത് മുന്നണിയുടെ കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ പണം കൊടുത്ത് അട്ടിമറിക്കുന്നതാണ് കർണാടകയിൽ കണ്ടത്. എത്ര കോടി ഇറക്കിയാലും പാറ പോലെ ഉറച്ച് നിൽക്കുന്ന അംഗങ്ങളായിരിക്കും ഇടതുപക്ഷം തെരഞ്ഞെടുത്ത് പാർലമെൻറിൽ എത്തിക്കുന്നവരെന്ന് അനുഭവത്തിലൂടെ അവർ മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉത്കണ്ഠാകുലമായ സാഹചര്യത്തിലും ഭീകരവാദത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ച് നിന്നപ്പോൾ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നു ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. തെൻറ മേനിപറച്ചിലിന് വേണ്ടി രാജ്യത്തെ സായുധസേനയെ ഭാഗവത് അപമാനിച്ചു. പാർലമെൻററി ജനാധിപത്യം രാജ്യത്തിന് വേണ്ട, ജനാധിപത്യമേ രാജ്യത്തിന് വേണ്ട എന്ന നിലയിലേക്ക് രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കുേമ്പാൾ മറ്റൊരു വശത്ത് വർഗീയത അഴിച്ചുവിടുന്നു. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണെന്നു കണ്ടാൽ അവരെ കൊലപ്പെടുത്തണമെന്ന വികാരമുണ്ടാക്കുന്നു. വർഗീയ ഭ്രാന്തിളക്കി വിടുകയാണ്.സുപ്രീംകോടതിയോട് ഞങ്ങൾ പറയുന്ന വിധത്തിൽ വിധിക്കണമെന്ന് പറയുന്നു.
തികഞ്ഞ ജാഗ്രതയോടെ നാം ഈ തെരഞ്ഞെടുപ്പിനെ നേരിടണം. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ സംസാരിച്ചത് ഒരു മണിക്കൂർ; സർക്കാർ പരിപാടികളിൽ പങ്കെടുത്തില്ല തൃശൂർ: തൊണ്ടക്ക് അസുഖമായതിനാൽ ശബ്ദ വിശ്രമവും പൊടിശല്യമടക്കമുള്ളവയിൽ നിന്ന് ഡോക്ടർമാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സർക്കാർ പരിപാടികളിൽ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണിയുടെ പൊതുസമ്മേളനത്തിൽ സംസാരിച്ചത് ഒരു മണിക്കൂറോളം. വെള്ളിയാഴ്ച രാത്രി തൃശൂരിൽ എത്തിയെങ്കിലും ശബ്ദപ്രശ്നമുണ്ടെന്ന കാരണത്താലായിരുന്നു മറ്റ് പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത്. അതത് വകുപ്പ് മന്ത്രിമാരും, പരിപാടിയിൽ പങ്കെടുക്കുന്ന മന്ത്രിമാരുമായിരുന്നു ഉദ്ഘാടകരായത്. ശബ്ദപ്രശ്നം മൂലം പൊതുസമ്മേളനത്തിലും അൽപ സമയം മാത്രമെ സംസാരിക്കൂ എന്നാണ് നേതാക്കളും വിശദീകരിച്ചിരുന്നത്. എന്നാൽ 6.02ന് സംസാരിച്ചു തുടങ്ങിയ മുഖ്യമന്ത്രി ദേശീയ, സംസ്ഥാന രാഷ്ട്രീയവും, സർക്കാർ ആയിരം നാൾ പൂർത്തിയാക്കുമ്പോഴത്തെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയും സംസാരം പൂർത്തിയാക്കിയത് 6.59ന്. ഉടൻ മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.