പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയായി

ന്യൂഡല്‍ഹി:  നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പാര്‍പ്പിടമടക്കം ജനകീയ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് പ്രകടനപത്രിക ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. പത്തുവര്‍ഷം കൊണ്ട് പഞ്ചാബിനെ സര്‍ക്കാര്‍ സാമ്പത്തിക, സാമൂഹിക അസമത്വത്തിലേക്ക് തള്ളിവിട്ടു. ജനങ്ങള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിലൂടെ നല്ളൊരു നാളെ പ്രതീക്ഷിക്കുന്നുണ്ട്. അതിന് ഉതകുന്നതാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രികയെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ (ജി.ഡി.പി) സാരമായി ബാധിക്കും. മുന്‍വര്‍ഷത്തെ 7.6 ശതമാനമുള്ള ജി.ഡി.പി 7.1 ശതമാനത്തില്‍ എത്തും. ഇതിലൂടെ രാജ്യത്തിന് നഷ്ടമാവുക ഏഴരലക്ഷം കോടി രൂപയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇത് ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത്. കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍, സാജന്യമായി വൈദ്യുതി, സ്മാര്‍ട്ട് ഫോണ്‍, ടെക്സ്റ്റ് ബുക് എന്നിവയും വാഗ്ദാനമാണ്. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 2500 രൂപ, കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിന് വ്യാവസായികമേഖലയില്‍ പുതിയ നയം രൂപവത്കരിക്കല്‍  തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. വിരമിച്ച സൈനികര്‍ക്ക് പ്രത്യേക പാക്കേജും പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്ന നവജ്യോത് സിദ്ദു അമൃത്സര്‍ സീറ്റില്‍ മത്സരിക്കാനും ധാരണയായിട്ടുണ്ട്. അദ്ദേഹത്തിന്‍െറ ഭാര്യ നേരത്തേ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അംബികാ സോണി, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, നവജ്യോത് കൗര്‍ സിദ്ദു എന്നിവരും എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പ്രകടനപത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - punjab congress manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.