ഇതു മൂന്നാംതവണയാണ് തെരഞ്ഞെടുപ്പിലേക്ക് കാലെടുത്തു വെക്കുന്നത് എന്നതിനാൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിന് പറയാൻ അധികം ചരിത്രമില്ല. പാർട്ടിയിൽ ദലിത് പ്രാതിനിധ്യം ഉറപ്പിക്കാനും യുവാക്കളെ മുന്നോട്ടുകൊണ്ടുവരാനുമുള്ള തീരുമാനത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്ന 2009ൽ എസ്.എഫ്.ഐ ദേശീയ പ്രസിഡൻറായിരുന്ന പി.കെ. ബിജു സി.പി.എം സ്ഥാനാർഥിയായി. ശക്തമായ ഇടതുവേരോട്ടമുള്ള മണ്ഡലത്തിൽ ആദ്യതവണ വലിയ വെല്ലുവിളികളൊന്നുമില്ലാതെ ബിജു ലോക്സഭയിൽ എത്തി.
20960 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിെൻറ എൻ.കെ. സുധീറിനെ തോൽപ്പിച്ചത്. 46.75 ശതമാനം വോട്ട് ഇടതുമുന്നണിക്ക് ലഭിച്ചപ്പോൾ 44.22 ശതമാനം യു.ഡി.എഫ് നേടി. മൊത്തം 75.14 ശതമാനമായിരുന്നു പോളിങ്. 2014ലും ഇടതുമുന്നണിക്ക് സ്ഥാനാർഥികളെ തിരയേണ്ടിവന്നില്ല. പാർലമെൻറിലെ സജീവസാന്നിധ്യമായി പി.കെ. ബിജു. രണ്ടാമൂഴത്തിൽ കോൺഗ്രസ് സ്ഥാനാർഥി കെ.എ. ഷീബയെ തോൽപ്പിച്ചപ്പോൾ ഭൂരിപക്ഷം ഏകദേശം ഇരട്ടിയാക്കിയെങ്കിലും(37,312) വോട്ട് ശതമാനത്തിൽ ഇടിവ് വന്നു. 44.41 ശതമാനം വോട്ട് നേടിയ സി.പി.എമ്മിന് 2.34 ശതമാനം കുറഞ്ഞു.
കോൺഗ്രസിന് 3.83 ശതമാനമാണ് വോട്ടിൽ കുറവുണ്ടായത്. അതേസമയം, 2009ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2014ൽ ബി.ജെ.പി കരുത്തുകാട്ടി. 87,803 വോട്ട് നേടിയ ബി.ജെ.പി 2.97 ശതമാനം വോട്ട് വിഹിതം ഉയർത്തി.
ഇടതു സ്വാധീനം ശക്തം
പാലക്കാടൻ ചുരത്തിെൻറ ഒരറ്റമായ നെല്ലിയാമ്പതി മലനിരകളിൽനിന്ന് തുടങ്ങുന്ന ആലത്തൂർ ലോക്സഭ മണ്ഡലം മുമ്പത്തെ ഒറ്റപ്പാലം ലോക്സഭ മണ്ഡലം പുനർനിർണയിച്ചാണ് രൂപവത്കരിച്ചത്.
സംസ്ഥാനത്തെ രണ്ട് സംവരണ മണ്ഡലങ്ങളിൽ ഒന്നാണ് ആലത്തൂർ എന്നതും പ്രത്യേകത. ഒറ്റപ്പാലം മണ്ഡലത്തിലുണ്ടായിരുന്ന, തൃശൂർ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങൾ അതേപടി ആലത്തൂരിൽ നിലനിർത്തിയപ്പോൾ പാലക്കാട് മണ്ഡലത്തിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നീ നിയമസഭ മണ്ഡലങ്ങളും ഒറ്റപ്പാലം മണ്ഡലത്തിലായിരുന്ന തരൂരും ആലത്തൂരിലേക്ക് ചേർത്തു. ഭൂഘടനയിൽ മാറ്റംവന്നെങ്കിലും മുമ്പത്തെ ഒറ്റപ്പാലം മണ്ഡലത്തിനുണ്ടായിരുന്ന അതേ ഇടതു ശക്തിആലത്തൂരും തുടർന്നു.
ലോക്സഭ മണ്ഡല പരിധിയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറിലും ഇടത് ആധിപത്യമാണ്. കർഷകപ്രക്ഷോഭ പാരമ്പര്യമുള്ള കിഴക്കൻ മേഖലയിലെ ഇടതുസ്വാധീനമാണ് മണ്ഡലത്തിലെ സവിശേഷത. പാലക്കാട് ജില്ലയിലെ തരൂർ, ആലത്തൂർ, നെന്മാറ, ചിറ്റൂർ മണ്ഡലങ്ങളിൽ ഇടതു മുന്നണിയാണ് വിജയിച്ചത്. മണ്ഡല പുനർനിർണയത്തിനുശേഷം തരൂർ, ആലത്തൂർ, നെന്മാറ മണ്ഡലങ്ങളിൽ ഇടതുപക്ഷം പരാജയമറിഞ്ഞിട്ടില്ല. കോൺഗ്രസ് നേതാവായ കെ. അച്യുതെൻറ തട്ടകമായ ചിറ്റൂരിൽ മാത്രമാണ് യു.ഡി.എഫിന് ശക്തിയുള്ളത്.
എന്നാൽ, ജനതാദൾ എസ് നേതാവും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ പിന്തുണ കൂടിയുണ്ടാകുമ്പോൾ ഇക്കുറി ചിറ്റൂരും ഇടതുപക്ഷം കരുത്ത് കാണിക്കും. തൃശൂരിലെ മണ്ഡലങ്ങളും ഇടുതുമുന്നണിയോട് അനുഭാവം കാണിക്കുന്നവയാണ്. ചേലക്കര 1991നുശേഷം സി.പി.എമ്മിന് നഷ്ടപ്പെട്ടിട്ടില്ല. വടക്കാഞ്ചേരിയാണ് യു.ഡി.എഫിനോട് ചേർന്നുനിൽക്കുന്നത്. 1977 മുതലുള്ള യു.ഡി.എഫ് കുത്തക 2004 ലാണ് എൽ.ഡി.എഫ് തകർത്തത്. 2011 മുതൽ യു.ഡി.എഫ് വീണ്ടും വിജയിച്ചു. 2016 ൽ 43 വോട്ടിനാണ് അനിൽ അക്കരെ നിയമസഭയിലെത്തിയത്. കുന്നംകുളത്തിന് മാറിമറിയുന്ന സ്വഭാവമാണുള്ളത്.
സജീവമായി സ്ഥാനാർഥി ചർച്ചകൾ
മണ്ഡലത്തിൽനിന്ന് രണ്ടുതവണ വിജയിച്ച പി.കെ. ബിജുവിന് മൂന്നാമൂഴം നൽകുമോ എന്നതാണ് മണ്ഡലം ഉറ്റുനോക്കുന്നത്. തുടർച്ചയായി രണ്ടിലേറെ തവണ അവസരം നൽകേണ്ടെന്ന സി.പി.എം ധാരണ പാലിക്കുകയാണെങ്കിൽ പി.കെ. ബിജുവിന് സീറ്റ് ലഭിക്കില്ല. സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ദേശീയ മുക്തിമോർച്ച മഞ്ചിെൻറ പ്രസിഡൻറുമായ മുൻ സ്പീക്കർ കെ. രാധാകൃഷ്ണനാണ് ഇടതുപാളയത്തിൽനിന്ന് ഉയർന്നുകേൾക്കുന്ന മറ്റൊരു പേര്. എന്നാൽ, പാർട്ടിയോ രാധാകൃഷ്ണനോ മനസ്സ് തുറന്നിട്ടില്ല.
ഇടതുകോട്ടയാണെങ്കിലും മുൻവർഷങ്ങളിൽ ദുർബല സ്ഥാനാർഥികളെ മത്സരിപ്പിച്ചെന്ന വിലയിരുത്തൽ കോൺഗ്രസിനുള്ളിലുണ്ട്. സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളിൽ സ്വതന്ത്രരെയും സെലിബ്രിറ്റികളെയും പരീക്ഷിക്കുന്ന ഇടതുതന്ത്രം തിരിച്ചുപയറ്റാൻ കോൺഗ്രസ് ശ്രമിച്ചേക്കും. അങ്ങനെ പറഞ്ഞു കേൾക്കുന്ന പേരാണ് ഫുട്ബാൾ താരം ഐ.എം. വിജയേൻറത്. ശബരിമല വിവാദത്തിെൻറ പശ്ചാത്തലത്തിൽ കരുത്തരായ സ്ഥാനാർഥികളെ നിർത്തി ശക്തമായ മത്സരത്തിന് ബി.ജെ.പി കച്ചമുറുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.